കേരള കോണ്‍ഗ്രസ് എന്ന ഞണ്ടുകളുടെ നാട്ടില്‍ ജോസ് കെ മാണി ഉയരങ്ങളിലേക്ക്; പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി ജോമോന്‍ മാറുന്നു
മധ്യതിരുവിതാംകൂറിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസിന് എന്നും കരുത്തനായ ഒരു ലീഡറെ ഉണ്ടായിരുന്നുള്ളൂ. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്നും പാര്‍ട്ടിയും അമരക്കാരന്‍. കേരളാ കോണ്‍ഗ്രസ് നേടിയെടുത്ത രാജ്യസഭാസീറ്റ് ജോസ് കെ മാണിയുടെ രാഷ്ട്രീയ വൈഭവം. ആ തിളക്കത്തിന് പാര്‍ട്ടി ഒറ്റക്കെട്ടായി നല്കിയ ഇരട്ടി മധുരമാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം. കെ.എം. മാണിക്കുശേഷം കേരള കോണ്‍ഗ്രസ് സംഘടനയുടെ അമരത്തെത്താന്‍ ഇനി ജോസ് കെ മാണിക്ക് ഏറെ ആയാസപ്പെടേണ്ടി വരില്ല.
പാലായുടെ ജോമോന്‍ ദില്ലിയിലെത്തിയിട്ട് ഒന്‍പതുവര്‍ഷം. ദില്ലിയിലും ജോമോന്‍ താരമായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഹിന്ദിയും, തമിഴുമൊക്കെ അനായാസം വഴങ്ങുന്ന സ്മാര്‍ട്ട് യൂത്ത്. മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ. എല്ലാം കൃത്യമായ ഫയലുകളാക്കി പഠിച്ച് കൃത്യമായ ഫോളോ അപ്പുകള്‍. ഒന്‍പതു വര്‍ഷംകൊണ്ട് കോട്ടയം നേടിയത് ഏറെയാണ്. നിരവധി പ്രോജക്ടുകള്‍ കോട്ടയത്തു കൊണ്ടുവരാന്‍ ഈ യുവ എം.പിക്കു കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ കേരളം ഒന്നു പറഞ്ഞു. എം.പി. മിടുക്കനാണ്. പക്ഷേ, കേരളകോണ്‍ഗ്രസ് എന്ന പ്രസ്ഥാനം മുന്‍പോട്ട് കൊണ്ടുപോകാന്‍ കെ.എം. മാണിയെപ്പോലെ മെയ്‌വഴക്കം ജോമോനില്ല.
കഴിഞ്ഞ ഒരാഴ്ചത്തെ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ വഴി ജോസ് കെ മാണിയെന്ന തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിനെ കേരളം തിരിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ എനിക്കേറെ അഭിമാനമുള്ള യുവ നേതാവ് എന്നു പറഞ്ഞുള്ള രാഹുലിന്റെ വര്‍ണ്ണനകേട്ട് കുഞ്ഞാലിക്കുട്ടിപോലും ഞെട്ടിപ്പോയി. മോദിയുമായും അടുത്ത ബന്ധം. ദില്ലിയിലെ ഒട്ടുമിക്ക ഓഫീസുകളിലും വ്യക്തിപരമായ ബന്ധങ്ങള്‍. ജോമോന്‍ എന്ന സൗമ്യനായ രാഷ്ട്രീയ നേതാവ് ദില്ലിക്കാര്‍ക്ക് പ്രിയപ്പെട്ടവന്‍ തന്നെ.
കേരള കോണ്‍ഗ്രസ് പോലെ ഞണ്ടുകളുടെ നാട്ടില്‍, കൂടെയൊരുത്തന്‍ മുകളിലോട്ടു കയറിയാല്‍ വലിച്ചു താഴേയ്ക്കു താഴ്ത്തുന്ന നേതാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി ജോസ് കെ. മാണി മാറുന്നു. അതും ഒരു കൊടുങ്കാറ്റായി. രാഷ്ട്രീയ കേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഈ ഉയര്‍ത്തെഴുന്നേൽപ് ഒന്നു മാത്രം മതി അണികള്‍ക്ക് തൃപ്തി പകരാന്‍.
കേരള കോണ്‍ഗ്രസ് എന്ന വികാരം കെ.എം. മാണിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിന്റെ പിന്തുടര്‍ച്ചയാണ് ജോസ് കെ മാണി. എന്നും ആളുകള്‍ സംശയിച്ചിരുന്ന നേതൃവൈഭവം, കൂടുതല്‍ തന്ത്രങ്ങളിലൂടെ ജോസ് കെ മാണി പുറത്തെടുക്കുമ്പോള്‍ കെ.എം. മാണിക്കുശേഷം ഒരു ലീഡര്‍ ജോസ് കെ. മാണിയിലൂടെ ഏറെ വിദൂരമല്ല.
https://www.facebook.com/Malayalivartha