ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് ഒരു യുവാവിനോടൊപ്പം... ലിഗയ്ക്കായി ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ ഇയാള്‍ കോവളത്തുനിന്നു വാങ്ങി; ദുരൂഹമരണം കൊലപാതകമെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം
ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. കൊലപാതകമാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിനു കൈമാറി. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ് ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കഴുത്തില്‍നിന്നു തല വേര്‍പെട്ട നിലയിലാണു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മരണം ശ്വാസംമുട്ടിയാകാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധര്‍ തയാറാക്കിയ ഫൊറന്‍സിക് പരിശോധനാഫലം സൂചിപ്പിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുന്നതോടെ മരണകാരണത്തില്‍ വ്യക്തത ലഭിക്കും. വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വാഴക്കുളം കണ്ടല്‍ക്കാടുകള്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്തുനിന്നു വിട്ടുനില്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് യുവാവിനോടൊപ്പമായിരുന്നുവെന്ന സൂചന പ്രത്യേകസംഘത്തിനു ലഭിച്ചു. ലിഗയ്ക്കായി ഇയാള്‍ ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ കോവളത്തുനിന്നു വാങ്ങിയതിന് അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു. ലിഗ ഇയാളെ എങ്ങനെ പരിചയപ്പെട്ടെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നാട്ടുകാര്‍പോലും കയറാന്‍ മടിക്കുന്ന കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമില്ലാത്ത ലിഗ എത്തിയതിലൂന്നിയാണ് അന്വേഷണം.
ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരംമാത്രമാണു കണ്ടല്‍ക്കാട്ടിലേക്ക്. ലിഗ നീന്തല്‍ വിദഗ്ധയാണ്. വള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് കടത്തുകാരന്റെ മൊഴി. ലിഗയുടേതെന്നു കരുതുന്ന ജാക്കറ്റ് വാങ്ങിയ കടയെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചു. എന്നാല്‍ ജാക്കറ്റ് ലിഗയുടേതല്ലെന്നാണ് സഹോദരി ഇല്‍സി നല്‍കിയ മൊഴി. വിദേശവനിത പൊന്തക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നു സമീപവാസിയായ സ്ത്രീ പറഞ്ഞതായി മീന്‍പിടിക്കാനെത്തിയ മൂന്നുയുവാക്കള്‍ പോലീസിന് മൊഴിനല്‍കിരുന്നു. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്നാണു സ്ത്രീയുടെ മൊഴി.
ശാസ്ത്രീയമായി അന്വേഷണം മുന്നോട്ടുനീക്കാനാണു ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ നീക്കം. ലിഗയുടെ മരണം സംബന്ധിച്ചുള്ള പോലീസ് അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു സഹോദരി ഇല്‍സി. അന്വേഷണം സംബന്ധിച്ച് പരാതിയില്ല. സഹോദരിയുടെകാര്യം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാഷ്ട്രീയക്കാര്‍ തന്നെ വന്നു കാണേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനശേഷം ഇല്‍സി തുറന്നടിച്ചു.
രാഷ്ട്രീയക്കാരും മറ്റുളളവരും മുതലെടുപ്പിനുവേണ്ടിയാണു വരുന്നതെന്നാണ് അവരുടെ സംസാരത്തില്‍നിന്നു മനസിലാകുന്നത്. അത്തരത്തിലൊരു രാഷ്ട്രീയ ആയുധമായി സഹോദരിയുടെ മരണത്തെ ഉപയോഗിക്കരുത്. ഐ.ജി: മനോജ് ഏബ്രഹാമിനെ കണ്ടു തനിക്കുളള സംശയങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha