'മാണിക്യ മലരായ പൂവി'നെതിരെ അന്യ സംസ്ഥാനങ്ങളിലെ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നടി പ്രിയ വാര്യര്‍ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഒമർ ലുലുവിന്റെ 'അഡാർ ലവ്' സിനിമയിലെ 'മാണിക്യ മലരായ പൂവേ' എന്ന ഗാനത്തിൽ സെക്കൻഡുകൾ മാത്രം അഭിനയിച്ച പ്രിയ വാര്യർ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധനേടി നേടിയിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയിൽ പലയിടങ്ങളിലായി മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തിൽ പ്രിയയ്ക്കും സിനിമയിലെ അണിയറപ്രവർത്തകർക്കുമെതിരെ പരാതികൾ ഉയർന്നു വന്നത്. ഇതിന്റെ പേരിൽ അന്യ സംസ്ഥാനങ്ങളിലുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രിയ വാര്യര്‍ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന സര്‍ക്കാറുകളെ എതിര്‍കക്ഷികളാക്കി സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ഹാരിസ് ബീരാന്, അഡ്വ. പല്ലവി പ്രതാപ് എന്നിവര്‍ മുഖേനയാണ് പ്രിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കുക, 'ഒരു അഡാര്‍ ലവ്' സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരായ നടപടികള്‍ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുക എന്നീ ആവശ്യങ്ങളും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രിയക്ക് പുറമെ സംവിധായകന് ഒമര്‍ ലുലുവും ജോസഫ് വാളക്കുഴി ഇൗപ്പനും പരാതിക്കാരാണ്. തെലങ്കാനയിലും മഹാരാഷ്ട്രയിലും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് തുടക്കംകുറിച്ച സാഹചര്യത്തിലാണ് ഹർജി നല്കിയതെന്ന്മൂവരും പറഞ്ഞു.
വളച്ചൊടിച്ചതും തെറ്റായതുമായ വ്യാഖ്യാനം നല്‍കിയാണ് മലയാളം സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍നിന്ന് ഇതിനെതിരെ പരാതി വന്നിരിക്കുന്നതെന്ന് ഹർജിയില്‍ പറയുന്നു. 40 വര്‍ഷമായി കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിനിടയില്‍ നിലനില്‍ക്കുന്ന പാട്ട് പെട്ടെന്ന് മതവികാരത്തിന് എതിരാവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. തെലങ്കാനയില്‍ ഇതിനകം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാട്ടിന്റെ പരിഭാഷയും സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha