ഒരടി പുറകോട്ടു മാറി നിന്ന കേരള കോണ്‍ഗ്രസും കെ.എം മാണിയും രാഷ്ട്രീയതന്ത്രജ്ഞതയിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറയുന്നു
കൊടുങ്കാറ്റായി യുഡിഎഫിലേക്ക് അവര്‍ വന്നു, കീഴടക്കി. ഇത് കേരളാ കോണ്‍ഗ്രസിന്റെയും കെഎം മാണിയുടെയും രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍. കോട്ടയത്തിന്റെ എംപിയില്‍ നിന്നും മാറി ജോസ് കെ മാണി രാജ്യസഭയിലേക്കെത്തുമ്പോള്‍ മുന്നില്‍ തെളിയുന്നത് രാഷ്ട്രീയ അവസരങ്ങളുടെ വിശാല ലോകം..
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സരത്തില്‍ നിന്നു പിന്മാറുന്ന ഭീരുവാണ് ജോസ് കെ മാണിയെന്ന് ശത്രുക്കള്‍ പരിഹസിക്കുമ്പോള്‍ വിലയിരുത്തപ്പെടേണ്ട ചില വസ്തുതകളുണ്ട്. യുഡിഎഫ് മുന്നണിയിലെ മുഖ്യ ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിനെ സ്വതന്ത്ര നിലപാടെടുപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ജോസ് കെ മാണിയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു കൊണ്ടുമിരുന്നു. ഇതിനിടയില്‍ കോട്ടയം പാർലമെന്റിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് മുന്നണിയെ നയിക്കും. പരസ്പരം സംശയത്തോടെ നോക്കി കാണുന്ന ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരു തീപ്പൊരി മതി കൂടുതല്‍ അകല്‍ച്ചയ്ക്ക്.
ഹൈക്കമാന്‍ഡിന് ഇത് വ്യക്തമായറിയാം. ജോസ് കെ മാണിയുടെ വ്യക്തിപ്രഭാവം രാഹുലിനും അടുത്തറിയാം. കോട്ടയം പാര്‍ലമെന്റിലെ ജോസ് കെ മാണിയുടെ മത്സരം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് സ്പര്‍ദ്ധ വളര്‍ത്തിയാല്‍ മുന്നണി കലുഷിതമാകും. കുറഞ്ഞത് നാലു പാര്‍ലമെന്റ് സീറ്റുകളുടെയെങ്കിലും പരാജയത്തില്‍ അതു കലാശിക്കും.
കേരള കോണ്‍ഗ്രസ് പോലെ അധികാര കേന്ദ്രങ്ങളില്‍ നേതൃത്വം ഉടക്കിക്കിടക്കുന്ന പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കപ്പെട്ടാല്‍ വ്യക്തി പ്രഭാവം കൊണ്ടു മാത്രം നേതൃത്വത്തില്‍ മുഖ്യ സ്ഥാനത്തു തുടരുക പ്രയാസമാണ്. ഇതു മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം കെ എം മാണിക്കുശേഷം പാര്‍ട്ടിയില്‍ മുഖ്യ സ്ഥാനത്തിരിക്കേണ്ട ജോസ് കെ മാണിയുടെ നില ഭദ്രമാക്കുകയായിരുന്നു.
ഇതില്‍ ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ പാര്‍ലമെന്റ് മെമ്പറായുള്ള പരിചയം. ദില്ലിയില്‍ വളര്‍ത്തിയെടുത്ത ശക്തമായ സുഹൃദ് ബന്ധങ്ങള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജോസ് കെ മാണിക്ക് പരിഗണന കിട്ടും. മുമ്പോട്ടുള്ള രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാന്‍ ഇതു സഹായകരമാകും.
തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യ റോളെടുക്കാന്‍ ജോസ് കെ മാണിക്കു കഴിയും. ജോസ് കെ മാണിയുടെ നേതൃത്വത്തിന് അണികളില്‍ ആത്മവിശ്വാസം ഉറപ്പിക്കാനും ഇതു കൊണ്ടു കഴിയും. പാര്‍ട്ടിയില്‍ മറ്റാര്‍ക്കെങ്കിലുമാണ് രാജ്യസഭാ സ്ഥാനം നല്‍കുന്നതെങ്കില്‍ അതു കൂടുതല്‍ പൊട്ടിത്തെറിയിലേക്കും ചേരിതിരിവിലേക്കും പോകുമായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്, തങ്ങള്‍ക്കനുകൂലമാക്കാനും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാനും കെ എം മാണിക്കു കഴിഞ്ഞു.
കൂടുതല്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ പ്രതിരോധിക്കുക ഇനി അത്ര എളുപ്പമല്ല, മറിച്ച് ആശയപരമായ സംഘര്‍ഷങ്ങള്‍ മാറ്റി വച്ച് ഐക്യബോധത്തോടെ നീങ്ങേണ്ട സമയമാണിത്. ഇവിടെ കേരളാ കോണ്‍ഗ്രസിനു നഷ്ടപ്പെടാന്‍ ഇനി ഒന്നുമില്ല. കോണ്‍ഗ്രസിനോ ഏറെ.
https://www.facebook.com/Malayalivartha