ലിഗ കടവിലേക്ക് നടന്നുപോകുന്നതും കായലിൽ കുളിക്കുന്നതും കണ്ടതായി പറഞ്ഞ സ്ത്രീ ഒടുവിൽ വാക്കുമാറ്റി ; അന്വേഷണം മുറുകിയപ്പോൾ മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കളെ പ്രദേശത്ത് നിന്ന് കാണാതായി ; ലീഗയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു
വിദേശവനിത ലിഗയുടെ മരണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ആത്മഹത്യയെന്ന് ആവർത്തിച്ചിരുന്ന പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ പുറത്തുവന്നതോടെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടൽകാട് പ്രദേശമായ ചെന്തിലാക്കരിയിൽ ഉൾപ്പെടെ പതിവായി എത്തുന്ന ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
ശ്വാസം മുട്ടിയാണ് മരണമെന്ന് ഉറപ്പിച്ചെങ്കിലും കൃത്യത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ അന്വേഷണം ശക്തമായതോടെ പ്രദേശവാസികളും മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കളെ പ്രദേശത്ത് നിന്ന് കാണാതായി. അതുകൊണ്ടുതന്നെ സംശയാസ്പദമായി യുവാക്കളെ കാണാതായതിനു പിന്നിൽ ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
പനത്തുറ പുനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരേയും കയർ തൊഴിലാളികളേയും പൊലീസ് ആവർത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ചീട്ടുകളിക്കാനും മറ്റും ചെന്തിലക്കരിയിൽ വരാറുള്ള ഏതാനും യുവാക്കളെ പൊലീസ് കഴിഞ്ഞദിവസങ്ങളിൽ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും ശ്വാസം മുട്ടിയാണ് മരണമെന്ന റിപ്പോർട്ട് പുറത്തായതോടെ ഇവരെ വീണ്ടും വരുത്തി മൊഴിയെടുക്കുന്നുണ്ട്.
അതേസമയം മൃതദേഹം കണ്ടെത്തിയ വിവരം പുറം ലോകത്തെ അറിയിച്ച മീൻപിടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ലിഗ കടവിലേക്ക് നടന്നുപോകുന്നതും കായലിൽ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നുവെന്ന യുവാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെയും വിശദമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ലിഗയെ കണ്ട വിവരം ഇവർ പൊലീസിനോട് നിഷേധിച്ചതായാണ് സൂചന.
ലിഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടുത്തെ മയക്കുമരുന്ന്, മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്. ചെന്തിലാക്കരിയ്ക്ക് എതിർവശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമാണ്.
https://www.facebook.com/Malayalivartha