ഇന്ത്യയുടെ സൗന്ദര്യ ശിൽപ്പമായ താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്നും പിന്നീട് പേര് മാറ്റിയതാണെന്നും ബിജെപി എംപി വിനയ് കത്യാർ ; ബിജെപി എംപിയുടെ ആരോപണം വിവാദത്തിൽ
താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന വിവാദ നിലപാടുമായി വീണ്ടും ബിജെപി. ഇന്ത്യയുടെ സൗന്ദര്യ ശിൽപ്പമായ താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്നും പിന്നീട് പേര് മാറ്റിയതാണെന്നും ബിജെപി എംപി വിനയ് കത്യാർ പറഞ്ഞു. ശിവക്ഷേത്രം നിന്നിടത്താണ് താജ്മഹൽ നിർമിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിന്റെ അവശിഷ്ടത്തിലാണ് ഇതിന്റെ നിർമിതിയെന്നും വിനയ് കത്യാർ പറഞ്ഞു.
വർഷങ്ങളായി ഹിന്ദുതീവ്രവാദികൾ ഉയർത്തുന്ന വാദമാണ് അയോധ്യ രാമക്ഷേത്ര നിർമാണ പ്രചാരണത്തിന്റെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു വിനയ് കത്യാർ ഉയർത്തുന്നതും. ഹിന്ദുക്ഷേത്രം ഷാജഹാൻ ചക്രവർത്തിക്ക് സമ്മാനമായി നൽകിയതാണെന്നും, മുംതാസിന്റെ സ്മരണയ്ക്കായി നിർമിച്ച ശവകുടീരമല്ല താജ്മഹലെന്നുമാണ് ഹിന്ദുതീവ്രവാദികൾ നടത്തുന്ന പ്രചാരണം.
താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്. ഹിന്ദു ദേവൻമാരുടേയും ദേവികളുടേയും നിരവധി അടയാളങ്ങൾ താജിനുള്ളിൽ കാണാൻ കഴിയും. തേജോമഹൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ മുകൾത്തട്ടിൽനിന്നും തുള്ളികളായി പതിച്ചിരുന്ന ജലം ഉപയോഗിച്ചിരുന്നതായും വിനയ് കത്യാർ പറഞ്ഞു.
ഇതൊരു ശവകുടീരമായിരുന്നെങ്കിൽ എന്തിനാണ് നിരവധി മുറികൾ നിർമിച്ചിരിക്കുന്നത്. ഇതിന്റെ പേര് തേജോമഹൽ എന്നാക്കി മാറ്റണം. ബ്രിട്ടീഷുകാർ നമ്മുടെ നിർമിതികളോന്നും നശിപ്പിച്ചിട്ടില്ല. എന്നാൽ മുഗൾ ഭരണാധികാരികൾ ചെയ്തതായും അദ്ദേഹം പറഞ്ഞു.
നേരത്തെ താജ്മഹൽ നിര്മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും ബിജെപി എംഎൽഎ സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. യുപി സർക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തിൽ നിന്ന് താജ്മഹൽ ഒഴിവാക്കിയതും വൻവിവാദമായി. ഇതിന് പിന്നാലെയാണ് പുതിയ അവകാശ വാദവുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha