മലേഷ്യയിൽ പോയില്ല...ദുബായിൽ പോയില്ല; പിന്നെവിടെയാ പോയത് ? 40 ദിവസത്തെ സഞ്ചാരം
പേരാമ്ബ്രയിലെ നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരവേ, ആദ്യം രോഗബാധിതനായ സാബിത്തിന്റെ 40 ദിവസത്തെ സഞ്ചാരപഥം പോലീസ് വിശകലനം ചെയ്യുന്നു. ഇതിനായി കോഴിക്കോട് റൂറല്‍ എസ്.പി. ജി. ജയദേവിന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി.
സാബിത്തിന്റെ 40 ദിവസത്തെ മൊബൈല്‍ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. എവിടെയെല്ലാം പോയി, ആരുമായൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫോണ്‍വിളികളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കിട്ടുന്ന വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറുമെന്നും റൂറല്‍ എസ്.പി പറഞ്ഞു.
സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്നും ഇവിടെനിന്നാണ് വൈറസ് ബാധിച്ചതെന്നുമുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. എന്നാല്‍, സാബിത്തിന്റെയും സാലിഹിന്റെയും പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ബന്ധുക്കളും ഇക്കാര്യം തള്ളി.
2017 ഫെബ്രുവരിയില്‍ രണ്ടുപേരും ദുബായില്‍ പോയവിവരം പാസ്‌പോര്‍ട്ടിലുണ്ട്. ജോലി ആവശ്യാര്‍ഥം സാബിത്ത് സഹോദരന്‍ സാലിഹിനൊപ്പമാണ് ദുബായിലേക്കു പോയത്. തിരിച്ചുവന്നത് ഒക്ടോബറിലും. ഇതിനുശേഷം സാബിത്ത് വിദേശത്ത് പോയതിന് തെളിവില്ല.
പിന്നീട് നാട്ടില്‍ പ്ലംബിങ്, വയറിങ് ജോലി ചെയ്യുകയായിരുന്നു. വിദേശയാത്ര സംബന്ധിച്ച വ്യക്തതയ്ക്കായി പോലീസ് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായും ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുമായും (എഫ്.ആര്‍.ആര്‍.ഒ.) ബന്ധപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ബന്ധുക്കള്‍ പോലീസിന് കൈമാറി.
പേരാമ്ബ്രയില്‍ നിപ വൈറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ റൂറല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം സെല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പോലീസിന് കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സാബിത്തിന്റെ സമീപകാല സഞ്ചാരപഥം മനസ്സിലാക്കാനുള്ള ദൗത്യം എസ്.പി.യെ ഏല്‍പ്പിച്ചത്.
തുടര്‍ന്ന് നേരത്തേ ഉണ്ടാക്കിയ സെല്‍ വിപുലമാക്കി. എസ്.പി.യുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ശ്രീനിവാസനാണ് സെല്ലിന്റെ ചുമതല. സൈബര്‍സെല്‍, ഡി.സി.ആര്‍.ബി. ഉദ്യോഗസ്ഥരുമുണ്ട്.
മേയ് അഞ്ചിനാണ് സാബിത്ത് പനി ബാധിച്ച് മരിക്കുന്നത്. ഇതിന്റെ 15 ദിവസം മുന്‍പെങ്കിലും വൈറസ് സാബിത്തിന്റെ ശരീരത്തില്‍ കടന്നിരിക്കാമെന്നാണ് നിഗമനം. ഉറവിടം കിണറ്റില്‍ കണ്ട വവ്വാലല്ല എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സാബിത്തിന്റെ രോഗത്തിനു മുന്‍പുള്ള ജീവിതം പോലീസ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha