പെട്രോളിനും ഡീസലിനും വര്‍ദ്ധിപ്പിച്ച കേന്ദ്ര നികുതികള്‍ കുറയ്ക്കാന്‍ ഒരുക്കമല്ലെന്ന് അരുണ്‍ ജെയ്റ്റ്ലി
പെട്രോളിനും ഡീസലിനും വര്‍ദ്ധിപ്പിച്ച കേന്ദ്ര നികുതികള്‍ കുറയ്ക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കേന്ദ്രധനമന്ത്രി നിലപാട് വ്യക്തമാക്കുന്നത്. നിലവിൽ വരുമാനത്തിനു സർക്കാർ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോൾ, ഡീസൽ നികുതിയെയാണ്. ജനങ്ങൾ അവരുടെ ആദായ നികുതി സത്യസന്ധമായി അടച്ചാൽ മാത്രമേ ഇതിൽ നിന്ന് മോചനമുണ്ടാകൂ എന്ന് രാഷ്ട്രീയ നേതാക്കളും, സമൂഹത്തില്‍ സ്വാദീനമുള്ള വ്യക്തികളും മനസിലാക്കണമെന്ന് മന്ത്രി പറയുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 25 രൂപ കുറയ്ക്കണമെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ആവശ്യത്തെ അദ്ദേഹം പരിഹസിച്ചു. ഇത് ഒരു കെണി ഒരുക്കലാണ്. സർക്കാർ അതിൽ വീഴില്ലെന്ന് , ഫേസ്ബുക്ക് ലേഖനത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ ഒരു രൂപ കുറച്ചാൽ കേന്ദ്ര സർക്കാരിന് 13,000 കോടി രൂപ നഷ്ടമാകും. അത് അസാധ്യമായ കാര്യമാണ്. ജനങ്ങൾ സത്യസന്ധമായി ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരോക്ഷമായി ജെയ്റ്റ്ലി കുറ്റപ്പെടുത്തുന്നു.
മാസശമ്പളക്കാർ മാത്രമാണ് കൃത്യമായി നികുതി അടയ്ക്കുന്നത്. മറ്റു രീതിയിൽ വരുമാനം ഉണ്ടാക്കുന്നവർ നികുതി കൃത്യമായി അടയ്ക്കുന്നില്ല. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നു. ഇതിൽ മാറ്റം ഉണ്ടായാൽ മാത്രമേ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാൻ കഴിയൂ. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാറുകളാണ് വലിയ തോതിൽ നേട്ടം കൊയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha