വിദേശ കാമുകിയുടെ സമ്മാനം പാഴ്സലായി എത്തി; മലയാളി യുവാവിന് പിന്നാലെ വന്നത് എട്ടിന്റെ പണി
മലപ്പുറം: ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിൽ മലപ്പുറത്തെ മലയാളി യുവാവിനെ വിദേശ രാജ്യത്തുള്ള വനിത പറ്റിച്ചു പണം തട്ടിയതായി പരാതി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ യുവാവിനാണ് ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്.
ഫേസ്ബുക്കിലൂടെയാണ് വിദേശ വനിതയുമായി യുവാവ് പരിചയത്തിലാകുന്നത്. പിന്നീട് നമ്പര്‍ വാങ്ങി വാട്‌സ്ആപ്പില്‍ ചാറ്റിങ് തുടങ്ങി. യുവതി പിന്നീട് യുവാവിന്റെ മേല്‍വിലാസം ആവശ്യപ്പെട്ടു. കാരണം ആരാഞ്ഞപ്പോൾ സമ്മാനമയച്ചു തരനാണെന്ന് പറഞ്ഞതോടെ യുവാവ് വിലാസം അയച്ചു നൽകി.
പിറ്റേദിവസം തന്നെ സമ്മാനം അയച്ചതായുള്ള യുവതിയുടെ സന്ദേശം എത്തി. കൂടെ അയച്ച സമ്മാനത്തിന്റെ ട്രാക്ക് ഐഡിയും ഉണ്ടായിരുന്നു. അമേരിക്കയില്‍ നിന്നു പാരീസ് വഴി ഡല്‍ഹി എയര്‍പോര്‍ട്ട് എന്നാണ് ഇതില്‍ കാണിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ഡില്‍ഹി കസ്റ്റംസില്‍ നിന്നാണെന്നു പറഞ്ഞു ഫോണ്‍കോള്‍ എത്തി.
വിലകൂടിയ സാധനങ്ങളായതിനാല്‍ കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 24,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. അതുപ്രകാരം കസ്റ്റംസിന്റേതാണെന്ന് പറയുന്ന മിസോറമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 17ന് പണം കൈമാറി. 18 ന് രാവിലെ വീണ്ടും വിളിയെത്തി. സമ്മാന പെട്ടിക്കകത്ത് ഡോളറുകള്‍ ഉണ്ടെന്നും നിയമലംഘനം നടത്തിയതിന് നിയമനടപടി സ്വീകരിക്കുകയാണെന്നും അറിയിച്ചു.
സാധനം തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ട യുവാവിനോട് തിരിച്ചയച്ചാല്‍ കേസ് വിദേശത്തായിരിക്കുമെന്നായി ഭീഷണി. തുടര്‍ന്ന് സഹോദരിയുടെ സ്വര്‍ണം പണയം വച്ചും മറ്റും 70, 000 രൂപ സമാഹരിച്ച് യുവാവ് ഇതേ അക്കൗണ്ടിലേക്കിട്ടു. അമേരിക്കന്‍ എംബസിയുടെ എന്‍ഒസി ഇല്ലാത്തതിനാല്‍ വീണ്ടും 1,35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് മങ്കട സ്റ്റേഷനിലെത്തി കേസ് കൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha