മദ്യ നിയന്ത്രണം നീക്കിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന; ഉമ്മൻ ചാണ്ടി പിണറായിയെ നോക്കി വെള്ളമിറുക്കുന്നു
സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ മദ്യ നിയന്ത്രണം നീക്കിയതോടെ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. 2017ൽ കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 14.5 മില്യൻ ആണ്. അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് പതിനൊന്ന് ശതമാനത്തിന്റെ വർധനവ്.അർധരാത്രി വരെ ബാറുകൾ പ്രവർത്തിക്കാമെന്ന സ്വാതന്ത്ര്യവും ടൂറിസം വരവിനെ ഏറെ സഹായിച്ചു.
സുധീരൻ എന്ത് തന്നെ പറഞ്ഞാലും പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം വൈകുന്നേരങ്ങളിൽ ഒരു ഡ്രിങ്ക് നിർബന്ധമാണ്. കേരളത്തിന്റെ ഭക്ഷണക്രമമല്ല വിദേശികൾക്കുള്ളത്. അവർക്ക് രാത്രി ഭക്ഷണത്തിനൊപ്പം മദ്യം നിർബന്ധമാണ്. എന്നാൽ ഒന്നോർക്കുക, അവരാരും മലയാളികളെ പോലെ മദ്യപിച്ച് വഴിയിൽ കിടക്കാറില്ല.
യഥാർത്ഥത്തിൽ യുഡിഎഫ് സർക്കരിന്റെ മദ്യനയം മദ്യപാനികളെ മര്യാദ പഠിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായി രുന്നില്ല. സുധീരന് സ്ഥാനം ഉറപ്പിക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിരുന്നു അത്. ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള കലഹത്തിൽ അത് കുറിക്ക് കൊണ്ടു. അതിനൊപ്പം അഴിമതി ആരോപണങ്ങൾ കൂടി പുറത്തുവന്നതോടെ കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. ബാറുമായി ബന്ധപ്പെട്ട് യുഡിഎഫിനുണ്ടായ ഏക 'നേട്ടം' അതിന്റെ തകർച്ച മാത്രമായിരുന്നു. കെ എം മാണിയെ പോലൊരു നേതാവിനെ യുഡിഎഫിന് നഷ്ടപ്പെടുത്തേണ്ടി വന്നു. വീരന്റെ യാത്രപറച്ചിലും ഇതിന്റെ ഭാഗം തന്നെയാണ്. ഇനിയൊരു സർക്കാരുണ്ടാക്കാൻ കഴിയാത്ത തരത്തിൽ യു ഡി എഫ് ദുർബലമാണെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു.
എറണാകുളത്താണ് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തി ചേരുന്നത്. മൂന്നാർ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾ വന്നിറങ്ങുന്നത് കൊച്ചിയിലാണ്. അവർ ഫോർട്ട് കൊച്ചി പോലുള്ള സ്ഥലങ്ങളിലെത്തി പ്രകൃതി സൗന്ദര്യവും മദ്യവും നുകരുന്നു. എന്നാൽ മാലിന്യപ്രശ്നവും തെരുവുനായ ശല്യവും വിനോദ സഞ്ചാരികളെ വല്ലാതെ അലട്ടുന്നുണ്ട്.
പിണറായി വിജയന്റെ ബുദ്ധി കണ്ട് ഉമ്മൻ ചാണ്ടിയുടെ നാക്കിൽ വെള്ളമൂറുന്നുണ്ടാകും. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ ബാറുകൾ തുറക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. ദേശീയ പാതകൾക്ക് അരികിൽ ബിയർ പാർലറുകളും കള്ള് ഷാപ്പുകളും തുറക്കാനാണ് സർക്കാർ തീരുമാനം. ഇത്തരമൊരു സംസ്കാരം ടൂറിസം സെക്റ്ററിൽ ചലനമുണ്ടാക്കുക തന്നെ ചെയ്യും.
ഒരു സർക്കാർ നിലനിൽക്കുന്നത് തന്നെ ടൂറിസം മേഖലയിലെ സാധ്യതകളുടെ അടിസ്ഥാനത്തിലാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ടൂറിസം മേഖല പാടേ തകർന്നു. മദ്യനിയന്ത്രണം തന്നെയാണ് പ്രധാന വെല്ലുവിളിയായി തീർന്നത്. മദ്യം യഥേഷ്ടം ഒഴുക്കിയാൽ യുവതലമുറ നശിക്കുമെന്നാണ് പറയപ്പെടുന്നത്. അതിലൊന്നും അർത്ഥമില്ല. നശിക്കേണ്ടവർ മാത്രമേ നശിക്കുകയുള്ളു.
പണ്ട് എകെ ആന്റണി ചാരായം നിരോധിച്ചു.അതു കൊണ്ട് ഒരു ഫലവുമുണ്ടായില്ല. വിദേശമദ്യത്തിന്റെ വിൽപ്പന വർധിച്ചതാണ് ഏക നേട്ടം. സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയാണ് ഇത്തരം അബദ്ധങ്ങൾക്ക് കാരണം. അത് തിരുത്താൻ തയ്യാറായതാണ് പിണറായി വിജയന്റെ ഗുണം.
https://www.facebook.com/Malayalivartha