അസമിലും ബിഹാറിലും ബംഗാളിലും വൻപ്രളയം
മൂന്നു ദിവസങ്ങളായി കനത്ത മഴ തുടരുന്ന ബംഗാളിലും ബിഹാറിലും അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയം. ബിഹാറിൽ ഇതുവരെ 41 പേർ മരിച്ചു; 20 ലക്ഷത്തോളം പേരെയാണു പ്രളയം ബാധിച്ചത്. അസമിൽ 18 പേരും ബംഗാളിൽ പത്തുപേരും മരിച്ചതായാണു കണക്കുകൾ. ഹിമാചലിൽ മണ്ണിടിച്ചിലിൽ 46 പേർ മരിച്ചു.
മേഘാലയയിൽ മൂന്നു പേരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം നിശ്ചലമായി. ട്രെയിനുകൾ റദ്ദാക്കിയെന്നും ഗതാഗതം നാളെ വരെ നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു.നേപ്പാളിലും ബിഹാറിലും നിർത്താതെ പെയ്യുന്ന മഴയാണ് മേഖലയെ പ്രളയക്കെടുതിയിലാക്കുന്നത്.
ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേന ഹെലികോപ്ടറുകളും വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹെലികോപ്ടറിൽ യാത്രചെയ്തു പ്രളയസ്ഥിതി വിലയിരുത്തി.
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് അറാറിയ ജില്ലയെയാണ്. ബംഗാളിലും അസമിലും മേഘാലയയിലും കനത്തമഴ നാളെക്കൂടി തുടരുമെന്നാണു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. അസമിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗം വെള്ളത്തിൽ മുങ്ങി. ത്രിപുരയിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.
https://www.facebook.com/Malayalivartha