ഇന്ത്യയിൽ ആണവായുധംപ്രയോഗിക്കാൻ ആലോചിച്ചിരുന്നു: മുഷറഫ്
2002ൽ ഇന്ത്യയ്ക്കു നേരെ ആണവായുധം പ്രയോഗിക്കുന്നത് ആലോചിച്ചിരുന്നുവെന്ന് പാക്ക് മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ്. 2001ൽ ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ സംഘർഷം മൂർഛിച്ചപ്പോഴാണ് കടുത്ത പ്രയോഗം നടത്താൻ ആലോചിച്ചത്. എന്നാൽ തിരിച്ചടിയുണ്ടാകുമെന്ന ഭയത്താലാണ് അതിൽനിന്നു പിൻമാറിയത്. ആണവായുധം പ്രയോഗിക്കണോ, വേണ്ടയോ എന്ന ചിന്തയിൽ ഒട്ടേറെ രാത്രികളിൽ ഉറങ്ങാനായിരുന്നില്ലെന്നും മുഷറഫ് പറഞ്ഞതായി ജപ്പാനീസ് ദിനപ്പത്രം റിപ്പോർട്ടു ചെയ്തു.
2002 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ശക്തമായതോടെ ആണവായുധം ഉപയോഗിക്കുന്നതു സംബന്ധിച്ച ആശങ്ക കൂടുതൽ ശക്തമായിരുന്നു. എന്നാൽ പാക്കിസ്ഥാനോ ഇന്ത്യയോ അക്കാലത്ത് ആണവ പോർമുന തയാറാക്കിയിരുന്നില്ല. അതു തയാറാക്കുന്നതിനായി രണ്ടു ദിവസമെടുക്കുമായിരുന്നുവെന്നും മുഷറഫ് പറഞ്ഞു. യുദ്ധത്തിനായി ആണവ പോർമുന തയാറാക്കാൻ ഉത്തരവിട്ടിരുന്നോയെന്ന ചോദ്യത്തിന്, അത്തരത്തിൽ ചിന്തിച്ചില്ലെന്നാണ് മുഷറഫ് മറുപടി നൽകിയത്. ഇന്ത്യയും അങ്ങനെ ചെയ്തിരുന്നതായി കരുതുന്നില്ല. ദൈവത്തിനു നന്ദി – അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha