ബി.ജെ.പിയുടെ പത്മാവദ് വിരോധം; നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പത്മാവദ് സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്തിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം പേരും വിവാദ സീനുകളും എഡിറ്റ് ചെയ്ത് യു/എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കുന്നെന്ന് നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് സിനിമയ്ക്ക് വിലക്ക്. റിപ്പബഌക് ദിനത്തിന് തലേന്ന് സിനിമ പ്രദര്‍ശനത്തിന് എത്തും മുമ്പ് വിലക്ക് നീക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
രജപുത് രാഞ്ജി പത്മാവതിയുടെ ജീവിതം ചരിത്രം വളച്ചൊടിച്ച് അവതരിപ്പിക്കുന്നെന്ന് ആരോപിച്ച് ചിത്രീകരണ സമയം മുതല്‍ കര്‍ണസേന രാജസ്ഥാനില്‍ പ്രതിഷേധം നടത്തിയിരുന്നു. സെറ്റില്‍ അവര്‍ ആക്രമണം നടത്തിയിരുന്നു. അലാവുദ്ദീന്‍ ഖില്‍ജിയെ റാണി പദ്മാവതി പ്രണയിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഈ വിവാദം ആയുധമാക്കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ യു.പി, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരെ സുപ്രീംകോടതി വിമര്‍ശനം നടത്തിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയാല്‍ നായിക ദീപിക പാദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് കര്‍ണസേന ഭീഷണിപ്പെടുത്തിയിരുന്നു.
സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയില്‍ റണ്‍വീര്‍സിംഗും ഷാഹിദ് കപൂറും അഭിനയിച്ചിട്ടുണ്ട്. സിനിമ വിവാദമായതോടെ റിലീസ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. അവര്‍ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡുമായി ആശയവിനിമയം നടത്തി. പേര് മാറ്റണമെന്നും 23 കട്ട് വേണമെന്നും സിനിമയ്ക്ക് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതിക്കാണിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് പ്രദര്‍ശന അനുമതി ലഭിച്ചത്.
https://www.facebook.com/Malayalivartha