തച്ചങ്കരി നടത്തുന്ന പ്രചാരണ തന്ത്രങ്ങളിൽ അമർഷമുണ്ടെങ്കിലും മുഖ്യമന്ത്രിയെ പേടിച്ച് അത് വ്യക്തമാക്കാനുള്ള ധൈര്യമില്ല ; എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതി ; കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിക്ക് മുന്നിൽ സുല്ലിട്ട് മന്ത്രി എ കെ ശശീന്ദ്രൻ
മന്ത്രി എ കെ ശശീന്ദ്രൻ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിക്ക് മുന്നിൽ സുല്ലിട്ടു. എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതിയെന്ന് മാത്രമാണ് മന്ത്രി ആഗ്രഹിക്കുന്നത്. കാരണം കെഎസ്ആർറ്റിസിയുടെ മന്ത്രിയും എംഡിയും ഇപ്പോൾ തച്ചങ്കരിയാണ്.
എടുത്തു പറയത്തക്ക ഒരു ജോലിയുമില്ലാതെ സെക്രട്ടേറിയറ്റിലിരുന്ന് ബോറടിക്കുകയാണ് മന്ത്രി. അദ്ദേഹം ഇപ്പോൾ വാർത്തകൾ കാണാറില്ലെന്നാണ് അടുപ്പക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ഇലക്ട്രിക് ബസ് നിരത്തിലിറക്കിയത് മന്ത്രിയാണെങ്കിലും ചാനലുകളിൽ നിറഞ്ഞു നിന്നത് ടോമിൻ തച്ചങ്കരിയാണ്. ബസിന്റെ ഫ്ലാഗ് ഓഫ് ഒരു ചാനലും കാണിച്ചില്ല. പകരം ബഹുവർണ വസ്ത്രങ്ങൾ അണിഞ്ഞ് ബസിനൊപ്പം ചാനലുകൾക്ക് പോസ് ചെയ്യുന്ന ടോമിൻ തച്ചങ്കരിയെയാണ് ചാനലുകാർ കാണിച്ചത്.
രാത്രി വരെ വാർത്ത കണ്ട് അസഹ്യനായി തീർന്ന മന്ത്രി പരിചയമുള്ള ചില ചാനലുകാരെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചത്രേ. സാധാരണ മന്ത്രിയുള്ള പരിപാടികൾക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥർ മേനി ചമയാൻ നിൽക്കാറില്ല. അങ്ങനെ നിന്നാൽ അത് മന്ത്രിക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന ഭയം അവരെ പിന്തുടരും. തച്ചങ്കരിക്ക് ആരെയും ഭയമില്ല. നഷ്ടത്തിലോടുന്ന കെ എസ് ആർറ്റിസിയെ താൻ രക്ഷിക്കുമെന്നും അതിൽ നിന്നും ലഭിക്കുന്ന നേട്ടത്തിന്റെ ബാക്കി സ്വീകരിക്കണമെങ്കിൽ ഒപ്പം നിൽക്കാം എന്നുമാണ് തച്ചങ്കരിക്ക് മന്ത്രിയോട് പറയാനുള്ളത്. മന്ത്രിക്ക് തച്ചങ്കരിയോട് സംസാരിക്കാൻ ഭയമാണെന്ന് മന്ത്രിയുടെ അടുപ്പക്കാർ പറയുന്നു. മന്ത്രിയുടെ ഓഫീസ് മരണവീട് പോലെയാണത്രേ. അവിടെ ആരും സന്തോഷിക്കുന്നില്ല. സന്തോഷിക്കാൻ വകയൊന്നുമില്ലെന്നാണ് അവർ പറയുന്നത്.
ഇത്തരത്തിലാണ് ഭരിക്കേണ്ടി വരുന്നതെങ്കിൽ മന്ത്രിയായി മടങ്ങിവരരുതായിരുന്നു എന്നും ശശീന്ദ്രൻ ആഗ്രഹിക്കുന്നു. മന്ത്രിയാണ് വകുപ്പിലെ സർവാധികാരി. എന്നാൽ ഗതാഗത വകുപ്പിൽ മാത്രം അതല്ല അവസ്ഥ. കെ എസ് ആർറ്റിസിക്ക് ഇലക്ട്രിക് ബസ് വാങ്ങാൻ തീരുമാനിച്ചത് തച്ചങ്കരിയാണ്. മന്ത്രിയല്ല. നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടയാളാണ് മന്ത്രി. എന്നാൽ ഗതാഗത വകുപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ കുറിപ്പായി മന്ത്രിക്ക് ലഭിക്കാറാണ് പതിവ്. അത് നൽകുന്നത് പലപ്പോഴും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയിൽ നിന്നും കുറിപ്പ് കിട്ടുമ്പോഴായിരിക്കും അത് അദ്ദേഹത്തിന് നൽകിയത് തച്ചങ്കരിയാണെന്ന് വ്യക്തമാകുന്നത്.
തച്ചങ്കരിക്ക് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുണ്ട്. തച്ചങ്കരി മന്ത്രി ശശീന്ദ്രനുമായി സംസാരിക്കുന്നത് കാര്യമാത്ര പ്രസക്തമായി മാത്രമാണ്. അതും ചില ഔദ്യോഗിക കാര്യങ്ങൾ മാത്രം. കെ എസ് ആർറ്റിസിയുമായി ബന്ധപ്പെട്ട ഫയൽ ഡിസ്കഷന് വരാറുള്ളത് തച്ചങ്കരിയുടെ താഴെയുള്ള ഉദ്യോഗസ്ഥരാണ്. അതിൽ മന്ത്രിക്ക് പരാതിയില്ല. തച്ചങ്കരിയെ കാണാതിരിക്കാമല്ലോ എന്ന സന്തോഷമാണ് മന്ത്രിക്ക് അപ്പോൾ തോന്നുക. തന്നെ ഒഴിവാക്കി തച്ചങ്കരി നടത്തുന്ന പബ്ളിസിറ്റി ഗെയിമുകളിൽ മന്ത്രിക്ക് അമർഷമുണ്ടെങ്കിലും മുഖ്യമന്ത്രിയെ പേടിച്ച് അത് വ്യക്തമാക്കാനുള്ള ധൈര്യമില്ല. തച്ചങ്കരി ഗതാഗത കമ്മീഷണറായിരിക്കെ ജന്മദിന കേക്ക് വിവാദത്തിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയത് അന്ന് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രനാണ്. പിന്നീട് ശശീന്ദ്രൻ മന്ത്രിയല്ലാതായി. തോമസ് ചാണ്ടി മന്ത്രിയായി. ഇതിന്റെ വൈരാഗ്യം തച്ചങ്കരി ഉള്ളിൽ സൂക്ഷിക്കുന്നു.
കെ എസ് ആർറ്റിസിയിലെ പുതിയ ബസ് വാങ്ങലിന് സി പി എം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമുണ്ട്. ഒരു ഇലക്ട്രിക്ക് ബസിന് രണ്ടര കോടിയാണ് വില. പർച്ചേസിനെ കുറിച്ചൊന്നും മന്ത്രി അറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha