പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ
മൂന്നു മരണങ്ങളുണ്ടായ സൂപ്പിക്കടയിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തിയതോടെ രാത്രി സഞ്ചാരിയായ ഈ ജീവിയെക്കുറിച്ചുള്ള ഭീതി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഈ ചെറുജീവിയെ സ്‌നേഹിക്കുകയും അവയുടെ മാറ്റങ്ങള്‍ പഠിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ കൊല്ലത്തുണ്ട്. കിണറ്റില്‍ കണ്ടെത്തിയ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍.
കൊല്ലം മണ്‍റോതുരുത്ത് കൃഷ്ണവിലാസത്തില്‍ ശ്രീഹരി എന്ന ശ്രീഹരി രാമന്‍ ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഗവേഷക വിദ്യാര്‍ഥിയാണ്. വവ്വാലുകളും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇദ്ദേഹത്തിന്റെ ഗവേഷണ വിഷയം. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ഫോറസ്ട്രിയില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ശ്രീഹരി വവ്വാലുകളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ചൈനീസ് ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നത്.
പഠനം ചൈനയിലാണെങ്കിലും പലപ്പോഴും കേരളത്തിലെ കാടുകളില്‍ വവ്വാലുകളെ തേടിയുള്ള യാത്രയിലായിരിക്കും ശ്രീഹരി. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിളിയെത്തുമ്പോഴും ശ്രീഹരി പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്നു. വാളയാറിലെ വനമേഖലയിലെത്തി വവ്വാലുകളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ പാലക്കാട്ടേക്കുള്ള യാത്ര കോഴിക്കോട്ടേക്കു മാറ്റിപ്പിടിച്ചു.
തിങ്കളാഴ്ചയാണ് ശ്രീഹരി പേരാമ്പ്രയിലെ സൂപ്പിക്കടയിലെത്തുന്നത്. മിസ്റ്റ് നെറ്റ് എന്ന കെണി ഉപയോഗിച്ചാണ് അവിടെ കിണറ്റില്‍ ഒളിച്ചിരുന്ന വവ്വാലിനെ പിടികൂടയത്. പകല്‍ ആയിരുന്നതിനാല്‍ കിണറ്റില്‍ ഉറക്കത്തിലായിരുന്ന വവ്വാലിനെ ശബ്ദമുണ്ടാക്കി പുറത്തെത്തിച്ചാണ് കെണിയിലാക്കിയത്. വിദേശരാജ്യങ്ങളില്‍ മാത്രം ലഭ്യമായതും ലക്ഷങ്ങള്‍ വിലവരുന്നതുമായ ഈ കെണി ശ്രീഹരി തന്നെ സ്വന്തമായി ഉണ്ടാക്കിയതാണ്.
അതേസമയം, കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാല്‍ നിപാ വൈറസ് വാഹക വിഭാഗത്തില്‍പ്പെട്ടതല്ലെന്നാണ് ശ്രീഹരി പറയുന്നത്. പഴംതീനി വവ്വാലുകളുടെ ശരീരത്തില്‍ മാത്രമാണ് ഇതുവരെ നിപാ വൈറസുകളെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, സൂപ്പിക്കടയിലെ കിണറ്റില്‍ നിന്നു കണ്ടെത്തിയത് ഷഡ്പദ ഭോജിയായ മെഗാഡെര്‍മാ സ്പാസ്മാ എന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലിനെയാണ്. ഈ വവ്വാലില്‍ നിന്നു ശേഖരിച്ച സ്രവങ്ങള്‍ പൂണെയിലെ വൈറോളജി ഇസ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കോഴിക്കോട്ടെ നിപാ മരണങ്ങളുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ എവിടെ കണ്ടാലും കൊല്ലണമെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ ദുഃഖകരമാണെന്നും ശ്രീഹരി പറയുന്നു. താല്‍കാലികമായ ഒരു രോഗാവസ്ഥയുടെ പേരില്‍ ഈ ചെറുജീവിയെ ഇല്ലാതാക്കിയാല്‍ കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കും. കൊതുകു പോലുള്ള ചെറു പ്രാണികളെയാണ് ഷഡ്പദഭോജികളായ വവ്വാലുകള്‍ ഭക്ഷണമാക്കുന്നത്.
അതുകൊണ്ടു തന്നെ കീടനിയന്ത്രണത്തില്‍ വവ്വാലുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ദിവസേന ആയിരക്കണക്കിനു കീടങ്ങളെയാണ് ഒരു വവ്വാല്‍ അകത്താക്കുന്നത്. കൂടാതെ ആവാസവ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതിലും വവ്വാലുകള്‍ നിര്‍ണായകപങ്കു വഹിക്കുന്നുണ്ട്. നിപാ വൈറസിന്റെ പേരില്‍ ഈ ജീവിയെ ആക്രമിക്കരുതെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളതെന്നും ശ്രീഹരി ന്യൂസ് 18നോട് പറഞ്ഞു.
https://www.facebook.com/Malayalivartha