ടൗണ്‍ സ്ക്വയറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയെന്നാരോപിച്ച് ബിജെപി പ്രവർത്തകനായ വൃദ്ധനെ അമ്പതോളം ആളുകൾ ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി
ടൗണ്‍ സ്ക്വയറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയെന്നാരോപിച്ച് വൃദ്ധനെ അതിക്രൂരമായി കൊലപ്പെടുത്തി. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ രാം ചന്ദ്ര യാദവ് എന്ന വൃദ്ധനെയാണ് അമ്പതോളം ആളുകൾ ചേർന്ന് തലയറുത്ത് കൊലപ്പെടുത്തിയത്.
ബിജെപി പ്രവർത്തകനായ രാം ചന്ദ്ര യാദവ് തന്റെ ടൗണ്‍ സ്ക്വയറിന് നരേന്ദ്ര മോദി ചൗക്ക് എന്ന പേര് നല്‍കിയതിൽ പ്രകോപിതരായ ഒരു കൂട്ടം ആളുകളാണ് കൊല നടത്തിയത്. സ്ക്വയറിന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് നല്‍കണമെന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ മകൻ തേജ് നാരായണന്‍ പറയുന്നു. ഇതിന്റെ പേരിലാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നും അക്രമികള്‍ എത്തിയപ്പോള്‍ പിതാവ് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഉടന്‍ തന്നെ അക്രമികള്‍ തല വെട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ചെയ്യാന്‍ ചെന്ന സഹോദരനെയും അക്രമികള്‍ മര്‍ദ്ദിച്ചുവെന്നും തേജ് നാരായണ്‍ പറഞ്ഞു.
ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി എത്തിയ അമ്പതോളം ആളുകള്‍ ചേര്‍ന്നാണ് രാം ചന്ദ്ര യാദവിനെ കൊലപ്പെടുത്തിയതെന്ന് മകന്‍ പറയുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. രണ്ട് വര്‍ഷം മുന്‍പ് സ്ക്വയറില്‍ മോദിയുടെ ചിത്രം സ്ഥാപിച്ചതിന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തന്റെ സഹോദരനെ കൊലപ്പെടുത്തിയതായും തേജ് നാരായണ്‍ ആരോപിക്കുന്നു. അക്രമിച്ചവര്‍ ആര്‍ജെഡി പ്രവര്‍ത്തകരാണെന്നും തേജ് നാരായണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha