ക്വാറി ലൈസന്‍സ് പുതുക്കുന്നതിനു പരിസ്ഥിതി അനുമതി നിര്‍ബന്ധം: സുപ്രീം കോടതി
ക്വാറി ലൈസന്‍സ് പുതുക്കുന്നതിനും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നു സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരളാ ഹൈക്കോടതി വിധിക്കെതിരെ കേരളത്തിലെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഈ വിഷയത്തില്‍ ക്വാറി ഉടമകളെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളിയിരുന്നു. നാടുനീളെ ക്വാറികള്‍ വരുന്നതിന്റെ ആഘാതം വലുതാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതികള്‍ക്കുണ്ടെന്നും ഓര്‍മിപ്പിച്ചു.
അഞ്ചു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്. ക്വാറിയുടമകളായ വര്‍ഗീസ് കുര്യന്‍ (തൊടുപുഴ), സജി ഉലഹന്നാന്‍ (നെടുങ്കണ്ടം), ടിന്‍സന്‍ ജോണ്‍ (ആയൂര്‍) എന്നിവരാണു ഹര്‍ജിക്കാര്‍.
ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരുകളും ഒത്തുകളിക്കുകയാണെന്നു വാദമധ്യേ സുപ്രീം കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. ക്വാറികള്‍ക്കു ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോഴാണു ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശനമുന്നയിച്ചത്. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും പരിസ്ഥിതി മന്ത്രാലയ വിജ്ഞാപനവുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇത്തരത്തില്‍ അനുമതി നല്‍കിയാല്‍ പ്രശ്‌നം ഗുരുതരമായിട്ടുള്ള ഹരിയാനയിലും യുപിയിലുമൊക്കെ ആ രീതി ആവര്‍ത്തിക്കുമെന്നും വാദത്തിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ലൈസന്‍സ് പുതുക്കുന്നതിനല്ല, പുതിയ ലൈസന്‍സിനു മാത്രമാണു പരിസ്ഥിതി അനുമതി വേണ്ടതെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ചട്ടമെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി കെ.കെ.വേണുഗോപാല്‍ വാദിച്ചു. മൂന്നുതവണ മാത്രമാണു ലൈസന്‍സ് പുതുക്കിനല്‍കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ലൈസന്‍സ് പുതുക്കലിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലാതാക്കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ നിലപാടു ശരിയാണെന്നും ലൈസന്‍സ് പുതുക്കാനും പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മാണമേഖല സ്തംഭിക്കുമെന്നും സര്‍ക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശും വ്യക്തമാക്കി.
2012 ഫെബ്രുവരി 27നു ദീപക് കുമാര്‍ കേസില്‍ സുപ്രീം കോടതി നല്‍കിയ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതേവര്‍ഷം മേയ് 18 മുതല്‍ ലഘു ധാതുക്കളുടെ ഖനനത്തിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേന്ദ്ര മന്ത്രാലയം ഓഫിസ് മെമ്മോറാണ്ടം പുറത്തിറക്കിയിരുന്നു. ഖനനത്തിനു ഹ്രസ്വകാല പെര്‍മിറ്റ് അനുവദിച്ചുള്ള ഉത്തരവുകള്‍ക്കു പിന്നാലെ, ലഘു ധാതുക്കള്‍ക്കുള്ള ഇളവു സംബന്ധിച്ച ചട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27നും വിജ്ഞാപനം ചെയ്തു.
എന്നാല്‍, 2012 മേയ് 18നു ശേഷമുള്ള ക്വാറികള്‍ക്കെല്ലാം പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. 2012ലെ മന്ത്രാലയ ഉത്തരവു പാലിക്കുന്നതു സംബന്ധിച്ചു ദേശീയ ഹരിത ട്രൈബുണല്‍ 2013ല്‍ ഉത്തരവു നല്‍കിയിട്ടുണ്ടെന്നും അന്നു ഹൈക്കോടതി വ്യക്തമാക്കി. അതിനെതിരെയാണു ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha