ഇതൊരു സൂചന മാത്രം, തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക, രാത്രിയുടെ യാമങ്ങളില്‍ പറന്നിറങ്ങി ഇന്ത്യന്‍ സൈന്യം ഭീകരരെ തകര്‍ത്തതിങ്ങനെ
രാത്രി 12.30 ഓടെ ഈ ഓപ്പറേഷന് അരങ്ങൊരുങ്ങി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ പറന്നു. ഇന്ത്യയുടെ സ്പെഷ്യല്‍ സേനയുടെ സൈനികരെ പിഒകെയിലെ തീവ്രവാദകേന്ദ്രത്തില്‍ പാരച്യൂട്ടിലിറക്കി. എട്ട് കേന്ദ്രങ്ങളിലായിരുന്നു അക്രമണം. റോക്കറ്റ് ലോഞ്ചറുകളുള്‍പ്പെടെയുള്ള ആയുധങ്ങളുള്ള തീവ്രവാദികളേയും അവരെ സംരക്ഷിക്കാനുള്ള പാക്ക് സൈനികരുമാണ് ഇവിടങ്ങളിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള പ്രത്യാക്രമണവും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.
അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈന്യത്തിന് സഹായത്തിനായി എന്തിനും തയ്യാറെന്ന നിലയില്‍ വ്യോമസേനയും ഇന്ത്യന്‍ അതിര്‍ത്തികളില്‍ കാത്തുനിന്നിരുന്നു. തീവ്രവാദികളുടെ കേന്ദ്രീകൃത സംവിധാനങ്ങളുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളിലായിരുന്നു ഇന്ത്യയുടെ അക്രമണം. കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യവുമായി കാര്യമായി ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്റെ രണ്ട് സൈനികര്‍ മരിച്ചുവെന്ന നവാസ് ഷെരീഫിന്റെ പ്രസ്താവനയോടെ പാക്ക് സൈന്യവും ഭീകരവാദികളും ഒന്നുതന്നെയാണെന്നു തെളിയുന്നു. രാവിലെ ആറ് മണിവരെ ഇന്ത്യന്‍ സൈന്യത്തിന്റെ ഈ അക്രമണം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികളുടെ നിരവധി ആയുധങ്ങളും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. അങ്ങനെ ഒരാള്‍ക്ക് പോലും പരിക്കില്ലാതെ ഇന്ത്യന്‍ സൈന്യം തിരിച്ച് കാശ്മീരിലേക്ക് തിരികെയെത്തി.
മറ്റൊരു രാജ്യത്ത് കയറി, അവരുടെ സൈന്യത്തിന്റെ റഡാറുകളെയും നിരീക്ഷണങ്ങളെയും മറികടന്ന് യുദ്ധം ചെയ്യുകയെന്നത് വളരെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണ്. ബിഹൈന്റ് ദി എനിമി ലൈന്‍ എന്ന സുപ്രധാന യുദ്ധതന്ത്രത്തിലേക്കാണ് ഇന്ത്യ നീങ്ങിയത്. ഇസ്രായേല്‍ സേനയും ജര്‍മ്മന്‍ സേനയുമെല്ലാം അമേരിക്കന്‍ സീലുമെല്ലാം നടത്തി ലോകത്തിന് കാട്ടിക്കൊടുത്ത ഓപ്പറേഷനുകളുടെ ചെറുരൂപമായിരുന്നു ഇതും. ഇതിനേക്കാള്‍ അപകടകരമാണ് ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ച് സ്വന്തം രാജ്യത്തെത്തുകയെന്നത്. ആ ദൗത്യവും വിജയകരമായാണ് ഇന്ത്യന്‍ സേന പൂര്‍ത്തിയാക്കിയത്.
അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സൈന്യം ഇന്ന് നടത്തിയ ആക്രമണം. നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരില്‍ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ 38 ഭീകരരെ വധിച്ചു. ഇന്ത്യന്‍ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് രാത്രി രണ്ടുമണിയോടെ പാക് അധീന കാശ്മീരില്‍ അതിക്രമിച്ചു കയറി ഭീകരവാദികളുടെ ക്യാമ്പില്‍ ആക്രമണം നടത്തിയത്. ഉറി ഭീകരാക്രമണത്തോടെ ഇനി പാകിസ്ഥാനോട് മൃതു സമീപനം സ്വീകരിക്കില്ലെന്ന സൈന്യത്തിന്റെ നിലപാടില്‍ ആദ്യത്തെ പ്രത്യാക്രമണമായിരുന്നു ഇന്ന് നടന്നത്. തിരിച്ചടി നല്‍കുമെന്ന് പറഞ്ഞ സൈന്യം നടത്തിയ ആക്രമണം തുടരില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.
അതെ സമയം സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ പാകിസ്ഥാനു ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രകോപനങ്ങളൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇന്ത്യയുടെ ആക്രമമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണങ്ങളെ തിരിച്ച് അടിക്കാന്‍ പാകിസ്താന്‍ സജ്ജമാണെന്നും അതിനുള്ള കരുത്തും ധൈര്യവും പാകിസ്താന് ഉണ്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രക്യാപിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന പാകിസ്ഥാന് നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാന്‍ ഏതു സമയത്തും പ്രത്യാക്രമണം നടത്താനുള്ള സാഹചര്യം ഉണ്ട്, അതിനാല്‍ തന്നെ അതിര്‍ത്തികളില്‍ കൂടുതല്‍ കരുതലോടെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നത് സത്യത്തെ വളച്ചൊടിക്കാനുള്ള ഇന്ത്യയുടെ തന്ത്രമാണെന്നും, മനപ്പൂര്‍വ്വം മേഖലയില്‍ പ്രശ്നം സൃഷ്ടിക്കാനായി ഇന്തയുടെ ശ്രമമാണ് ആക്രമത്തിന് പിന്നിലെന്നും ഡോണും ജിയോ ടിവിയുമുള്‍പ്പടെയുള്ള പാക് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഇന്ത്യ നടത്തിയത് ഭീകരാക്രമങ്ങളെ ചെറുത്ത് നില്‍ക്കുന്നതിനു വേണ്ടിയാണെന്നും പാക് അധീന കാശ്മീരില്‍ നുഴഞ്ഞു കയറി ഇന്ത്യയില്‍ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരരെയാണ് വധിച്ചതെന്നു ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി: ലഫ്റ്റന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭീകരക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ പാകിസ്താന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും ഇനി വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും ഇന്ത്യ ഈ ആക്രമണത്തിലൂടെ പാകിസ്ഥാന് നല്‍കിയിരിക്കുകയാണ്.
ജനവാസ കേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രിത ആക്രമണമാണ് സൈന്യം നടത്തിയത്. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യംപാകിസ്താനെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. പാക് അധീന കശ്മീരില്‍ നടത്തിയ നടപടിയില്‍ വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങല്‍ക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചുവെന്നും ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. ഭീകരരെ സഹായിക്കുന്നവര്‍ക്കും നാശം വിതയ്ക്കാന്‍ സൈന്യത്തിന് സാധിച്ചു. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്നും ഡിജിഎംഒ പറഞ്ഞു.
ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന പാകിസ്ഥാന്‍ തീവ്രവാദികളെ വധിച്ചതില്‍ കനത്ത പ്രതിഷേധമാണ് പാകിസ്ഥാനില്‍. മാധ്യമങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
കൃത്യമായ മുന്നൊരുക്കത്തോടെ നിയന്ത്രണരേഖയില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇന്ത്യന്‍ സൈന്യം ഉള്ളില്‍ കടന്നാണ് ആക്രമണം നടത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുന്‍കൂട്ടി അറിയിച്ചിരുന്നു.
പുലര്‍ച്ചെ 2.30നു തുടങ്ങിയ ആക്രമണം രാവിലെ എട്ടുമണിയോടെയാണ് അവസാനിച്ചത്. നിയന്ത്രണരേഖയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന വിവിധ ഭീകരസംഘടനകളുടെ അഞ്ച് ഭീകര താവളങ്ങള്‍ ഇന്ത്യ നശിപ്പിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഭീകരനെപ്പോലും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഇനി അനുവദിക്കില്ല. പാക്ക് ഭീകരരുടെ ഇരുപതോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യന്‍ സേന തകര്‍ത്തത്. മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഡിജിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി. ഇന്ത്യ പലതവണ അഭ്യര്‍ഥിച്ചിട്ടും ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. പാക്ക് മണ്ണിലെ ഭീകര പ്രവര്‍ത്തനം ഇനി അനുവദിക്കാനാവില്ല, ഈ മാസം 11, 18 തീയതികളില്‍ പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും സിങ് പറഞ്ഞു. മിന്നലാക്രമണത്തിലൂടെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങിയെന്നും ഇനി ആക്രമണം നടത്താന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha