മലയാളിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ബീഹാറുകാരന് ജീവപര്യന്തം; സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും കിട്ടിയ ശരീരസ്രവങ്ങള്‍
പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. ഇരയും പ്രതിയും ഇതര സംസ്ഥാനക്കാരാണ്. ഝാര്‍ഖണ്ഡ് ഈസ്റ്റ് യിംഗ്ബൂര്‍ ടാറ്റനഗര്‍ എന്‍.എച്ച്.33 ല്‍ ജയ്തംഗല്‍ ഗേറ്റ് ഡിനാ റോഡില്‍ യാദവ് പെട്രോള്‍ പമ്ബിനു സമീപം താമസിക്കുന്ന കപില്‍ദേവ് ഷായുടെ മകള്‍ സന്ധ്യാകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍കുമാറി(33)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും പീഡനശ്രമത്തിന് മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കാന്‍ കാരണമായത്. 90 ദിവസം പൂര്‍ത്തിയാകുന്നതിനു മുൻപ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജയിലില്‍ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. കുമ്ബനാട് കല്ലുമാലിക്കല്‍ എന്ന വാടകവീട്ടില്‍ 2012 മാര്‍ച്ച് ഒന്‍പതിനാണ് കൊലപാതകം നടന്നത്. ഈ വീട്ടില്‍ സഹോദരിക്കും അവരുടെ ഭര്‍ത്താവ് സഞ്ജീവ് സായ്ക്കുമൊപ്പമായിരുന്നു സന്ധ്യാകുമാരി കഴിഞ്ഞിരുന്നത്.
ജോലി തേടി കുമ്പനാട്ട് വന്ന ജുന്‍ജുന്‍കുമാര്‍, സഞ്ജീവിനെ പരിചയപ്പെടുകയും മേസ്തിരിപ്പണിക്കാരനായി ഇയാള്‍ക്കൊപ്പം കൂടുകയുമായിരുന്നു. സഞ്ജീവ് കുമാറിന്റെ വാടകവീട്ടില്‍തന്നെ ജുന്‍ജുന്‍കുമാറും താമസം തുടങ്ങി. സംഭവ ദിവസം രാവിലെ സഞ്ജീവ് കുമാര്‍ ഗര്‍ഭിണിയായ ഭാര്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയായിരുന്നു. മടങ്ങിവരുമ്പോൾ വീടിന്റെ തെക്കുപടിഞ്ഞാറേ മുറിയില്‍ സന്ധ്യയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മറ്റൊരു മുറിയില്‍ ജുന്‍ജുന്‍കുമാറിനെ അബോധാവസ്ഥയിലും കണ്ടെത്തി. പോലീസ് സംഘം ജുന്‍ജുന്‍കുമാറിനെ ആശുപത്രിയിലാക്കി.
ഭാഷയറിയാത്തതിനാല്‍ ചോദ്യംചെയ്യുക ശ്രമകരമായിരുന്നു. എ.ടി.എമ്മില്‍ ചെന്ന് 25,000 രൂപയുമെടുത്തു മടങ്ങുന്ന വഴി ഒരു സംഘം തന്നെ പിന്തുടര്‍ന്നുവെന്നും വീട്ടിലെത്തിയ അവര്‍ തന്നെ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം സന്ധ്യയെ എന്തൊക്കെയോ ചെയ്തുവെന്നുമാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി. ജുന്‍ജുന്‍കുമാര്‍ എ.ടി.എമ്മില്‍ പോയിട്ടില്ലെന്നും പണമെടുത്തിട്ടില്ലെന്നും അന്വേഷണസംഘം ആദ്യമേ കണ്ടെത്തി. ഇയാളുടെ നെഞ്ചില്‍ ആഴത്തിലുള്ള നഖക്ഷതങ്ങള്‍ ഉണ്ടായിരുന്നു. അക്രമികള്‍ മര്‍ദ്ദിച്ചതാണെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്.
പിന്നീട് നടന്ന ശാസ്ത്രീയ പരിശോധനയില്‍ പീഡനശ്രമം ചെറുത്ത സന്ധ്യയെ ഇയാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ബാഗും മറ്റുമെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ സഞ്ജീവ് കുമാറും ഭാര്യയും വന്നതിനാല്‍ അബോധാവസ്ഥ അഭിനയിക്കുകയായിരുന്നുവെന്നും മനസിലായി. സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും ജുന്‍ജുന്‍കുമാറിന്റെ ശരീരസ്രവങ്ങള്‍ കിട്ടുകയും ചെയ്തു. നെഞ്ചിലുണ്ടായ മുറിവു പീഡനശ്രമം ചെറുക്കുന്നതിനിടെ സന്ധ്യ ഉണ്ടാക്കിയതാണെന്നും പോലീസ് കണ്ടെത്തി.
അന്നത്തെ കോഴഞ്ചേരി സി.ഐയും ഇപ്പോള്‍ കോട്ടയം ഡിെവെ.എസ്.പിയുമായ സഖറിയ മാത്യു, അന്ന് കോയിപ്രത്തും ഇപ്പോള്‍ കീഴ്വായ്പൂരിലും എസ്.ഐയായ ബി. രമേശനുമാണ് കേസ് അന്വേഷിച്ചതും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതും. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എ.ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.
https://www.facebook.com/Malayalivartha