ഗര്‍ഭിണിയായ യുവതിയുടെ മരണശേഷം സിസേറിയന്‍ നടത്തിയെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെ നടത്താമോ? നടത്താം, ഒരു അപൂര്‍വ്വ സംഭവം ഡോക്ടര്‍ സുമാ ബാലന്‍ വെളിപ്പെടുത്തുന്നു...
വളരെ ചെറുപ്പത്തിലേ പ്രൈമറി ഹൈപ്പര്‍ടെന്‍ഷനുണ്ടായിരുന്ന യുവതി ഗര്‍ഭം ധരിച്ചാലുണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗര്‍ഭവുമായി മുന്നോട്ട് പോവാനായിരുന്നു അവരുടെ തീരുമാനം. എയര്‍ ഫോഴ്‌സ് ഓഫീസറായ ഭര്‍ത്താവുമായി അഗാധപ്രണയത്തിലായിരുന്ന സന്തോഷവതിയായ ഒരു യുവതി. അത് അവരുടെ ആദ്യത്തെ കുഞ്ഞായിരുന്നു. ഗര്‍ഭം മൂലം ബ്ലഡ് പ്രഷര്‍ നിയന്ത്രണത്തിലാകാത്തതിനാല്‍ രണ്ട് ആഴ്ചകള്‍ക്ക് മുന്‍പേ അവരെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഹൃദയത്തില്‍ നിന്നുള്ള മഹാധമനിയുടെ ഭിത്തിയുടെ വിള്ളലും അതിലൂടെയുണ്ടാകുന്ന പെട്ടെന്നുള്ള രക്തനഷ്ടവും സംഭവിച്ചു... അമ്മയായ യുവതി മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഡോക്ടര്‍മാര്‍ കാണിച്ച മനോധൈര്യം നമ്മുടെ വൈദ്യശാസ്ത്രത്തിന് എക്കാലവും മുതല്‍ക്കൂട്ടാണ്. എയിംസില്‍ ജോലി ചെയ്തിട്ടുള്ള ഡോ. സുമാബാലന്റെ അനുഭവക്കുറിപ്പ് വായിക്കാം...
ഏകദേശം പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ ജനറലാശുപത്രിയില്‍ പീഡിയാട്രിക് രജിസ്റ്റ്രാറായി ജോലി ചെയ്യുന്ന കാലം.
അന്ന് രാത്രിയില്‍ ഓണ്‍ കാള്‍ ഡോക്ടര്‍ ഞാനായിരുന്നു. ഏതാണ്ട് വെളുപ്പിനു മൂന്നര മണിയായിക്കാണണം, ക്രാഷ് ബ്ലീപ് വിളി (അടിയന്തിരമായ ശ്രദ്ധ വേണ്ട രോഗി ഉണ്ടെന്ന വിളി മിക്കവാറും ഒരു ഹൃദയസ്തംഭനം) എത്തി. ഞാന്‍ പെട്ടെന്നെണീറ്റ് ഓടി...അതൊരു അസാധാരണമായ സ്ഥലത്തുനിന്നായിരുന്നു. ആന്റിനേറ്റല്‍ (ഗര്‍ഭിണികളെ കിടത്തുന്ന) വാര്‍ഡില്‍ നിന്ന്.
കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ ലേബര്‍ റൂമില്‍ നിന്നും ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും പോസ്റ്റ് നേറ്റല്‍ (പ്രസവം കഴിഞ്ഞ അമ്മമാര്‍ കിടക്കുന്ന) വാര്‍ഡില്‍ നിന്നുമെല്ലാം വിളികള്‍ പ്രതീക്ഷിക്കാം. പക്ഷേ ആന്റിനേറ്റല്‍ വാര്‍ഡില്‍ കുഞ്ഞ് ഇപ്പൊഴും അമ്മയുടെ ഉള്ളില്‍ത്തന്നെ സുഖസുഷുപ്തിയിലാണ്. ചില അവസരങ്ങളില്‍ മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് അമ്മയുമായി ചര്‍ച്ച ചെയ്യാനോ അവരുടെ പിറവിക്കോ വേണ്ടി പോകാറുണ്ടെങ്കിലും അതൊരു ക്രാഷ് ബ്ലീപ് കൊണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
ഞാന്‍ ഓടിച്ചെല്ലുമ്പൊഴേക്കും എന്റെ ജൂണിയര്‍ റസിഡന്റ് ഡോക്ടറും കുഞ്ഞുങ്ങളുടെ വാര്‍ഡിലെ നഴ്‌സും അവിടെയെത്തിയത് ഞാന്‍ കണ്ടു. കുഞ്ഞ് പിറന്ന് കഴിഞ്ഞാല്‍ സ്വീകരിച്ച് സ്‌റ്റെബിലൈസ് ചെയ്യുന്നതിനാവശ്യമായ സജ്ജീകരണങ്ങളും റെഡിയായിരുന്നു...പക്ഷേ ആ ഉപകരണം വാര്‍ഡിനു പുറത്താണു കിടക്കുന്നത്. നാലു ബെഡ് ഉള്ള വാര്‍ഡിനകത്ത് അതിനുകൂടിയുള്ള സ്ഥലമില്ല...സ്ഥലമില്ലാത്തത് സൗകര്യക്കുറവുകൊണ്ടല്ല..ലേബര്‍ റൂം ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും അതേ ഉപകരണം വളരെപ്പെട്ടെന്ന് മുറിക്കുള്ളിലെത്തിച്ചത് അവിടെയുള്ളതുകൊണ്ടാണ്.
ഒരു അനസ്‌തേഷ്യ ഡോക്ടറും സര്‍ജറി ട്രോളിയും ആവശ്യമായ എല്ലാ സാമഗ്രികളും രണ്ട് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ഡോക്ടര്‍മാരും ഒരു മിഡ് വൈഫും അവിടെയുണ്ട്...എല്ലാവരുടെയും മുഖത്ത് കടുത്ത പിരിമുറുക്കം... 34 വയസുള്ള ഒരു യുവതിയാണ് പേഷ്യന്റ്. വളരെ ചെറുപ്പത്തിലേ പ്രൈമറി ഹൈപ്പര്‍ടെന്‍ഷനുണ്ടായിരുന്നു അവര്‍ക്ക്. അവര്‍ക്കും കുഞ്ഞിനുമുണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗര്‍ഭവുമായി മുന്നോട്ട് പോവാനായിരുന്നു അവരുടെ തീരുമാനം. എയര്‍ ഫോഴ്‌സ് ഓഫീസറായ ഭര്‍ത്താവുമായി അഗാധപ്രണയത്തിലായിരുന്ന സന്തോഷവതിയായ ഒരു യുവതി. ഇത് അവരുടെ ആദ്യത്തെ കുഞ്ഞായിരുന്നു.
ഗര്‍ഭം മൂലം ബ്ലഡ് പ്രഷര്‍ നിയന്ത്രണത്തിലാകാത്തതിനാല്‍ രണ്ട് ആഴ്ചകള്‍ക്ക് മുന്‍പേ അവരെ അഡ്മിറ്റ് ചെയ്യേണ്ടതായി വന്നു. ഇന്ന് രാത്രി അവര്‍ പെട്ടെന്ന് ഒരു കടുത്ത നടുവേദന അനുഭവപ്പെട്ടു..ഉടന്‍ തന്നെ അവരുടെ നില മോശമായി...ആശുപത്രിയിലെ റിസസിറ്റേഷന്‍ ടീം മുഴുവന്‍ അവിടെയുണ്ടായിരുന്നു..അവരുടെ ജീവന്‍ രക്ഷിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണവര്‍. പ്രഷറിന്റെ ഒരു അപൂര്‍വമായ സങ്കീര്‍ണതയാണ് അവര്‍ക്കുണ്ടായത്... അവരുടെ ഹൃദയത്തില്‍ നിന്നുള്ള മഹാധമനിയുടെ ഭിത്തിയുടെ വിള്ളലും അതിലൂടെയുണ്ടാകുന്ന പെട്ടെന്നുള്ള രക്തനഷ്ടവുമാണ് സംഭവിക്കുന്നത്..
വളരെപ്പെട്ടെന്ന് തന്നെ അമ്മയുടെ സ്ഥിതി മോശമാവുകയാണെന്ന് അവര്‍ക്ക് മനസിലായി..അവള്‍ മരിക്കുമെന്ന് ഉറപ്പാണ്. അപ്പൊഴാണ് ഗൈനക് ഡോക്ടര്‍ ഒരു ആശയം മുന്നോട്ടുവച്ചത്..എന്തുകൊണ്ട് ആ കുഞ്ഞിനെ രക്ഷിച്ചുകൂടാ?
അതാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്...മരണശേഷം നടത്തുന്ന സിസേറിയന്‍ സെക്ഷന്‍ (post-mortem Caesarean section) അച്ഛനെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് വിവരങ്ങള്‍ ധരിപ്പിക്കുന്നു. മൂന്ന് സീനിയര്‍ ഡോക്ടര്‍മാരെയും അവരുടെ ഓണ്‍ കോള്‍ ഡോക്ടര്‍മാരെയും വിവരം അറിയിച്ചുകഴിഞ്ഞു (ഒബ്സ്റ്റട്രിക്, പീഡിയാട്രിക്,അനസ്തറ്റിക്)
റിസസിറ്റേഷന്റെ തുടക്കത്തില്‍ അവിടെയുണ്ടായിരുന്ന മറ്റ് മൂന്ന് ബെഡ്ഡുകളിലെ രോഗികളെ മറ്റൊരു ക്യുബിക്കിളിലേക്ക് മാറ്റിയിരുന്നു. വളരെപ്പെട്ടെന്ന് ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്തു.സ്വഭാവികമായും രണ്ടോ മൂന്നോ പേരുടെ ശ്രമഫലമായാണ് ഇത് നടക്കുന്നത്...അവിടെവച്ചാണ് അപ്പൊഴേക്കും മരിച്ചെന്ന് പ്രസ്താവിക്കപ്പെട്ട അമ്മയില്‍ സിസേറിയന്‍ സെക്ഷന്‍ നടത്തപ്പെടുന്നത്...
കുഞ്ഞിനെ വളരെ വേഗം പുറത്തെടുത്തു..തളര്‍ന്ന, വിളറിയ, സ്വഭാവികമായും ഓക്‌സിജന്റെ അഭാവമുണ്ടാകാനിടയുള്ള കുഞ്ഞ്.. ഹൃദയമിടിപ്പ് വളരെക്കുറവ്...ആ അരണ്ട വെളിച്ചമുള്ള ആശുപത്രി വരാന്തയില്‍ എങ്ങനെയോ അവന്റെ ശ്വാസനാളിയിലേക്ക് ഒരു എന്‍ഡോ ട്രക്കിയല്‍ ട്യൂബ് കടത്താന്‍ എനിക്ക് കഴിഞ്ഞു..ഞങ്ങളവന്റെ ഫ്‌ലൂയിഡ് നിറഞ്ഞ ശ്വാസകോശവും നില്‍ക്കാറായ ഹൃദയവും ഉണര്‍ത്താന്‍ ശ്രമം തുടങ്ങി..
ഞങ്ങള്‍ക്ക് ഇനിയുമൊരുപാട് ചെയ്യാനുണ്ടായിരുന്നു...അവനെ ഞങ്ങള്‍ കുഞ്ഞുങ്ങളുടെ നിയോനേറ്റല്‍ യൂണിറ്റിലേക്ക് ഓടിയെത്തിച്ചു...പെട്ടെന്ന് ഒരു ഇന്‍കുബേറ്ററിന്റെ ചൂടിലേക്ക് അവനെ മാറ്റി..ഒരു വെന്റിലേറ്ററോട് ഘടിപ്പിച്ചു..പൊക്കിള്‍ക്കൊടിയിലൂടി അവനു ഊര്‍ജവും മരുന്നുകളും നല്‍കാന്‍, ഓക്‌സിജന്റെ കുറവ് തളര്‍ത്തിയ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയില്‍...ആദ്യ മണിക്കൂറില്‍ത്തന്നെ അവനൊരു ഫിറ്റ്‌സുമുണ്ടായി...ഒരു നല്ല തുടക്കമല്ലത്..
വെളുപ്പിന് ആറുമണി...ഒരുപക്ഷേ അയാളുടെ പ്രിയപത്‌നിയോട് വിടപറഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞ് ഞാന്‍ അവന്റെ അച്ഛനെ കണ്ടു..ഒരു ദുഖിതനായ എയര്‍ഫോഴ്‌സ് ക്യാപ്റ്റന്‍ അയാളുടെ നവജാത ശിശുവിനെ ആദ്യമായിക്കാണുകയാണ്.. ഒട്ടും ഇഷ്ടപ്പെടാത്ത ഒരു ജോലികൂടി എനിക്ക് ബാക്കിയുണ്ടായിരുന്നു..ആ കുഞ്ഞിന്റെ ജനനസമയത്തുണ്ടായ വിഷമതകളെക്കുറിച്ച് അച്ഛനോട് വിശദീകരിക്കണം..അവന്റെ , 34 ആഴ്ച മാത്രം പ്രായമായ അവന്റെ മുന്നോട്ടുള്ള ജീവിതത്തെ അത് എത്രത്തോളം ബാധിക്കുമെന്ന് പറഞ്ഞു മനസിലാക്കിക്കണം...
പക്ഷേ ആ പിതാവ് എന്റെ കൈകളില്‍ പിടിച്ച് ഇത്രമാത്രം പറഞ്ഞു...
' നന്ദി ഡോക്ടര്‍...അവന്റെ ജീവന്‍ രക്ഷിച്ചതിന്...കുറഞ്ഞപക്ഷം അവളെ ഓര്‍മിക്കാന്‍ എനിക്ക് അവനെങ്കിലുമുണ്ടല്ലോ...'
ആഴ്ചകള്‍ക്ക് ശേഷം അവന്‍ ഡിസ്ചാര്‍ജ്ഡ് ആയി..എന്റെ സഹപ്രവര്‍ത്തകരോടുള്ള ആശയവിനിമയത്തിലൂടെ എനിക്ക് അറിയാന്‍ കഴിഞ്ഞത് ഒരു വശത്തിനുണ്ടായ ബലക്കുറവോടുകൂടി (spastic hemiplegia - a kind of cerebral palsy) ) അവന്‍ ആ സംഭവത്തെ അതിജീവിച്ചു എന്നാണ്. അവന്റെ അച്ഛന്‍ അവനെ പരിപാലിക്കാനായി നേരത്തെ റിട്ടയര്‍ ചെയ്ത് മുഴുവന്‍ സമയം അവനോടൊപ്പം ചിലവഴിക്കുന്നു..
അലര്‍ച്ചകളില്ല, ശാപങ്ങളില്ല, ചീത്തവിളികളില്ല, ഭീഷണികളില്ല,അപവാദപ്രചരണങ്ങളില്ല...ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരുന്നു അത്...ഒരുപാട് അപ്രവചനീയതകളുണ്ട് ജീവിതത്തില്‍..സംഭവിക്കുന്നതെല്ലാം ആരുടെയെങ്കിലും കുറ്റമാകണമെന്നില്ല എപ്പോഴും..
എല്ലാ ഗര്‍ഭവും സന്തോഷകരമായ അവസാനത്തിലും ആരോഗ്യമുള്ള അമ്മയിലും വൈകല്യങ്ങളില്ലാത്ത കുഞ്ഞിലും അവസാനിക്കുമെന്നുള്ളത് ഒരു യാഥാര്‍ഥ്യബോധമില്ലാത്ത സാഹചര്യമാണ്. എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകാവുന്ന അവസ്ഥയില്‍ നിന്നും ഒരുപാടുദൂരം നമ്മള്‍ മുന്നേറിയെങ്കിലും പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം.. അത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും പൊടുന്നനെയുള്ള കുറ്റാരോപണവുമാണ് നമ്മള്‍ ആറ്റിങ്ങല്‍ സംഭവത്തില്‍ കണ്ടതുപോലെയുള്ള പെരുമാറ്റത്തിനു കാരണം..
(പരിഭാഷ: ഡോ. നെല്‍സണ്‍ ജോസഫ്)
https://www.facebook.com/Malayalivartha