കരിമണൽ ഖനനം കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള കൊല്ലം ഐആർ ഇ യുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു
കരിമണൽ ഖനനം കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള കൊല്ലം ഐആർ ഇയുടെ നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗം പ്രതിഷേധത്തെ തുടർന്ന് പലതവണ നിർത്തി വെച്ചു. പ്രദേശത്തെ മുഴുവൻ ഇല്ലാതാക്കി കൊണ്ടുള്ള ഖനനം അനുവദിക്കില്ലെന്ന് ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയും യോഗത്തിൽ നിലപാടെടുത്തു.
ആലപ്പാട് മേഖലയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയപ്പോൾ കേന്ദ്ര സംസംസ്ഥാനസർക്കാരുകൾ നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചും ഭൂമി ഏറ്റെടുത്തവർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാതെയുമാണ് ഐആർഇ ഖനനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഖനനത്തിന് ശേഷം ഭൂമി മണ്ണിട്ട് നികത്തി ഏറ്റെടുത്തപോലെ തിരികെ നല്കാം എന്ന വ്യവസ്ഥയും ഐആർ ഇ പാലിച്ചിട്ടില്ല. ഖനനം മൂലം കടൽ കയറി പഞ്ചായത്തിന്റെ വിസ്തീർണത്തിൽ പോലും കുറവ് വന്നതും നാട്ടുകാർ ചൂണ്ടി കാണിക്കുന്നു. ഖനനത്തിനായി ഭൂമി വിട്ട് നൽകിയവർ കമ്പനിക്ക് അനുകൂലമായി നിലപാട് എടുത്തതോടെയാണ് കളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ തർക്കവും വാക്കേറ്റവുമുണ്ടായത്.
സ്ഥിരം മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ ഐആർ ഇക്കെതിരായ സമീപവാസികളുടെ പരാതി പരിഹരിച്ച് ചട്ടലംഘനങ്ങൾ തിരുത്തി മാത്രമേ ഖനനം വ്യാപിപ്പിക്കാന് പാടുള്ളുവെന്ന് നിയമസഭ പാരിസ്ഥിതികസമിതിയും സർക്കാരിനോട് ശിപാര്ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha