പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിര്‍മ്മിക്കുന്ന വീടുകളില്‍ നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രം പതിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാർ
ഇനിമുതൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് നിര്‍മ്മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിതം പതിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാർ. ഈ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ടു ടൈലുകളിൽ നരേന്ദ്ര മോദിയുടെയും ശിവരാജ് സിങ് ചൗഹാന്റെയും ചിത്രം പതിപ്പിക്കും. സബ്കാ സപ്‌ന, ഗര്‍ ഹോ അപ്‌ന എന്ന് ഹിന്ദിയില്‍ എഴുതിയ ടൈലുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന എന്നും രേഖപ്പെടുത്തും.
അതോടൊപ്പം തന്നെ പദ്ധതിയുടെ ലോഗോയ്‌ക്കൊപ്പം ആര്‍എസ്എസ് താത്വിക ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെയും ചിത്രം ഉള്‍പ്പെടുത്തും.
വീട്ടിലെ രണ്ടു ടൈലുകളില്‍ ഒന്ന് അടുക്കളയിലും ഒന്ന് വീടിന്റെ പ്രധാന വാതിലിന് സമീപത്തുമാണ് പതിക്കേണ്ടത്. ഇത് പതിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തുകയും വേണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അര്‍ബന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം സര്‍ക്കാരിന്റെ ഈ നടപടിയെ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് എതിർത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലന്നും ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വെയ്ക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും കോണ്‍ഗ്രസ് നേതാവ് അജയ് സിങ് പറഞ്ഞു.
എന്നാല്‍ ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. പാവപ്പെട്ട എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യമുള്ളൊരു പദ്ധതി ഈ രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രം ഉള്‍പ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ല’ എന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha