ബുള്ളറ്റ് ബാബ അഥവാ ബുള്ളറ്റ് ദൈവം; മരിച്ചതിന് ശേഷവും ബുള്ളറ്റിനോടുള്ള ആരാധന വിട്ടുമാറാത്ത ‘റാത്തോര്‍ പാലി ‘യുടെ ആത്മാവ്
ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മറ്റും പ്രചരിപ്പിക്കുന്ന ബുള്ളറ്റ് അമ്പലത്തിന്റെ കഥ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു കഥകൂടിയുണ്ട്. കേട്ടാല്‍ അത്ഭുതം തോന്നിപ്പിക്കുന്ന കഥ. വെറും കെട്ടുകഥയല്ല, രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളതു കൂടിയാണ്. കൂടാതെ ആ നാട്ടുകാരുടെ വിശ്വാസവും. സാക്ഷികളും തെളിവുകളും നിരവധിയാണ് കെട്ടുകഥയെന്നു പറയുന്നവര്‍ക്ക് മറുപടി നല്‍കാനെത്തുന്നത്. രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന 39; ബുള്ളറ്റ് ബാബ ക്ഷേത്രത്തില്‍ കുടിയിരിക്കുന്നത് ദൈവം അല്ല, മറിച്ച് ആത്മാവിനെയാണ് അവിടുത്തെ ജനങ്ങള്‍ ആരാധിച്ചു പോരുന്നത്. സംഭവം ഇങ്ങനെ, ബുള്ളറ്റിനെ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല, അതുപോലെയാണ് ഓം സിംഗ് റാത്തോര്‍ പാലിക്കും ബുള്ളറ്റിനോടുള്ള അടങ്ങാത്ത ആരാധനയും.
1988 ലെ ഒരു മഞ്ഞുകാലത്തായിരുന്നു അയാള്‍ അടുത്ത കൂട്ടുകാരനുമൊത്ത് അഭിമാനപൂര്‍വ്വം, അതിലേറെ ആവേശത്തോടെയും, അങ്ങേയറ്റം സന്തോഷത്തോടെയും ചോട്ടില എന്ന ഗ്രാമത്തില്‍ നിന്നും കറങ്ങാനിറങ്ങിയത്—അതും സമ്മാനമായി കിട്ടിയ റോയല്‍ എന്‍ഫീഡ് ബുള്ളറ്റിലെ ആദ്യ യാത്ര. 9 മാസങ്ങള്‍ നീണ്ട ഭാര്യഗൃഹവാസത്തിനു ശേഷം ആദ്യമാണ് ജന്മനാടും വീടും കാണുന്നതും..ഈ യാത്രയാണ് ഠാക്കൂര്‍ ഓംബനസിംങ്ങ് പാത്താവത്ത് എന്ന രജപുത്ര യുവാവിനെയും, അയാളുടെ ബുള്ളറ്റിനേയും ദൈവമാക്കി മാറ്റിയത്.
സുന്ദരനും സുമുഖനുമായ ഓംബനസിംങ്ങ് പാത്താവത്ത് ചിത്തോര്‍ഘട്ടിലുള്ള സുഹൃത്തിന്റെ വിവാഹചടങ്ങില്‍ വെച്ചാണ് ഊര്‍മിള റാണാവത്ത് എന്ന സുന്ദരിയെ കണ്ട് മുട്ടുന്നത്. പത്തു ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ക്കിടയില്‍ അവരുടെ പ്രണയവും കത്തിപടര്‍ന്നു. പതിവു പോലെ അതു ഇരുവരുടേയും വീടുകളില്‍ അറിഞ്ഞു, അതിലും പതിവു പോലെ പൊട്ടിതെറികള്‍, എതിര്‍പ്പുകള്‍ എല്ലാം മുറപോലെ ഉണ്ടായി.
കാരണം രണ്ട് പേരും രജപുത്രരാണെങ്കിലും പരസ്പരം വിവാഹം കഴിക്കാറില്ല. ചിത്തോര്‍ഘട്ടിലെ റാണാവത്തുക്കളും, രോഹത്ത്ഘട്ടിലെ പാത്താവത്തുക്കളും പണ്ടു മുതലെ ശത്രുക്കളാണ്, വളരെ പണ്ട് കാലത്ത് ഈ രണ്ട് രാജ്യത്തെയും രാജാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന വഴക്കിന്റെ ഫലമായി ഉണ്ടായി വന്ന നാട്ടാചാരമാണി ശത്രുത.
ചോട്ടില ഗ്രാമത്തിലെ പ്രമുഖനായ പ്രമാണിയാണ് ഓംബനയുടെ പിതാവ് ഠാക്കൂര്‍ ജോഗ്സിംങ്ങ് പാത്താവത്ത്,. പാത്താവത്ത് കുടുംബമൊന്നൊടക്കം ഒന്നൊടക്കം എതിര്‍ത്തിട്ടും ഓംബന തീരുമാനത്തില്‍ ഉറച്ച് നിന്നു..ഒടുവില്‍ മകന്‍ തന്റെ അനുവാദമില്ലാതെ ഊര്‍മിളയെ വിവാഹം കഴിക്കുമെന്ന ഘട്ടം വന്നപ്പോള്‍ നാട്ടാചാരങ്ങള്‍ മറികടന്ന് 88 മാര്‍ച്ചില്‍ ചിത്തോര്‍ഘട്ടിലെ വധുഗൃഹത്തില്‍ വെച്ച് വിവാഹം നടത്തി കൊടുത്തു എങ്കിലും വരനെയും, വധുവിനേയും ചോട്ടിലയിലേക്ക് കൊണ്ട് വരാന്‍ പാത്താവത്ത് കുടുംബം മനസ്സു കാണിച്ചില്ല. ജോഗ്സിംങ്ങ് പാത്താവത്തും, ഭാര്യ സ്വരൂപ് കൌറും തങ്ങളുടെ ഒറ്റമകനെ കാണാതെ എന്നും വിഷമിച്ചിരുന്നു എന്നത് മറ്റൊരു കാര്യം..
അങ്ങനെ മാസങ്ങള്‍ കടന്ന് പോകവെ, ചിത്തോര്‍ഘട്ടില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത എത്തി, ഊര്‍മിള മൂന്നുമാസം ഗര്‍ഭിണീയാണ്. പാത്താവത്ത് കുടുംബവും ഗ്രാമവാസികളും എല്ലാം മറന്നു, ജോഗ് സിംങ്ങ് ഗ്രാമവാസികള്‍ക്കെല്ലാം രസഗുളയും, ലഡുവും വിതരണം ചെയ്തു. തുടര്‍ന്ന് ആചാരപ്രകാരം മകനെയും, ഭാര്യയേയും ചോട്ടിലയിലേക്ക് കൊണ്ടു വന്നു. മകനായി അച്ചന്‍ ഒരു പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനമായി കാത്തുവെച്ചിരുന്നു.
സ്വന്തം നാട് കണ്‍കുളിര്‍ക്കേ കണ്ട് കൊണ്ട് ഹൈവേയിലൂടെ പാലിക്ക് പൊയ്‌കൊണ്ടിരുന്ന ബുള്ളറ്റില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ലോറി വന്നിടിച്ചു. ദൂരേക്ക് തെറിച്ചു വീണ ഓംബന ചെന്ന് വീണത് ജാല്‍ എന്ന മരത്തിന്റെ ഉണക്ക കമ്പിലായിരുന്നു, ആ കൊമ്പ് തലയില്‍ തുളച്ചു കയറി.. എല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, സന്തോഷങ്ങളും അവിടെ അവസാനിച്ചു. ജോഗ്‌സിംങ്ങ് പാത്താവത്തിന്റെ ഒരേയൊരു മകന്‍, ജനിക്കാനിരിക്കുന്ന തന്റെ മകന്റെ മുഖം ഒരു നോക്കു കാണാനാകും മുന്‍പേ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു.പിന്നിലിരുന്ന സുഹൃത്തിനു നിസ്സാരമായ പരിക്കുകളേ ഉണ്ടായിരുന്നൊള്ളൂ.
ഇവിടെ ഒരു പ്രണയ കഥ അവസാനിച്ചുവെങ്കിലും, ഒരു ദൈവകഥ തുടങ്ങുകയാണുണ്ടായത്.. സംഭവസ്ഥലത്തു നിന്നും ബുള്ളറ്റ് പോലീസ്‌സ്റ്റേഷനിലെത്തിച്ചു.എന്നാല്‍ പിറ്റേ ദിവസം നോക്കുമ്പോള്‍ ബുള്ളറ്റ്‌അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തു തന്നെ കിടപ്പുണ്ടായിരുന്നു. പോലീസുകാര്‍ അതു വല്ല കള്ളന്മാരുടെ വിദ്യയാകും എന്നു കരുതി വീണ്ടും ബുള്ളറ്റ് സ്റ്റേഷനിലെത്തിച്ചു..എന്നാല്‍ സംഭവം വീണ്ടും ആവര്‍ത്തിച്ചു, ഒന്നല്ല അഞ്ചു തവണ. ഭയന്നു പോയ പോലീസുകാര്‍ ആ ബുള്ളറ്റിനെ അവിടെ ഉപേക്ഷിച്ചു പോന്നു.താമസിയാതെ ഈ പ്രേതകഥ നാടാകെ പ്രചരിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അതു വഴി ആരും സംഞ്ചരിക്കാതെയായി, കഥയൊന്നും അറിയാതെ എത്തുന്ന ദൂരദേശക്കാരുടെ വണ്ടികള്‍ സംഭവസ്ഥലത്ത് അപകടങ്ങളില്‍ പെട്ടു..പലരും മദ്യം ചോദിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ അപകടശേഷം കണ്ടതായി സാക്ഷ്യം പറഞ്ഞു.(അപകടത്തില്‍ പെടുമ്പോള്‍ ഓംബന മദ്യപിച്ചിരുന്നുവത്രെ)
മാത്രമല്ല രോഹത്തിലും, പാലിയിലും, ചോട്ടില ഗ്രാമത്തിലുമെല്ലാം അകാല്‍ (വരള്‍ച്ച) അതിന്റെ സകല കാഠിന്യത്തോടെ ആക്രമിച്ചു.. ആ ഗ്രാമം കണ്ടതില്‍ വെച്ചേറ്റവും രൂക്ഷമായിരുന്നു രണ്ട് കൊല്ലം നീണ്ടു നിന്ന വരള്‍ച്ച. എന്നും പൊടിക്കാറ്റും, ഉഗ്രമായ ചൂടും കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി.കുടി വെള്ളത്തിനായി ജനങ്ങള്‍ അന്യനാടുകളിലേക്ക് പോയി, കൃഷികള്‍ നശിച്ചു, നാട്ടില്‍ പച്ചപ്പില്ലാതായി. വെള്ളമില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങി. അവയുടെ ശവശരീരങ്ങളുടെ ദുര്‍ഗന്ധത്താല്‍ നാട് വലഞ്ഞു. ഗവണ്‍മ്മെന്റ് റേഷനായി നല്‍കുന്ന ഗോതമ്പുമാവ് വിശപ്പിനു തികയാതെയായി..അവര്‍ കേജഡി എന്ന മരത്തിന്റെ പുറംതൊലി ചെത്തിയെടുത്ത് പൊടിച്ച് മാവില്‍ കൂട്ടി റൊട്ടിയുണ്ടാക്കി വിശപ്പടക്കി.
ഇതെല്ലാം കണ്ട് നടന്നിരുന്ന ഒരു ബാഹ്മണബാലന്‍ എന്നും ഒരു മാലയുണ്ടാക്കി ഓംബനയുടെ ബുള്ളറ്റിലും, ജാല്‍ മരത്തിലും ചാര്‍ത്താനും പൂജിക്കാനും തുടങ്ങി. താമസിയാതെ ബാക്കി ഗ്രാമവാസികളും ഇതു അനുകരിക്കാന്‍ തുടങ്ങി. വൈകാതെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമി കുളിക്കേ മഴ പെയ്തു. കെട്ടു പോയ പ്രതാപം പതുക്കെ അന്നാട്ടുകാര്‍ക്കു തിരിച്ചു കിട്ടാന്‍ തുടങ്ങി.
പതിയെ ബുള്ളറ്റ്, ബുള്ളറ്റ് ബാബയായും, ഓംബന –ഓംബന ബാബ( ദൈവം)യായും മാറി. അതോടൊപ്പം തിരക്കും കൂടി കൂടി വന്നു, അപകടങ്ങള്‍ ഒന്നും കൂടാതെ വീടെത്താനുള്ളാ പ്രാര്ത്ഥനകളുമായി കുടുംബങ്ങളും, നാഷണല്‍ പെര്‍മിറ്റ് വണ്ടി ഡൈവര്‍മാരും ഭണ്‍ധാരം നിറയെ പൈസയും, മദ്യകുപ്പികളും വഴിപാടായി നല്‍കികൊണ്ടിരുന്നു. ക്ഷേത്രത്തിനു ചുറ്റും വെച്ചുവാണിഭക്കാര്‍ ബാബയുടെ ഫോട്ടോയും, മറ്റ് സാധനസാമഗ്രികളും വിറ്റു വരുന്നതിന്റെ തിരക്കും ഏറിവന്നു.
ഇന്ന് ബാബ ക്ഷേത്രം ആരാധനാലയവും രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. ഇപ്പോള്‍ ഓം ബന്നയുടെ ബുള്ളറ്റിന് ഗ്ലാസ് കൊണ്ട് ഒരു സംരക്ഷണ കവചവും ഒരുക്കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും പൂജകളും പ്രാര്‍ത്ഥനകളും ഇവിടെ നടക്കുന്നു. ഓം ബന്നയുടെ വണ്ടി ഇടിച്ചതെന്ന് വിശ്വസിക്കുന്ന മരവും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട് ഇവിടെ. ബുള്ളറ്റ് ബന്ന സത്യമായാലും അല്ലെങ്കിലും ഇവിടുത്തുകാര്‍ക്ക് ഇതൊരു ശക്തിയാണ്.
https://www.facebook.com/Malayalivartha