എ.ഡി.ജി.പി.യും മകളും തുടങ്ങിവച്ച വിവാദത്തിന് ക്ലൈമാക്‌സ്; വി.ഐ.പി സുരക്ഷ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍; തിരിച്ചുവിളിക്കുന്നത് 3000 പൊലീസുകാരെ
എ.ഡി.ജി.പി. സുദേഷ് കുമാറും മകളും തുടങ്ങിവച്ച വിവാദത്തിന് ക്ലൈമാക്‌സാകുന്നു. പോലീസുകാരുടെ സേവനം ലഭിക്കുന്ന വിഐപിമാര്‍ വെട്ടിലായി. വിശ്രമജീവിതം നയിക്കുന്ന വി.ഐ.പിമാര്‍ക്കും അധികാര സ്ഥാനത്തില്ലാത്തവര്‍ക്കും കാവലിനിട്ടിരിക്കുന്ന പൊലീസുകാരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദ്യനടപടിയായി 23 നേതാക്കളുടെ പൊലീസ് സുരക്ഷ റദ്ദാക്കി. സുരക്ഷാ ഭീഷണിയില്ലാത്ത മുന്‍ ജനപ്രതിനിധികളടക്കം 2500ലേറെ പേരുടെ സുരക്ഷയ്ക്കായി 6027 പൊലീസുകാരെ വിന്യസിച്ചത് പുന:പരിശോധിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. 3000 പൊലീസുകാരെ തിരിച്ചുവിളിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ക്രമസമാധാന പാലനത്തിന് പോലും അംഗബലമില്ലാതെ വലയുന്ന സേനയില്‍ ഇത്രയും പേരെ വി.ഐ.പി സുരക്ഷയ്ക്ക് നിയോഗിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തിരുവനന്തപുരം സിറ്റിയില്‍മാത്രം 400 പേര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലാണ്. പൊലീസ് ക്ലബുകളില്‍ എട്ടുപേര്‍ വീതമുണ്ട്. ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ 16 പേരുണ്ട്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലുമുണ്ട് നിരവധിപേര്‍. സ്‌പെഷ്യല്‍ ഡ്യൂട്ടി പകുതിയാക്കി ഇവരെ സ്‌റ്റേഷനുകളില്‍ വിന്യസിച്ച്, പൊലീസിലെ ജോലിഭാരം ശാസ്ത്രീയമായി വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലും പുറത്തും പഴുതടച്ച സുരക്ഷയുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ഏക ഉദ്യോഗസ്ഥന്‍ പാലക്കാട് എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റയാണ്. ഒരു അധികാരസ്ഥാനത്തുമില്ലാത്ത മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, പൊലീസ് കംപ്ലെയിന്റ് അതോറിട്ടി മുന്‍ ചെയര്‍മാന്‍ നാരായണക്കുറുപ്പ്, മുന്‍ മന്ത്രിമാരായ കെ.ആര്‍. ഗൗരിഅമ്മ, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ്, കുട്ടി അഹമ്മദ്കുട്ടി, പി.പി. തങ്കച്ചന്‍, സി. ദിവാകരന്‍ എന്നിവര്‍ക്ക് പൊലീസ് സുരക്ഷയുണ്ട്. കണ്ണൂരിലെ കല്ലേറിനുശേഷം ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറു പൊലീസുകാരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം. മാണിയും അഞ്ചുപേരെയും ഒപ്പം നിറുത്തുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും ഇസഡ് കാറ്റഗറി സുരക്ഷയാണ്.
ചീഫ്‌വിപ്പ് പദവിയൊഴിഞ്ഞ പി.സി. ജോര്‍ജിനൊപ്പവും മൂന്ന് പൊലീസുകാരുണ്ട്. വിരമിച്ച ജഡ്ജിമാര്‍ക്കും വിവിധ കമ്മിഷന്‍ അദ്ധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവു പ്രകാരം സുരക്ഷ നല്‍കുന്നുണ്ട്. ജേക്കബ് പുന്നൂസ്, കെ.എസ്. ബാലസുബ്രഹ്മണ്യം എന്നിവര്‍ അടക്കം മുന്‍ ഡി.ജി.പിമാര്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചിട്ടുമുണ്ട്. നാല്‍പതോളം എം.എല്‍.എമാരാണ് പുതുതായി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. വിരമിച്ച നിരവധി ജഡ്ജിമാര്‍ പൊലീസ് സുരക്ഷതേടി ആഭ്യന്തരവകുപ്പിനും ഡി.ജി.പിക്കും കത്തുനല്‍കിയിട്ടുണ്ട്.
സുരക്ഷാഭീഷണിയില്ലാത്ത വി.ഐ.പിമാര്‍ക്ക് പണംനല്‍കിയാല്‍ സുരക്ഷ അനുവദിക്കുന്നതും പരിഗണനയിലുണ്ട്. വ്യവസായസുരക്ഷാ സേനാംഗങ്ങളെ (എസ്.ഐ.എസ്.എഫ്) ഇതിനായി നിയോഗിക്കും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു എസ്.ഐ.എസ്.എഫ് അംഗത്തെ വിന്യസിക്കുന്നതിന് പ്രതിമാസം ഒരുലക്ഷം രൂപയാണ് ഈടാക്കുന്നത്. ടെക്‌നോപാര്‍ക്കിലടക്കം എസ്.ഐ.എസ്.എഫിന്റെ സുരക്ഷയുണ്ട്.
https://www.facebook.com/Malayalivartha