യുപി മുസഫർ ട്രെയിൻ ദുരന്തം ; 10 മരണം, 50 പേർക്കു പരുക്ക്
ഉത്തർപ്രദേശ് മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. അൻപതോളം പേർക്കു പരുക്കേറ്റെന്നാണ് വിവരം. അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. താൻ നേരിട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണെന്നു കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു.
ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി. 50 പേർക്കെങ്കിലും പരുക്കേറ്റിരിക്കാമെന്നാണ് ഇവർ പറയുന്നത്.
കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരുക്കേറ്റവരെ രക്ഷിക്കാൻ എല്ലാവിധ സഹായങ്ങളും ചികിൽസകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
https://www.facebook.com/Malayalivartha