ഈ കുഞ്ഞിന്റെ നിലവിളി നമ്മെ കരയിക്കും ; പ്രിയപെട്ടവരെ വിധി തട്ടിയെടുത്തപ്പോൾ നാടിന്റെ വിങ്ങലായി ആദിഷ്...
അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന ചോക്ലേറ്റിന്റെ സ്വാദ് നാവിൽ നിന്നും അപ്പോളും പോയിട്ടുണ്ടായിരുന്നില്ല. സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോളും കുറെ നാൾക്ക് ശേഷം തന്റെ അച്ഛനെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു ആദിഷ്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം വളരെ സന്തോഷത്തോടെ നടന്ന ആ യാത്ര ജീവിതത്തിൽ അവർക്കൊപ്പമുള്ള അവസാന സന്തോഷ നിമിഷങ്ങളാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. വിധി വേണ്ടപ്പെട്ടവരെ തട്ടിയെടുത്തപ്പോൾ നാടിന്റെ വിങ്ങലായി മാറിയത് ഏഴു വയസ്സ് മാത്രം പ്രായമുള്ള ആ കുരുന്നാണ്.
ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കാനായി ഇന്നലെ രാവിലെ ഒന്‍പതിനാണു അച്ഛൻ ഷിബു സൗദിയില്‍നിന്നും നാട്ടിലെത്തിയത്. അതിനുശേഷം സമ്മാനങ്ങളുമായി ആദിച്ചനല്ലൂരിൽ അച്ഛന്റെസഹോദരിയുടെ വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. ചാത്തന്നൂര്‍ തിരുമുക്ക് പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയ്‌ക്ക് 2.15-നായിരുന്നു അപകടം. തൃശൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്‌റ്റ് അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതുകണ്ട് എതിരേ വരികയായിരുന്ന വോക്‌സ് വാഗണ്‍ പോളോ കാര്‍ വേഗത കുറച്ചു വശത്തേക്കു ഒതുക്കി. ഇതിനു പിന്നിലായി വന്ന സ്‌കൂട്ടര്‍ കാറിന്റെ വശത്തു തട്ടി എല്ലാവരും റോഡിലേക്കു വീഴുകയുമായിരുന്നു.
അച്ഛൻ ഷിബുവും 'അമ്മ സിജിയും ചേട്ടൻ ആദിത്യനും റോഡിന്റെ വലതുഭാഗത്തേക്കാണ് വീണത്. ഈ സമയം അമിതവേഗത്തില്‍ വന്ന സൂപ്പര്‍ ഫാസ്‌റ്റ് മൂന്നുപേരുടെയും തലയ്‌ക്കു മുകളിലൂടെ കയറിയിറങ്ങി. ആദിഷ് ഇടതുവശത്തേക്ക് തെറിച്ചുവീണതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് കുറെ ദൂരെ നിര്‍ത്തിയശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് ഇവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും സിജിയും ആദിത്യനും മരിച്ചിരുന്നു. ഷിബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ചാത്തന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യന്‍. ചാത്തന്നൂര്‍ ഗവ എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പരുക്കേറ്റ ആദിഷ്.
https://www.facebook.com/Malayalivartha