സമദൂരമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ ഇടതിനോടൊപ്പം ; മൈക്രോ ഫിനാൻസിൽ നടപടി ഭയന്നോ വെള്ളാപ്പള്ളിയുടെ ഇടത് പ്രേമം
ചെങ്ങന്നൂരിൽ സമദൂരമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ ഇടത്തേക്ക് ചരിയുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ നടപടി ഭയന്നാണ് വെള്ളാപ്പള്ളി ഇടത്തേക്ക് തിരിഞ്ഞത്.
ബിജെപിയുമായി അകന്നു കഴിയുന്ന തുഷാർ വെള്ളാപ്പള്ളിയും ഇടത്തേക്ക് തിരിഞ്ഞിട്ടുണ്ട്. എസ് എൻ ഡി പി യോഗത്തെ സഹായിക്കുന്നവർക്ക് വോട്ട് എന്ന നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചയുടൻ കോടിയേരി അത് സ്വാഗതം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കോടതി വിധിയാണ് കേസെടുക്കാൻ കാരണമായതെങ്കിലും വെള്ളാപ്പള്ളി വല്ലാതെ ഭയപ്പെട്ടിരിക്കുകയാണ്.
നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയും കോടിയേരിയും ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് സൂചന. പാർട്ടിക്ക് അനുകൂലമായ തീരുമാനം പ്രഖ്യാപിക്കുകയാണെങ്കിൽ വെള്ളാപ്പള്ളിയെ കേസുകളിൽ നിന്നും ഒഴിവാക്കാമെന്ന് കോടിയേരി ഉറപ്പുനൽകി എന്നാണ് വിവരം. വെള്ളാപ്പള്ളിയുമായി സി പി എം നേതാക്കൾക്ക് യാതൊരു ആശയ ഭിന്നതയുമില്ല. പരമ്പരാഗത ഈഴവ വോട്ടുകൾ ഇക്കാലമത്രയും ഇടതിന്റെ പെട്ടിയിലാണ് വീണിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്ത് ബിജെഡിഎസ് , ബി ജെ പി ക്കൊപ്പം നിന്നിട്ടും കേരളത്തിൽ ബിജെപിക്ക് ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല. ചില സീറ്റുകളിൽ ബിജെഡിഎസ് മത്സരിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇക്കാര്യങ്ങളൊക്കെ സി പി എമ്മിനറിയാം.
വെള്ളാപ്പള്ളി ചെങ്ങന്നൂർ ശാഖാ യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്. പരസ്യമായ നിലപാടിനെ കുറിച്ച് ചോദിച്ചവരോടൊക്കെ തന്നെ അറിയുന്നവർക്ക് തന്നെ നിലപാട് അറിയാമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പൊതുവേ പ്രതിസന്ധിയിലായ ബി ജെഡിഎസിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വെള്ളാപ്പള്ളി മനസിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഒരു പാർട്ടി വേണമോ എന്നും വെള്ളാപ്പള്ളി ആലോചിക്കുന്നുണ്ട്. ഏതായാലും പാർട്ടിയുടെ വിധി മകനെ ഏൽപ്പിച്ചത് കാരണം വെള്ളാപ്പള്ളിക്ക് അക്കാര്യത്തിൽ തലവേദനയില്ല.
കെ എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായത് സി പി എം ആണ്. ചെങ്ങന്നൂരിലെ ജയം പാർട്ടിക്ക് അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ഏത് ചെകുത്താന്റെയും പിന്തുണ സി പി എം സ്വീകരിക്കും. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ഒരു കൂട്ടം പ്രവർത്തകരെ ആളും അർത്ഥവും നൽകി കൈയിലെടുക്കാനും സി പി എം ചിന്തിക്കുന്നു. ബിജെപിയുടെ വോട്ടുകൾ പിളർത്തുന്ന കാര്യം പോലും സി പി എം ആലോചിക്കുന്നുണ്ട്, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മര്യാദയൊന്നും വേണ്ടെന്നാണ് സി പി എം നിലപാട്. വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്.
എൻ എസ് എസ് ഇക്കുറി യു ഡി എഫിനൊപ്പമാണ് നിൽക്കുന്നത്. വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറിയാണ്. മുമ്പും വിജയകമാറിന്റെ പേര് എൻ എസ് എസ് നിർദേശിച്ചിരുന്നെങ്കിലും അന്ന് നടന്നില്ല. ശോഭനാ ജോർജിന്റെയും പിന്നീട് വിഷ്ണുനാഥിന്റെയും വ്യക്തിപ്രഭാവമായിരുന്നു കാരണം. എൻ എസ് എസിന്റെ പിന്തുണ വലത്തോട്ടായതും വെള്ളാപ്പള്ളിയെ ഇടത്തേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha