കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപാ വൈറസ് റിപ്പോർട് ചെയ്തതോടെ ടൂറിസം ഹോട്‌സ്‌പോട്ടില്‍ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാര്‍ത്തയുമായി വിദേശ മാധ്യമങ്ങൾ; കേരളത്തിൽ യാത്രാവിലക്ക് വരുമോ?
നിപ്പാ വൈറസ് ഭീതി പടര്‍ത്തിയതോടെ കേരളത്തിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ടൂറിസം ഹോട്‌സ്‌പോട്ടില്‍ എബോളയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മണ്‍സൂണ് ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിനും തിരിച്ചടിയാകും.
വവ്വാലില്‍ നിന്നും പടരുന്ന നിപ വൈറസ് പനി ബാധ കേരളത്തില്‍ സ്ഥിരീകരിച്ചതോടെ ഇന്നലെ ബിബിസിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇതോടെ കേരളത്തില്‍ അവധിക്കാലം ചെലവിടാന്‍ തയ്യാറെടുക്കുന്ന ഒട്ടേറെ വിദേശികള്‍ ആശങ്കയിലായി. കേരളത്തില്‍ പതിവായി മണ്‍സൂണ്‍ സീസണ്‍ ആഘോഷിക്കാന്‍ എത്തുന്നവരാണ് പനിഭീതിയില്‍ പരിഭ്രാന്തരായിരിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നത് ഒഴിവാക്കുന്നതിന് കേരള സര്‍ക്കാര്‍ ഏറെക്കുറെ ശ്രമം നടത്തിയെങ്കിലും ലോക മാധ്യമങ്ങളില്‍ പരിഭ്രാന്തി പടർത്തി വാർത്തകൾ നിറയുകയാണ് . സംഭവത്തിന്റെ നിജസ്ഥിതി വിദേശ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതോടെ യൂറോപ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളായ ബര്‍മയിലും ബംഗ്ലാദേശിലും ഇന്‍ഡിനേഷ്യയിലും ചൈനയിലും ഒക്കെ ഭയപ്പെടുത്തും വിധം കേരളത്തിലെ പനിബാധയെക്കുറിച്ചു വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
12 പേരില്‍ നിപ വൈറസ് സ്ഥിരീകരിച്ചതായും പത്തു പേര്‍ മരിച്ചതായും രോഗം വായുവിലൂടെ പടര്‍ന്നു പിടിക്കുന്നു തുടങ്ങി കേരളത്തിലേക്കെത്താന്‍ ആഗ്രഹിക്കുന്ന വിദേശികളെ ഭീതിപ്പെടുത്തുന്ന രീതിയിലാണ് വിദേശ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്തകളുടെ ചുവടു പിടിച്ചു മുന്‍ വര്‍ഷം ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധയ്ക്കു തുല്യമായ സാഹചര്യമാണോ കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു. ആഫ്രിക്കയിലും ഇന്ത്യ ഉള്‍പ്പെടെ മൂന്നാം ലോക രാജ്യങ്ങളിലും നടക്കുന്ന ആസൂത്രിതമായ പാരിസ്ഥിതിക യുദ്ധമായും സംഭവം കണക്കാക്കണമെന്നു വാദിക്കുന്നവരും കുറവല്ല.
ലിനിയുടെ മരണം വന്‍ പ്രാധാന്യത്തോടെയാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സിച്ച നഴ്‌സിന്റെ പെട്ടെന്നുള്ള മരണവും വീട്ടുകാരെ പോലും കാണിക്കാതെ മൃതദേഹം സംസ്‌ക്കരിച്ചതിനും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതെല്ലാം ടൂറിസ്റ്റുകെള ഭയപ്പെടുത്തും വിധമാണ്. സാധാരണ ഇത്തരം സാഹചര്യത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് യാത്ര വിലക്ക് ഏര്‍പ്പെടുത്താറുണ്ടെങ്കിലും നിപ പനി സംബന്ധിച്ച് ഇതുവരെ വിലക്ക് പുറത്തു വന്നിട്ടില്ല. അതേ സമയം ബ്രിട്ടീഷ് മാധ്യമങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നുണ്ട്. ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ലോക തലത്തില്‍ കൂടുതല്‍ വാര്‍ത്തകളുമായി പ്രത്യക്ഷപ്പെടുന്നത്.
യുകെയില്‍ അനവധി മലയാളികളെ തേടി നാട്ടിലേക്കുള്ള യാത്ര സുരക്ഷിതമാണോ എന്ന് ആശങ്കപെടുത്തുന്ന വാട്‌സ്‌ആപ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ബ്രിട്ടന്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയാല്‍ എപ്പോള്‍ വേണമെകിലും യാത്ര മുടങ്ങാം എന്ന മട്ടില്‍ ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് പരക്കുന്നത്. എന്നാല്‍ യാത്ര വിലക്ക് പുറത്തു വന്നാലും, സാധാരണ നിലയില്‍, പ്രദേശത്തു പോകുന്നത് റിസ്‌ക് ആണെന്ന മട്ടിലുള്ള മുന്നറിയിപ്പാണ് പലപ്പോഴും വിദേശ മന്ത്രാലയങ്ങള്‍ നല്‍കുക. പക്ഷെ മലയാളികള്‍ക്കിടയില്‍ പ്രചരിക്കുന്നത് നാട്ടിലെ വിമാനത്താവളത്തില്‍ നിന്നും തിരികെ യുകെയിലേക്കു പുറപ്പെടാന്‍ കഴിഞ്ഞേക്കില്ല എന്ന മട്ടിലുള്ള സന്ദേശങ്ങളാണ്.
ഡെങ്കി, ചിക്കന്‍ ഗുനിയ, സിക വൈറസുകള്‍ അടുത്തകാലത്ത് കേരളത്തില്‍ ജീവനൊടുക്കിയ കാര്യവും ബിബിസി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ട പത്തു ഗുരുതര പകര്‍ച്ച വ്യാധികളുടെ കൂട്ടത്തിലാണ് നിപ പനിബാധ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനര്‍ത്ഥം നിപ പനി തടയാന്‍ ഊര്‍ജ്ജിതമായി ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തേണ്ടത് എന്നാണ്. നിപ പനി പിടിച്ചവരുടെ രക്ത സാമ്ബിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ലാബിലാണ് പരിശോധന നടത്തി പകര്‍ച്ച വ്യാധി സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. വവ്വാല്‍ കടിച്ച മാങ്ങാ രോഗ ബാധിതര്‍ കഴിച്ചതായും കേരള ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ വാട്‌സ്‌ആപ് വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും പ്രമുഖ ആശുപത്രികളും ഒക്കെ രംഗത്ത് വന്നത് ഒരു പരിധി വരെ സഹായമാകുന്നുണ്ട്. വിദേശികള്‍ സംസഥാനം സന്ദര്‍ശിക്കുമ്ബോള്‍ പാലിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകള്‍ കെ ടി ഡി സി ഉടന്‍ നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണും മാധ്യമങ്ങളോട് വ്യക്തമാക്കി. പക്ഷെ, സാഹചര്യം കൂടുതല്‍ കടുത്താല്‍ സംസഥാനത്തെ ടൂറിസം മേഖലയ്ക്കു കടുത്ത ആഘാതം സൃഷ്ടിക്കാന്‍ നിപ പനിക്കു കഴിയുമെന്നാണ് സൂചന. പകര്‍ച്ച വ്യാധി മലബാര്‍ പ്രദേശത്താണെങ്കിലും കേരളം ഒട്ടാകെ വിദേശികള്‍ ഒഴിവാക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha