തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി ; കൊല്ലപ്പെട്ടവരിൽ സ്ത്രീയും ; പരിക്കേറ്റവരുടെ നില ഗുരുതരം
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. സ്ത്രീകളടക്കം 11 പേര് കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ഓഫീസ് സ്ഥിരീകരിച്ചു. വെടിവയ്പില്‍ ഇരുപതിനടുത്ത് പ്രതിഷേധക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ യൂണിറ്റിനെതിരായ സമരമാണ് അക്രമ സംഭവങ്ങളിലും വെടിവയ്പിലും കലാശിച്ചത്. പ്ലാന്റിനെതിരേ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടന്നുവരികയായിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരേ പ്രതിഷേധക്കാര്‍ തൂത്തുക്കുടി കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് ചൊവ്വാഴ്ചത്തെ സംഘര്‍ഷത്തിനു തുടക്കം.
മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിനും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തി. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ കളക്ടറേറ്റ് വളപ്പില്‍ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കളക്ടറേറ്റ് വളപ്പില്‍ കിടന്ന വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു. രണ്ടായിരത്തോളം അധികം പോലീസുകാരെയാണ് തൂത്തുക്കുടിയില്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രദേശത്ത് വ്യാപകമായി മലനീകരണം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്തിറങ്ങിയത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് മൂലം കിണറുകളിലെ വെള്ളം മലിനമാകുന്നുവെന്നും ആളുകള്‍ക്ക് അലര്‍ജി പോലുള്ള രോഗം പിടിപെട്ടുവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha