സഹോദരനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ മോദി സര്‍ക്കാരിന് പറ്റിയില്ലെങ്കിൽ ഞാന്‍ അത് ചെയ്യാം; വികാരാതീതനായി ഔറംഗസേബിന്റെ സഹോദരൻ
ജമ്മുകാശ്‌മീരിലെ പുല്‍വാമയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സൈനികനെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉടന്‍ പ്രതികാര നടപടി സ്വീകരിക്കണമെന്ന് സൈനികന്റെ സഹോദരന്‍. ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആ ദൗത്യം ഞങ്ങളെ ഏല്‍പ്പിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.
44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗവും പൂഞ്ച് സ്വദേശിയുമായ ഔറംഗസേബിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അവധി എടുത്ത് സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോകും വഴി കലാംപോരയില്‍ വച്ചാണ് ഭീകരര്‍ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളുടെ മൃതദേഹം പുല്‍വാമയിലെ ഗുസൂവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
'സംഭവത്തില്‍ എത്രയും പെട്ടെന്ന് പ്രതികാര നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ സഹോദരന്റെ ജീവന് പകരം അവരുടെ നൂറ് ജീവനുകള്‍ വേണ്ടിവരും. സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങളോട് പറയൂ. ഞങ്ങള്‍ ചെയ്യാം- സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സൈനികന്‍ ഔറംഗസേബിനെ വധിക്കുന്നതിന് മുന്‍പ് ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഒരു മിനിറ്റും പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തീവ്രവാദികള്‍ ഔറംഗസേബിനോട് ഡ്യൂട്ടി, പങ്കെടുത്ത ഏറ്റുമുട്ടലുകള്‍, വഹിച്ചിരുന്ന ചുമതലകള്‍ തുടങ്ങിയവയെക്കുറിച്ചാണ് ചോദിച്ചത്. നേരത്തേ സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ മൃതദേഹം വികൃതമാക്കിയതില്‍ പങ്കുണ്ടോയെന്നും ചോദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha