ബഹ്റ കണ്ണുരുട്ടിയപ്പോൾ പൊത്തയിലൊളിപ്പിച്ച കണക്കുകൾ ഒന്നൊന്നായി പുറത്തേയ്ക്ക്; അമൃതാനന്ദമയിക്ക് ഇസഡ് ക്യാറ്റഗറി സുരക്ഷയൊരുക്കാൻ 50 സായുധ സേനാംഗങ്ങൾ
മാതാ അമൃതാനന്ദമയി ദേവിക്ക് സുരക്ഷ നൽകുന്നത് അൻപത് പോലീസുകാർ. ഇതിൽ നാൽപത് പേർ കേന്ദ്ര സർക്കാരിന്റെ സംഭാവനയും പത്ത് പേർ പിണറായി വിജയന്റെ സംഭാവനയുമാണ്. എല്ലാമറിയുന്ന, എല്ലാവരെയും അറിയുന്ന അമ്മക്ക് ഇത്രയും പോലീസ് എന്തിനാണെന്ന് ഓർത്ത് വ്യാകുലചിത്തനാവുകയാണ് സംസ്ഥാന പോലീസ് മേധാവി ബഹ്റാജി.
ആഭ്യന്തര വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് സുരക്ഷ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ശേഖരിച്ചത്. ആദ്യം ഇതിനെക്കുറിച്ച് ഒരു കണക്കും ലഭ്യമായില്ല. കണക്ക് ആവശ്യപ്പെട്ട ബഹ്റക്ക് മുന്നിൽ സെക്യൂരിറ്റി വിഭാഗം മേധാവി കൈമലർത്തി കാണിച്ചു എന്നാണ് വിവരം. ഒടുവിൽ ബഹ്റ കണ്ണുരുട്ടിയപ്പോൾ പൊത്തയിലൊളിപ്പിച്ച കണക്കുകൾ ഒന്നൊന്നായി പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പക്ഷേ ആഭ്യന്തര സെക്രട്ടറി പിന്നോട്ടില്ല.
അമ്യതാനന്ദമയിക്ക് നൽകുന്ന സുരക്ഷയിൽ വീഴ്ചയുണ്ടായാൽ ദൈവകോപമുണ്ടാകുമോ എന്ന സംശയത്തിലാണ് ബഹ്റ. അതിനു മുമ്പ് മറ്റ് ചില സുരക്ഷാ പ്രശ്നങ്ങളുമുണ്ടായി. അമൃതാനന്ദമയിക്ക് നേരെ ഇതിനു മുമ്പ് ആക്രമണ ശ്രമമുണ്ടായി. രണ്ട് വട്ടം അമ്മ തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. മാതാ അമൃതാനന്ദമയി മഠത്തിൽ വിവിധ മാനസികാവസ്ഥയിലുള്ളവരാണ് എത്തിച്ചേരാറുള്ളത്. പലരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരായിരിക്കും. അമ്മക്ക് തന്റെ മക്കളെയൊന്നും തള്ളി കളയാനാവില്ല മുന്നിലെത്തുന്നവരെയൊക്കെ ആശ്ലേഷിച്ച് ആശ്വസിപ്പിക്കുന്ന സന്യാസിനിയാണ് ദേവി. അങ്ങനെ വരുമ്പോൾ ഒരു പക്ഷേ അമ്മക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അമ്മക്ക് സുരക്ഷ ഇരട്ടിയാക്കിയത്. സി ആർ പി എഫ് ഭടൻമാരെ നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ സർക്കാരാണ്. ഇതേ സർക്കാരാണ് ഒരിക്കലും ആരും ആക്രമിക്കാനിടയില്ലാത്ത വെള്ളാപ്പള്ളി നടേശനും സുരക്ഷ അനുവദിച്ചത്. അമ്മക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആയുധ ശേഖരവുമുണ്ട്. അത് സുരക്ഷാ ഭീഷണിയുള്ള സമയത്ത് പ്രയോഗിക്കാനും പ്രത്യേക അനുമതിയുണ്ട്.
അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാർ നൽകുന്ന സുരക്ഷ പിൻവലിക്കണമെന്ന വാദം സർക്കാരിലുണ്ട്. മുൻ മന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും നൽകുന്ന വർധിച്ച സുരക്ഷ പിൻവലിക്കണമെന്ന ആവശ്യത്തിനൊപ്പം അമൃതാനന്ദമയി ദേവിയുടെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേ സമയം അത്തരം തീരുമാനങ്ങൾ വിവാദമാകുമോ എന്ന സംശയവും ഉദ്യോഗസ്ഥ തലത്തിലുണ്ട്. സർക്കാരിനാകട്ടെ അമൃതാനന്ദമയിയുടെ സുരക്ഷ തുടരാൻ താത്പര്യമില്ല. പ്രത്യേകിച്ച് അവർക്ക് സിആർപിഎഫ് സുരക്ഷയുള്ളപ്പോൾ.
കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് അമൃതാനന്ദമയിക്ക് 10 പോലീസുകാരെ അനുവദിച്ചത്. മുൻ മുഖ്യമന്ത്രിമാർക്ക് പോലും ഇത്രയധികം പോലീസുകാരെ അനുവദിച്ചിട്ടില്ല. നേരത്തെ മലബാറിലും മധ്യതിരുവിതാംകുറിലുമുള്ള ചില ആത്മീയ നേതാക്കൾക്കുള്ള സുരക്ഷ പിൻവലിച്ചിരുന്നു. അപ്പോഴും അമൃതാനന്ദമയിയുടെ സുരക്ഷ ചർച്ചാ വിഷയമായിരുന്നു.
https://www.facebook.com/Malayalivartha