കെഎസ്ആർടിസിക്ക് പുതിയ പ്രതീക്ഷകൾ നൽകി ഇലക്ട്രിക്ക് ബസ് ; പ്രതിദിനം ഏഴായിരം രൂപയിലധികം ലാഭം നേടി
കെഎസ്ആർടിസിക്ക് പുതിയ പ്രതീക്ഷകൾ നൽകി ഇലക്ട്രിക്ക് ബസ്. ഇലക്ട്രിക്ക് ബസ് ഓടി തുടങ്ങിയതിന് ശേഷം ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ 618 കിലോമീറ്റർ മാത്രമാണ് രണ്ടു ദിവസം കൊണ്ട് ഇലക്ട്രിക്ക് ബസ് ഓടിയത്. എന്നാൽ പ്രതിദിനം ഏഴായിരം രൂപയിലധികം ലാഭം നേടിയത് വലിയൊരു നേട്ടമായാണ് വിലയിരുത്തുന്നത്. കെഎസ്എസ്ആർടിസിയുടെ സാധാരണ ബസുകൾ പ്രതിദിനം 7422 രൂപ നഷ്ടത്തിൽ ഓടുമ്പോളാണ് ഇത്.
രണ്ടു ദിവസംകൊണ്ട് ഈ ബസിന്റെ മൊത്തം കളക്ഷൻ 38406 രൂപയാണ്. ഈ ബസിലെ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 17600 രൂപ ആയിട്ടുണ്ട്. ഇതുകൂടാതെ കിലോമീറ്ററുകൾ നിരക്കുള്ള ബസിന്റെ വാടകയും വൈദ്യുതി ചാർജും കെഎസ്ആർടിസി ആണ് വഹിക്കുന്നത്. കെഎസ്ആർടിസിയുടെ ലോഫ്‌ളോർ ബസിന്റെ അതേ നിരക്കാവും ഈ ബസിനും ഈടാക്കുന്നത്. ചൈനീസ് നിർമാതാവായ ബി വൈ ഡി യുടെ സാങ്കേതിക സഹകരണത്തോടെ നിർമിക്കുച്ച ഇലക്ട്രിക്ക് ബസിൽ 40 പുഷ്ബാക്ക് സീറ്റുകളും സിസിടിവി ക്യാമറ , വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്രാ , ഹിമാചൽ പ്രദേശ് , മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോൺ ഇൻഫ്രാ ടെക് ലിമിറ്റഡാണ് കേരളത്തിലും പരീക്ഷണാർധം സർവീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha