വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു; ഇന്ന് പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകൾ
കേരളത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ നഷ്ടമായത് ഏഴ് മനുഷ്യജീവനുകളാണ്. വേളാങ്കണ്ണിയിൽ തീർത്ഥടനത്തിന് പോയ ശേഷം മടങ്ങി വരുന്നതിനിടെ നടന്ന അപകടത്തിൽ മൂന്ന് മലയാളികളാണ് മരിച്ചത്.
ചിറ്റൂർ മീനാക്ഷിപുരം സർക്കാർപതി സ്വദേശികളായ കൃഷ്ണവേണി (50), ദിലീപ് (35), ആറുച്ചാമി (51) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെ 12.30 നാണ് അപകടം. എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച പ്രാഥമിക വിവരം. കാറിൽ ഒപ്പമുണ്ടായിരുന്ന കൃഷ്ണവേണിയുടെ ഭർത്താവ് ഭഗവതീശ്വരൻ (54), ധരണി (എട്ട്) എന്നിവർക്കു പരുക്കേറ്റു.
കുറവിലങ്ങാടിന് സമീപം നടന്ന മറ്റൊരു അപകടത്തിൽ രണ്ടു പേർ മരിച്ചു. എംസി റോഡിൽ നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ മിനി ലോറിയിടിച്ചായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ച 2.20ന് കുറവിലങ്ങാടിന് സമീപം കോഴാ ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം.മിനി ലോറിയിൽ യാത്ര ചെയ്തിരുന്ന തിരുനെൽവേലി ശങ്കരൻകോവിൽ പാണ്ടിത്തേവരുടെ മകൻ മുത്തയ്യ (50), ഡിണ്ടിഗൽ ശ്രീരാംപുരം സൗത്ത് തോട്ടത്തിൽ ദിനേശ്കുമാർ (26) എന്നിവരാണ് മരിച്ചത്.
പാലക്കാട് ഒറ്റപ്പാലത്ത് നടന്ന വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. തൃപ്പങ്ങോടിനു സമീപം ബസും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha