അങ്ങനെ പോലീസിനെ കുറ്റപ്പെടുത്തി നല്ലപിള്ള ചമയേണ്ട... ലിഗയുടെ മരണത്തില്‍ മറുവശം അന്വേഷിക്കാന്‍ പോലീസ്; ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും അന്വേഷിക്കും; കയറ്റി വിട്ട ഭര്‍ത്താവ് ഉടന്‍ തിരികെ വന്ന പശ്ചാത്തലവും വിശദമായി അന്വേഷിക്കും
നന്നായി പ്രവര്‍ത്തിച്ചിട്ടും പോലീസിനെ ഏറെ നാണക്കേടുണ്ടാക്കിയ ലിഗയുടെ മരണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കാന്‍ അന്വേഷണ സംഘം. ലിഗയുടെ മരണം ശ്വാസം മുട്ടിയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മറ്റ് വശങ്ങള്‍ കൂടി അന്വേഷിക്കാന്‍ പോലീസിന്റെ തീരുമാനം.
അമൃതാനന്ദമയീയുടെ ആശ്രമത്തിലെത്തിയ ലിഗ എന്തിന് കോവളത്ത് എത്തി. ഇത്തരം പല സംശങ്ങള്‍ പൊലീസിന് ഇപ്പോഴുമുണ്ട്. ലിഗ ആരെന്ന് പോലും പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലിഗ അടുത്തറിയാനാണ് നീക്കം. സഹോദരി ഇലിസ പറയുന്നത് മാത്രമാണ് പൊലീസിന് ലിഗയെ കുറിച്ച് അറിയാവുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം കേസ് തെളിയിക്കാനാവില്ല. ലിഗയുടെ ജീവിതം മൊത്തത്തില്‍ മനസിലാക്കാനാണ് നീക്കം.
ഭര്‍ത്താവ് അയര്‍ലണ്ടുകാരന്‍ ആന്‍ഡ്രൂസിനും സഹോദരി ഇലിസ സ്‌ക്രോമാനുമൊപ്പം വിഷാദരോഗത്തിന് ആയുര്‍വേദ ചികിത്സ തേടി തിരുവനന്തപുരത്ത് എത്തിയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴികള്‍. ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും പൊലീസിന് അറിയില്ല. ആന്‍ഡ്രൂസിനെ കുറിച്ചും ഒരു വ്യക്തതയുമില്ല. ആന്‍ഡ്രൂസിനെ കൂടതല്‍ അടുത്തറിയാനാണ് നീക്കം. ലിഗയെ കാണാതായ പരാതി പൊലീസില്‍ നല്‍കിയപ്പോള്‍ അവര്‍ ബോയ് ഫ്രണ്ടിനൊപ്പം പോയതാകാമെന്നായിരുന്നു പൊലീസിന്റെ ആ്ദ്യ പ്രതികരണം. ഇത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോയെന്നും പൊലീസ് പരിശോധി്ക്കുന്നുണ്ട്.
സഹോദരിയെ കാണാതായി പൊലീസില്‍ പരാതിപ്പെട്ടശേഷവും ഇലിസയും ആന്‍ഡ്രൂസും കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും സ്വന്തം നിലയില്‍ അന്വേഷണം നടത്തിയിരുന്നു. ലിഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ഒരു ഹോട്ടലില്‍ ലിഗയെ കണ്ടെന്ന വിവരത്തെതുടര്‍ന്ന് ആന്‍ഡ്രൂസും ഇലിസയും അവിടെയെത്തി. രൂക്ഷമായ ഭാഷയിലാണ് ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചത്. ആന്‍ഡ്രൂസും മാനേജരുമായി വാക്കേറ്റമുണ്ടായി.
ഹോട്ടല്‍ ജീവനക്കാര്‍ ആന്‍ഡ്രൂസിനെ മര്‍ദിച്ചു. അവിടത്തെ ജനാലച്ചില്ലുകള്‍ തകര്‍ത്തതിന് ആന്‍ഡ്രൂസിനെതിരെ വിഴിഞ്ഞം സിഐ കേസെടുത്തു. ഒരുദിവസം ലോക്കപ്പില്‍ പാര്‍പ്പിച്ചശേഷം മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി. പിന്നീട് നിര്‍ബന്ധപൂര്‍വ്വം ആന്‍ഡ്രൂസിലെ അയര്‍ലണ്ടിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് നാലു ദിവസം മുന്‍പാണ് ആന്‍ഡ്രൂസ് കേരളത്തിലേക്ക് മടങ്ങിവന്നത്. വിദേശ മാധ്യമങ്ങളില്‍ പൊലീസിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ അയര്‍ലണ്ട് എംബസിയും കാര്യങ്ങള്‍ ഗൗരവത്തോടെ എടുത്തു.
ലിഗയുടെയും ആന്‍ഡ്രൂസിന്റെയും കുടുംബപരവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍ പൊലീസ് അന്വേഷിക്കുന്നത്. ഇലിസയില്‍ നിന്ന് ഐ.ജി മനോജ് എബ്രഹാം വിശദവിവരങ്ങള്‍ ശേഖരിച്ചു. ഇത് സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് കേസ് അന്വേഷണത്തില്‍ അതിനിര്‍ണ്ണായകമാകും. കോവളത്തിന് സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടിലാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം ലഭിച്ചത്. ഡി.എന്‍.എ ഫലം ലഭിച്ചില്ലങ്കിലും ഇത് ലിഗയെന്ന് ഉറപ്പിച്ചാണ് അന്വേഷണം. മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്. കൊലപാതകമോ ആത്മഹത്യയോ എന്താണങ്കിലും മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ ചോദ്യം ചെയ്തു.
ലിഗ ഒറ്റക്ക് കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി രണ്ട് സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴിയില്‍ പൊരുത്തക്കേടും അവ്യക്തതയുമുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരെടെയും താവളമാണെന്നും കണ്ടെത്തി. ഇവരില്‍ പലരെയും ചോദ്യം ചെയ്യുമ്പോഴും പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിക്കുന്നത്. ഇതും സംശയം വര്‍ധിച്ചതോടെയാണ് ഈ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനൊപ്പമാണ് ലിഗയുടെ കുടുംബ പശ്ചാത്തലവും മറ്റും പൊലീസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha