ആരാണ് ആരുഷിയുടെയും ഹേംരാജിന്‍റെയും കൊലയാളി? എന്തായിരുന്നു കൊലയുടെ കാരണം? ചുരുളഴിയാത്ത ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ ഇങ്ങനെ...
ഒമ്പത് വര്‍ഷം മുമ്പാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആരുഷിയും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ടത്. ഏറെകോളിളക്കം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നു. ആരാണ് ആരുഷിയുടെയും ഹേംരാജിന്‍റെയും കൊലയാളി? എന്തായിരുന്നു കൊലയുടെ കാരണം?
2008 മേയ് 16നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആരുഷിയെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15 ന് രാത്രിയിലായിരുന്നു ആ ദാരുണകൊലപാതകം. ആരുഷിയുടെ പിറന്നാള്‍ മാതാപിതാക്കള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു ദുരന്തം. സംശയത്തിന്‍റെ മുന നീണ്ടത് വീട്ടുജോലിക്കാരനായ ഹേംരാജിനുനേരെ. എന്നാല്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ പിന്നേറ്റാള്‍ , അതായത് 17 ന് വീടിന്‍റെ ടെറസില്‍ ഹേംരാജിന്‍റെ മൃതദേഹം കണ്ടെത്തി.
നാലുപേര്‍ മാത്രമുള്ള വീട്. അതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ ജീവനോടെയുണ്ട് . പുറത്തുനിന്നും ആരും വന്നിട്ടുമില്ല. ആരും പുറത്തേയ്ക്ക് പോയിട്ടുമില്ല. ആരുഷിയുടേത് മതാപിതാക്കള്‍ നടത്തിയ ദുരഭിമാനക്കൊലയാണെന്നാണ് സിബിെഎയുടെ കണ്ടെത്തല്‍. . ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ചേര്‍ന്ന് മകളെ കൊലപ്പെടുത്തി. ആരുഷിയെയും ഹേംരാജിനെയും അരുതാത്ത സാഹചര്യത്തില്‍ തല്‍വാര്‍ ദമ്പതികൾ കണ്ടുവെന്ന് സിബിെഎ പറയുന്നു.
ദന്തഡോക്ടര്‍മാരുടെ കത്തിയുപയോഗിച്ച് ആരുഷിയെ കഴുത്തുമുറിച്ചും ഗോള്‍ഫ് സ്റ്റിക്കുകൊണ്ട് ഹേംരാജിനെ തലക്കടിച്ചും കൊലപ്പെടുത്തി. കൊലപാതകം നടന്ന ദിവസം വീട്ടില്‍ തല്‍വാര്‍ ദമ്പതികളും ആരുഷിയും ഹേംരാജും മാത്രമേ ഉണ്ടായിരുന്നുവെന്നത് സിബിെഎ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികളാരുമില്ല. ആരുഷിയുടെ മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതായും പുറത്തുനിന്നാരും വീട്ടിലെത്തിയിട്ടില്ലെന്നും സുരക്ഷാ ജീവനക്കാരന്‍ തീര്‍ത്തുപറയുന്നു.
ആരുഷിയും ഹേംരാജും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന മൊഴികളാണ് ഒന്നിലധികം ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരു പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്തും പറയുന്നുണ്ട്. ഹേംരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. നരേഷ് രാജ് ആണ് ലൈംഗിക ബന്ധം നടന്നിരിക്കാമെന്നതിന്റെ സൂചന ആദ്യം നല്‍കിയത്. ലൈംഗിക ബന്ധം നടക്കുമ്പോളെന്ന പോലെ ഹേംരാജിന്റെ ജനനേന്ദ്രിയം വലുപ്പം വച്ചിരുന്നതായി ഡോ. നരേഷ് വെളിപ്പെടുത്തി. അതിനാല്‍ ലൈംഗിക ബന്ധം നടക്കുന്നതിനിടയിലോ അതിന് തയ്യാറെടുക്കുന്നതിന് തൊട്ടുമുന്‍പോ ആണ് ഹേംരാജ് കൊല്ലപ്പെട്ടതെന്ന് അലഹാബാദ് ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഡോ. നരേഷ് വെളിപ്പെടുത്തി. അതേസമയം ഇത് എങ്ങനെ മനസിലായെന്ന ചോദ്യത്തിന് തന്റെ ലൈംഗികാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നതാണെന്നായിരുന്നു നരേഷിന്റെ വിചിത്രമായ വാദം.
കൊല്ലപ്പെട്ട ഇരുവരും തമ്മില്‍ ലൈംഗികബന്ധം നടന്നുവെന്നതിന്റെ സൂചന നല്‍കിയ മറ്റൊരാള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. സുനില്‍ ദോഹ്‌രയാണ്. ആരുഷിയുടെ വജൈനല്‍ കാവിറ്റിയില്‍ ലൈംഗിക സ്രവങ്ങള്‍ക്ക് സമാനമായ ഒരു വെളുത്ത ദ്രവം കണ്ടെത്തിയിരുന്നതായി ഡോ. സുനില്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആരുഷിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ കോടതിയില്‍ നല്‍കിയ ആദ്യത്തെ മൂന്ന് മൊഴികളിലോ ഡോ. സുനില്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. കോടതിയില്‍ നല്‍കിയ നാലാമത്തെ മൊഴിയിലാണ് ഡോ. സുനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ സി.ബി.ഐ പ്രധാന തെളിവാക്കിയത് ഡോ. സുനിലിന്റെ നാലാമത്തെ മൊഴിയാണ്.
ആരുഷിയും ഹേംരാജും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് മുന്നാമത് ഒരു ഡോക്ടര്‍ കൂടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോസന്‍സിക് വിദഗ്ധനായ ഡോ. മൊഹീന്ദര്‍ സിംഗ് ദഹിയയാണ് അത്. കൊലപാതകം നടന്ന നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഡോ. മൊഹീന്ദര്‍ സന്ദര്‍ശിച്ചിരുന്നു. ആരുഷിയുടെ കിടക്കയില്‍ അദ്ദേഹം ഹേംരാജിന്റെ രക്തം കണ്ടെത്തിയിരുന്നു. ഇത് വഴിവിട്ട ബന്ധത്തിന്റെ തെളിവായി ഡോ. മൊഹീന്ദര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ ഈ വാദം തള്ളിപ്പോയി.
അതേസമയം മൂന്ന് ഡോക്ടര്‍മാരുടേയും വാദങ്ങളെ തള്ളിക്കളയുകയാണ് പ്രമുഖ ഗൈനക്കേളജിസ്റ്റ് ഡോ. ഊര്‍മ്മിള ശര്‍മ്മ. ആരുഷിയുടെ വജൈനല്‍ കാവിറ്റിയില്‍ കണ്ടെത്തിയെന്ന് പറയുന്ന വെള്ള ദ്രവം ആര്‍ത്തവമായ പെണ്‍കുട്ടികളില്‍ സാധാരണ കാണാറുള്ളതാണെന്ന് ഡോ. ഊര്‍മ്മിള പറഞ്ഞു. അത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതാണ്. ഹേംരാജിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം വര്‍ധിച്ചത് മൃതദേഹം അഴുകാന്‍ തുടങ്ങിയതിനാലാണെന്നും അത് ലൈംഗികബന്ധത്തിന്റെ തെളിവല്ലെന്നും ഡോ. ഊര്‍മ്മിള പറഞ്ഞു.
ഒരമ്മ മകളെ കൊല്ലുമോയെന്നായിരുന്നു നൂപുറിന്‍റെ ചോദ്യം. രാജേഷ് തല്‍വാറാണ് ആരുഷിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച യുപി പൊലീസിന്‍റെ നിഗമനം. സിബിെഎയുടെ രണ്ട് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ആദ്യം അന്വേഷിച്ച സംഘം തല്‍വാര്‍ ദന്പതികളുടെ ക്ലിനിക്കില്‍ കോംപൗണ്ടറായ കൃഷ്ണ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തെങ്കിലും കേസില്‍ പങ്കില്ലെന്നു കണ്ടു പിന്നീട് വിട്ടയച്ചു. തെളിവില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ സിബിെഎ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരുസംഘം കേസ് അന്വേഷിക്കുകയായിരുന്നു.
ദൃക്സാക്ഷികളൊന്നുമില്ലാത്ത, സാഹചര്യത്തെളിവുകളുടെ പൊട്ടുംപൊടിയും മാത്രം പിന്‍ബലമായുള്ള കേസില്‍ 2013 നവംബര്‍ 26 നാണ് തല്‍വാര്‍ ദമ്പതിമാരെ സിബിെഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംശയത്തിന്‍റെ ആനുകൂല്യം നല്‍കി തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയപ്പോൾ ആ പാതിരാകൊലപാതകത്തിന്‍റെ ചുരുകളുകള്‍ ഇരുട്ടില്‍ അവശേഷിക്കുന്നു. ചോദ്യങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ കഴുത്തുമുറുക്കുന്നു.
ആരുഷി തല്‍വാറും ഹേം രാജും കൊല്ലപ്പെട്ടുവെന്നത് സത്യം. സംശയത്തിന്‍റെ ആനുകൂല്യം തല്‍വാര്‍ ദന്പതികളെ തുണച്ചു. ആര്, എപ്പോള്‍, എവിടെവെച്ച്, എന്തിന് കൊലപ്പെടുത്തി. ചോദ്യങ്ങള്‍ കടങ്കഥപോലെ അവശേഷിക്കുന്നു. അന്വേഷണ ഏജന്‍സികളുടെ പരാജയം തന്നെയാണ് ആരുഷിയുടെ ആത്മാവിനെ നീതി നിഷേധത്തിന്‍റെ പെരുവഴിയില്‍ ഇപ്പോഴും നിര്‍ത്തുന്നത്.
സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കോടതി വെറുതവിട്ട തല്‍വാര്‍ ദമ്പതികള്‍ ശരിക്കും നിരപരാധികളാണെങ്കിലോ? എങ്കില്‍ അവരനുഭവിച്ച ജയില്‍വാസത്തിനും അപമാനത്തിനും എന്തുമറുപടിയുണ്ട്. ഒരുപക്ഷെ ഒരുപാട് നിരപരാധികള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങുന്ന രാജ്യത്ത് അത് പുതുമയല്ലായിരിക്കാം.മറിച്ച് അവര്‍ കുറ്റവാളികളാണെങ്കില്‍ നമ്മുടെ അന്വേഷണ സംവിധാനം നോക്കുകുത്തിയായി. നമ്മുടെ വ്യവസ്ഥിതിക്ക് ഒരു പുനര്‍വിചിന്തനത്തിനുള്ള ഇടമാണ് ആരുഷി കേസ്.
https://www.facebook.com/Malayalivartha