അവധിക്കാല യാത്ര അടിച്ച് പൊളിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഡോ. അനില്‍ വര്‍മ ഒരിക്കലും കരുതിയില്ല, ഇതു തന്റെ മകളുടെ അവസാന സെല്‍ഫിയാകുമെന്ന്; എറണാകുളത്ത് ഹോട്ടലില്‍ നിന്ന് കഴിച്ച ചെമ്മീൻ ബിരിയാണി ആ കുടുംബത്തിലെ എല്ലാ സന്തോഷവും കെടുത്തിക്കളഞ്ഞു; മരണത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഹോട്ടലില്‍ വച്ചെടുത്ത മകളുമൊത്തുള്ള അവസാന സെല്‍ഫി നോക്കി വിതുമ്പി ഈ അച്ഛന്‍
തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാല യാത്രയ്ക്കിടെ എറണാകുളത്ത് ഹോട്ടലില്‍നിന്ന് അനാമിക ചെമ്മീന്‍ ബിരിയാണി കഴിച്ചിരുന്നു. ചെമ്മീന്‍ അലര്‍ജിയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ചിലര്‍ക്ക് ചില ഭക്ഷണപദാര്‍ഥങ്ങള്‍ അലര്‍ജി ഉണ്ടാക്കാറുണ്ടെന്ന് അനാമികയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടംചെയ്ത എറണാകുളം ജനറലാശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. ബിജുജനെസ് പറഞ്ഞു. ചുരുക്കം ആളുകള്‍ക്കാണ് ഇത് സംഭവിക്കാറുള്ളത്.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സകൂളിന് പിറകില്‍ഭൂമികയില്‍ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. 'സദാശിവന്റെ കൈയൊപ്പ്' എന്ന മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സമയത്താണ് അപകടം. മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അഭിനയ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ഭരതനാട്യം നര്‍ത്തകികൂടിയായ അനാമിക യാത്രയായത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചു.
ഒന്‍പതുമാസത്തിനുശേഷമാണ് പിതാവ് അനില്‍ വര്‍മ ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയത്. കുടുംബമൊന്നാകെ ദിവസങ്ങളായി അവധിക്കാല യാത്രയിലായിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ലോഡ്ജിലായിരുന്നു താമസം. അനില്‍ വര്‍മ്മ ഭാര്യയും മകളുമൊത്ത് വിനോദയാത്രയ്ക്കിറങ്ങിയതായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യാത്രയില്‍ ആദ്യം ആലപ്പുഴയും കുട്ടനാടുമൊക്കെ കറങ്ങി. പിന്നീട് എറണാകുളത്തേക്ക് യാത്ര തിരിച്ചു. കൊച്ചി മറൈന്‍ ഡ്രൈവില്‍ ബ്രോഡ്വേയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. കറങ്ങാന്‍ പോയി തിരിച്ചുവന്ന് കഴിച്ച ഭക്ഷണമാണ് അനാമികയുടെ ജീവനെടുത്തത്.
താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പ്രോണ്‍സ് ബിരിയാണിയും കൂടെ നാരങ്ങ വെള്ളവും അനാമിക കഴിച്ചിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരിച്ചു. മകളുമൊത്തുള്ള സെല്‍ഫി നോക്കി വിതുമ്പുകയാണ് ഈ അച്ഛന്‍. ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഡോ. അനില്‍ വര്‍മ ഒരിക്കലും കരുതിയില്ല, ഇതു തന്റെ മകളുടെ അവസാന സെല്‍ഫിയാകുമെന്ന്. മരണത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഹോട്ടലില്‍ വച്ചായിരുന്നു ഈ സെല്‍ഫി എടുത്തത്.
മകള്‍ക്ക് അലര്‍ജിയുണ്ടെന്നും ചില ഭക്ഷണ വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്നും അച്ഛന്‍ അനില്‍ പൊലീസില്‍ മൊഴി നല്‍കി. സ്ഥിരം ഇന്‍ഹേലര്‍ ഉപയോഗിക്കാറുണ്ടായിരുന്നു അനാമിക. എന്നാല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സമയത്ത് ഇന്‍ഹേലര്‍ കൈവശം ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha