വിവാഹം കഴിഞ്ഞ് പതിനൊന്നാം മാസം ഭാര്യ പിതാവിന്റെ കൈകൊണ്ട് മരുമകന് ദാരുണാന്ത്യം; പ്രകോപനമായത് സ്ത്രീധനം മുക്കുപണ്ടം ആണെന്ന് പറഞ്ഞതിന്റെ പക: ഉദയകുമാറിന്റെ മൊഴി പുറത്ത്
ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യ പിതാവ് കുത്തികൊന്നത് മുൻ വൈരാഗ്യം കാരണം. ജാതി സംബന്ധിച്ച് കള്ളം പറഞ്ഞതും സ്ത്രീധനമായി സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയെന്ന് പ്രചരിപ്പിച്ചതും മരുമകനെ വെറുക്കാനും നിരന്തര കലഹത്തിനും കാരണമായെന്നും, ഈ തർക്കത്തിനിടെ മകളുടെ ഭർത്താവിനെ ആശുപത്രിയിൽ വച്ച് കുത്തിക്കൊല്ലുകയായിരുന്നെന്ന് അറസ്റ്റിലായ കല്ലിയൂർ വള്ളംകോട് ഗീതുനിവാസിൽ ഉദയകുമാറിന്റെ (61) മൊഴി.
നേമം കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദ നഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ – പ്രഭാവതി ദമ്പതികളുടെ മകൻ കൃഷ്ണകുമാറിനെ (29) കുത്തിക്കൊന്ന കേസിൽ കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രി കാന്റീനിൽ വച്ചാണ് കൃഷ്ണകുമാർ കൊല്ലപ്പെട്ടത്.
മകളെ വിവാഹം ചെയ്യാനെത്തിയ കൃഷ്ണകുമാർ വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു. സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു. ഇതേ തുടർന്നുണ്ടായ ശത്രുത പലപ്പോഴും വഴക്കിനും പ്രശ്നങ്ങൾക്കും കാരണമായി. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും തന്നെ പ്രകോപിപ്പിച്ചെന്ന് ഉദയകുമാർ മൊഴി നൽകി.
സംഭവദിവസം ആശുപത്രിയിലെത്തിയ കൃഷ്ണകുമാറും സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ഇരുവരെയും കുത്തിയതെന്ന് വഞ്ചിയൂർ സി.ഐ സുരേഷ് വി. നായരോട് ഉദയകുമാർ വെളിപ്പെടുത്തി. കൃഷ്ണകുമാർ കൊല്ലപ്പെട്ടെന്ന് മനസിലായതോടെ പൊലീസിനെ ഭയന്നാണ് നാടുവിട്ടത്. മധുര, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയാണ് തമ്പാനൂരിലെത്തിയത്. അവിടെവച്ചാണ് പൊലീസിന്റെ പിടിയിലായത്.
സെക്രട്ടേറിയറ്റിലെ കരാർ ഡ്രൈവറായ കൃഷ്ണകുമാർ ഒരുവർഷം മുമ്പാണ് ഉദയകുമാറിന്റെ മകൾ അലീനയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുംമുമ്പേ ഉദയകുമാറും മരുമകനും തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരസ്പരം കാണുമ്പോഴും ഫോണിലൂടെയും ഉദയകുമാർ കൃഷ്ണകുമാറിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു.
മുമ്പ് ഗൾഫിലായിരുന്ന ഉദയകുമാർ ഏതാനും വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടിലെത്തിയശേഷം കുറച്ച് നാൾ ടാക്സി ഡ്രൈവറായും പിന്നീട് കുടിവെള്ള ടാങ്കർ ഡ്രൈവറായും ജോലിനോക്കി വരവേയാണ് കൊലപാതകക്കേസിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായി ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha