തമിഴ്‌നാട്ടിലെ വിശ്വാസവോട്ടെടുപ്പിനുള്ള സ്‌റ്റേയുടെ കാലാവധി നീട്ടി; ദിനകരനൊപ്പം നില്‍ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയിലും സ്‌റ്റേ
തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്‌റ്റേ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന ഒക്‌ടോബര്‍ നാല് വരെ വിശ്വാസ വോട്ടെടുപ്പ് സഭയില്‍ നടത്താനും പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ടിടിവി ദിനകരനൊപ്പം നില്‍ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ തുടര്‍നടപടി മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം ഇറക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് സ്‌റ്റേ നല്‍കാന്‍ കോടതി തയാറായില്ല. 18 പേര്‍ അയോഗ്യരാകുന്നതോടെ സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ച നിലയിലായിരുന്നു എടപ്പാടി പളനിസാമി സര്‍ക്കാര്‍. പുതിയ സാഹചര്യത്തില്‍ ഇനി കോടതിവിധിക്ക് വിധേയമായിട്ടായിരിക്കും 18 പേരുടെയും സര്‍ക്കാരിന്റെയും ഭാവി.
ഹൈക്കോടതി വിധിക്കുശേഷം പാര്‍ട്ടി സമര പരിപാടികള്‍ വ്യക്തമാക്കുമെന്നു പ്രതിപക്ഷമായ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെ പാര്‍ട്ടി സജ്ജമാണെന്ന സൂചനയും അദ്ദേഹം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് ഡിഎംകെ സാമാജികരുടെ യോഗത്തിനുശേഷമാണു സര്‍ക്കാരിനെ വീഴ്ത്താന്‍ ഒരുക്കമാണെന്നു സ്റ്റാലിന്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന പ്രഖ്യാപനം ടി.ടി.വി. ദിനകരനും ആവര്‍ത്തിച്ചു. അതിനിടെ, ഗവര്‍ണറുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാറ്റിവച്ചു.
ഒക്ടോബര്‍ നാലിന് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും. എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ ഇടപെടുന്നില്ലെങ്കില്‍ ദിനകരന്‍ പക്ഷത്തിനാകും തിരിച്ചടി. വിപ്പ് ലംഘിക്കാത്ത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നും ഇതിനു മുന്‍പു പല സംസ്ഥാനങ്ങളിലും നടന്ന ഇത്തരം നടപടികള്‍ കോടതി റദ്ദാക്കിയിട്ടുണ്ടെന്നുമുള്ള വാദമാകും ഉന്നയിക്കുക.
https://www.facebook.com/Malayalivartha