ബിജെപി ആര്‍എസ്‌എസ് ദളിത് പീഡങ്ങൾക്കെതിരെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി രംഗത്ത് ; അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിക്കുമെന്ന് മായാവതിയുടെ താക്കീത്
ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചേക്കുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കുമാരി മായാവതി. ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേര്‍ക്കുള്ള പീഡനങ്ങള്‍ ബിജെപിയും ആര്‍എസ്‌എസും ഉപേക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടി അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിക്കുമെന്നാണ് മായാവതിയുടെ താക്കീത്.
നാഗ്പുരില്‍ ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ ഒരവസരം കൂടി നല്‍കുകയാണെന്ന് മായാവതി പറഞ്ഞത്. '1935ല്‍ ഡോ.അംബേദ്കര്‍ നടത്തിയ പ്രഖ്യപനം അദ്ദേഹം ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുമ്ബോള്‍ അങ്ങനെയാവില്ല എന്നായിരുന്നു. ഹൈന്ദവ നേതാക്കള്‍ക്ക് മാറ്റത്തിനുള്ള സമയമായി 21 വര്‍ഷം അദ്ദേഹം നല്‍കി. പക്ഷേ, ദളിതര്‍ക്കെതിരായ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് 1956ല്‍ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. അതിനുശേഷമെങ്കിലും ദളിതര്‍ക്കു നേരെയുള്ള ചൂഷണങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന് നമ്മള്‍ കരുതി. പക്ഷേ,മാറ്റമുണ്ടായില്ല. ഇന്ന് ബിജെപിക്കും ആര്‍എസ്‌എസിനും ഞാന്‍ താക്കീത് നല്‍കുകയാണ്. ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും തരംതാഴ്ന്നവരായി കണക്കാക്കുന്ന മനോഭാവം നിങ്ങള്‍ മാറ്റിയില്ലെങ്കില്‍ കോടിക്കണക്കിന് വരുന്ന അനുയായികളെയും കൂട്ടി ഞാന്‍ ബുദ്ധമതം സ്വീകരിക്കും.' മായാവതി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവുമെന്നും അതിനായി കരുതിയിരിക്കണമെന്നും മായാവതി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ബിജെപി അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് മായാവതി പറഞ്ഞു. ദേശസ്നേഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിന്റെ പരാജയങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമം. അത്തരം ഗൂഢാലോചനകളെക്കുറിച്ച് ജാഗരൂകരായിരിക്കണം. ബിഎസ്പിയെ പരാജയപ്പെടുത്താന്‍ 2014 മുതല്‍ വോട്ടംഗ് മെഷീനില്‍ ക്രമക്കേട് നടത്താറുണ്ട് ബിജെപി. പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നത് കോണ്‍ഗ്രസോ നെഹ്റുവോ ബിജെപിയോ കാരണമല്ല,അംബേദ്കറുടെ പ്രവര്‍ത്തനഫലമായാണെന്നും മായാവതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha