കല്യാണത്തിന് സമ്മതിച്ച ശേഷം വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി; പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചതെന്ന് വിതുമ്പലോടെ ബ്രിജേഷ്...
ആതിരയുടെ അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ്.പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ടില്ലെന്നും ബ്രിജേഷ് വെളിപ്പെടുത്തുന്നു. വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണെന്ന് പൊലീസ് വിശദമാക്കി. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.
ഇന്ന് രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന ആതിര പഠനകാലത്താണ് ബ്രിജേഷുമായി പ്രണയത്തിലായത്. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചു. ഇരുവരും തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. താഴ്ന്ന ജാതിക്കാരനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നങ്ങളായി.
ഇതോടെ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ രാജന്‍ സ്‌റ്റേഷനില്‍വെച്ച് വിവാഹത്തിനു സമ്മതിച്ചു. അപ്പോഴും വീട്ടില്‍ രാജന്‍ ബഹളം തുടര്‍ന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ രാജന്‍ ആതിരയോട് പരുഷമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടില്‍ അഭയംതേടി.
രാജന്‍ കത്തിയെടുത്ത് ഇവിടെയെത്തി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഈ സമയം അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവര്‍ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണം. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പൊലീസ് എത്തിയപ്പോള്‍ കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha