സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കും ; സൈനിക ഓഫിസര്‍മാരുടെ കുറവ് മറികടക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി
സൈനിക ഓഫിസര്‍മാരുടെ വര്‍ദ്ധിച്ചു വരുന്ന കുറവ് മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഗസറ്റഡ് റാങ്കില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കിയേക്കും. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഡിഫന്‍സ് ആണ് സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്നുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
സൈന്യത്തില്‍ യോഗ്യരായ ഓഫീസര്‍മാരുടെയും ഉയര്‍ന്ന റാങ്കുള്ളവരുടെയും കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് മറികടക്കാനാണ് പുതിയ നിര്‍ദ്ദേശമെന്നുമാണ് കമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച നിര്‍ദ്ദേശം സ്റ്റാന്‍ഡിങ് കമ്മറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യ പ്രകാരം പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയത്തിന് കൈമാറുകയായിരുന്നു.
ഇവിടെ നിന്നും അനുകൂലമായ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് കമ്മിറ്റി പരാതിപ്പെട്ടു.
കരസേനയില്‍ 7679 ഓഫീസര്‍മാരുടെയും 20,185 ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെയും ഒഴിവുണ്ട്. 1434 ഓഫീസര്‍മാരുടെയും 14,730 നാവികരുടെയും തസ്തിക നാവിക സേനയിലും ഒഴിഞ്ഞ് കിടക്കുന്നു. വ്യോമസേനയിലാകട്ടെ 146 ഓഫീസര്‍മാരെയും 45,357 എയര്‍മാന്മാരെയും ഇനിയും വേണം.
https://www.facebook.com/Malayalivartha