ആണ്‍സുഹൃത്തിന് പിന്നാലെ പോലീസ്; ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈല്‍ സന്ദേശമയച്ചതും യുവാവിന്: ജെസ്‌നയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തം പുരണ്ട തുണി വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കും- അച്ഛനെ വിശദമായി ചോദ്യം ചെയ്യുമെന്നും സൂചന
ജെസ്‌ന മരിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. ജെസ്‌നയുടെ അച്ഛനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചില ആരോപണങ്ങൾ സജീവമായി ഉയർന്നിരുന്നു. പിസി ജോർജ് എംഎൽഎയാണ് ചില സംശയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കിയത്. ഇതിൽ ചില സംശയങ്ങൾ നാട്ടുകാർക്കും ഉണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമായി തന്നെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാകും അച്ഛനെ വിശദമായി ചോദ്യം ചെയ്യുക.
ജെസ്‌നയുടെ അടുത്ത ബന്ധുക്കൾക്ക് ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഉയർത്തുന്നത്. കാണാതായ ദിവസം മുക്കൂട്ടുതറയിൽ നിന്ന് ജെസ്‌ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്ന് ജെസ്‌നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിന് മൊഴികൊടുത്തുവെന്നും എന്നാൽ, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണ് മറ്റൊരു പരാതി. ഇതെല്ലാം ദുരൂഹമാണെന്ന് പൊലീസും തിരിച്ചറിയുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോൺ ജെയ്‌സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജിയാണ് അന്വേഷണത്തിന് പുതിയ മാനം നൽകുന്നത്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഒരു ആണ്‍സുഹൃത്തിനെ പോലീസ് സംശയിച്ചിരുന്നു.ഇയാള്‍ക്ക് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു.
അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘം നിരവധി തവണ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഒന്നും വിട്ട് സംസാരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. ജസ്ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് തന്നെയാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്. ജസ്നയെ കാണാതായതിന് പിറ്റേ ദിവസം ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കൂട്ടുതറയില്‍ നിന്ന് വളരെ അടുത്താണ് പരുന്തും പാറ. യുവാവിനൊപ്പം ജസ്ന മുന്‍പും ഇവിടെ പോയിട്ടുണ്ടത്രേ. അതിനാല്‍ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.
അതിനിടെ ജസ്നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ജസ്നയെ അപായപ്പെടുത്തിയോ എന്ന സാധ്യതയുടെ തള്ളികളയാനാകില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ യുവാവ് ഒന്നും വിട്ട് പറയാത്ത സാഹചര്യത്തില്‍ ഇയാളെ നുണപരിശോധയനയക്ക് വിധേയനക്കാനാണ് പോലീസ് തിരുമാനം. ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെങ്കില്‍ അയാളുടെ കൂടി സമ്മതം ആവശ്യമാണെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ യുവാവ് വിസമ്മതിച്ചാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തിരുമാനം. അതിനിടെ ലോക്കല്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിരോധനം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha