വൈഫൈ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സി.ഇ.ആർ.ടി
ഷോപ്പിംഗ് മാളുകളിലും മറ്റും പോകുമ്പോൾ നമ്മളിൽ പലരും വൈഫൈ കിട്ടുമോന്ന് തിരയുന്നവരാണ്. പലയിടങ്ങളിലും ഇപ്പോൾ വൈഫൈ സംവിധാനം ഫ്രീയായി നല്‍കാറുമുണ്ട്. എന്നാൽ ഈ വൈഫൈ ഉപയോഗം സുരക്ഷിതമല്ല. റെയിൽവെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാരിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് വിഭാഗം(സി.ഇ.ആർ.ടി) മുന്നറിയിപ്പ് നൽകി.
ഇതുപോലെ വൈഫൈ ഉപയോഗിക്കുന്നവർ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഇത്തരത്തിലുള്ള വൈഫൈ ഉപയോഗം സൈബർ ആക്രമണങ്ങളെ വിളിച്ചുവരുത്തുമെന്നാണ് സി.ഇ.ആർ.ടിയുടെ മുന്നറിയിപ്പ്. ഇത്തരം ഹോട്ട് സ്പോട്ട് സംവിധാനങ്ങൾക്ക് വേണ്ടത്ര സുരക്ഷയില്ല. അതുകൊണ്ടുതന്നെ ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ ആക്രമിക്കാൻ കഴിയും. ക്രെഡിറ്റ് കാർഡ് നമ്പറുകൾ, പാസ്വേഡുകൾ, ഇ മെയിലുകൾ പോലുള്ള ഉപഭോക്താവിന്‍റെ സ്വകാര്യ വിവരങ്ങളടക്കമുള്ളവ ചോർത്താൻ ഹാക്കർമാർക്ക് കഴിയും. അതിനാൽ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജൻസി പറഞ്ഞു.
എന്നാൽ ഒരുവൈഫൈ നെറ്റ് വർക്കുകളും സുരക്ഷിതമല്ലെന്നും വീടുകളിലെ വൈഫൈ നെറ്റ് വർക്കുകളുടെ പാസ് വേർഡ് കുടുംബാംഗങ്ങൾക്ക് മാത്രം നൽകുകയും ഹാക്കർമാർക്ക് കാണാനാവാത്ത വിധം നെറ്റ് വർക്ക് ഐഡികൾ ക്രമീകരിക്കണമെന്നും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സൈബർ സുരക്ഷ കമ്പനി വക്താവ് റാം സ്വരൂപ് പറഞ്ഞു. അതേസമയം മൈക്രോ സോഫ്റ്റ് പുതിയ സെക്യൂരിറ്റി അപ്ഡേറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിൾ അടക്കമുളള വിവിധ കമ്പനികളും പ്രശ്നത്തെ വളരെ ഗൗരവമായത്തന്നെയാണ് കാണുന്നത്.
https://www.facebook.com/Malayalivartha