സൗദിയിലെ തീപിടുത്തത്തിൽ മൂന്ന് മലയാളികളുൾപ്പെടെ 11 ഇന്ത്യക്കാർ മരിച്ചു
സൗദിയിലെ നജ്‌റാൻ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ ഫൈസലിയയിൽ നിർമാണത്തൊഴിലാളികളുടെ പാർപ്പിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ പതിനൊന്ന് ഇന്ത്യക്കാർ മരണപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നു മണിക്കാണ് അൽ അമർ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായത്.
തിരുവനന്തപുരം വർക്കല സ്വദേശി ബൈജു രാഘവൻ ((26), കടയ്ക്കാവൂർ സ്വദേശി കാമ്പലൻ സത്യൻ (29), മലപ്പുറം വള്ളിക്കുന്ന് സ്വദേശി കോട്ടശ്ശേരി ശ്രീജിത്ത് (29) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട്ടുകാരൻ മുരുകാനന്ദൻ, ലഖ്‌നൗ സ്വദേശികളായ അഹമ്മദ് വക്കീൽ, തബ്‌രീജ് ഖാൻ, അതീഖ് അഹമ്മദ്, ബിഹാർ പട്‌ന സ്വദേശി പവൻ കുമാർ, ദൽഹി സ്വദേശി വസീം അക്രം എന്നിവരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
പുക ശ്വസിച്ചാണ് എല്ലാവരും മരണപ്പെട്ടതെന്നാണ് വിവരം. ബൈജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതിനാൽ സമീപത്തുള്ള ശുറൂബ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. സത്യൻ, ശ്രീജിത്ത് എന്നിവർ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതര നിലയിൽ ആറു പേർ നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രി ഐ.സി.യുവിലും രണ്ടു പേർ വാർഡിലും ചികിൽസയിലാണ്. ബൈജുവിന്റേതൊഴിച്ച് മറ്റു മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്.
സി.സി.ഡബ്ല്യൂ.എ മെംബർമാരും സാമൂഹിക പ്രവർത്തകരുമായ രാജേന്ദ്രൻ കളിയിക്കാവിള, ഹമീദ് ചേലേമ്പ്ര, റഹ്മാൻ ഉപ്പള, ജാഫർ, ഗഫൂർ തുടങ്ങി നിരവധി പേർ അനന്തര നടപടികൾക്കായി രംഗത്തുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഇന്ന് ജിദ്ദയിൽ നിന്ന് ഇവിടെയെത്തുന്നുണ്ട്. ജനലുകളില്ലാത്ത മൂന്നുമുറി വീട്ടിൽ തീ പടർന്നുപിടിച്ചതായി ഇന്നലെ പുലർച്ചെ നാലു മണിക്കാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് നജ്‌റാൻ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി വക്താവ് ക്യാപ്റ്റൻ അബ്ദുല്ല ബിൻ സഈദ് ആലുഫാരിഅ് പറഞ്ഞു.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട പട്രോൾ പോലീസുകാരാണ് സിവിൽ ഡിഫൻസിൽ വിവരമറിയിച്ചത്. പഴയ വീട്ടിൽ ഇന്ത്യക്കാരും ബംഗ്ലാദേശുകാരുമാണ് താമസിച്ചിരുന്നത്. കനത്ത പുക മൂലം ശ്വാസം മുട്ടിയാണ് പതിനൊന്നു പേരും മരണപ്പെട്ടത്.
https://www.facebook.com/Malayalivartha