അഞ്ചര മാസത്തെ വളര്‍ച്ച മാത്രം ; പ്രസവശേഷം 34 ദിവസം വെന്റിലേറ്ററിൽ ; അഞ്ചര മാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്,അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍
അഞ്ചര മാസത്തെ വളര്‍ച്ച മാത്രമുള്ള നവജാത ശിശു ജീവിതത്തിലേക്ക്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള നവജാത ശിശു ജീവിതത്തിലേക്ക് മടങ്ങിവന്നത്.രാജ്യാന്തരതലത്തില്‍ നവജാത ശിശു ജീവിക്കണമെങ്കില്‍ 24 ആഴ്ച വളര്‍ച്ചയെങ്കിലും വേണം. പക്ഷേ, തൃശൂരില്‍ പ്രസവിച്ച കുഞ്ഞിന് 22 ആഴ്ച മാത്രമായിരുന്നു വളര്‍ച്ച. കണ്ണൂര്‍ പിണറായി സ്വദേശികളായ സതീഷ്, ഷീന ദമ്പതികളുടേതാണ് കുഞ്ഞ്.
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സതീഷ്-ഷീന ദമ്പതികള്‍ക്ക് പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. മാര്‍ച്ച് 31നായിരുന്നു പ്രസവം. ഇരട്ടകുഞ്ഞുങ്ങളിലൊന്ന് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണമെന്നിരിക്കെ കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന കാര്യം സംശയകരമായിരുന്നു.
പ്രസവശേഷം 34 ദിവസം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha