ഒമ്പതുമാസമായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായി തൊഴിലാളികള്‍ ; പരാതിയുമായി എംബസിയെ സമീപിച്ചു
കുവൈത്ത് സിറ്റി: ഒമ്പതുമാസമായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ പരാതിയുമായി എംബസിയിലെത്തി. സുബ്ഹാനിലെ ബയാന്‍ നാഷനല്‍ കമ്പനിയില്‍ ഇലക്ട്രീഷ്യന്, പ്ലംബര്‍ തസ്തികയില്‍ ജോലിയെടുക്കുന്നവരാണ് ദുരിതത്തിലായത്. രേഖാമൂലം ബയാന്‍ നാഷനല്‍ കമ്പനി തൊഴിലാളികളായ ഇവര്‍ ജോലി ചെയ്യുന്നത് സഹോദര സ്ഥാപനമായ കെ.സി.സിയിലാണ്. രണ്ടു കമ്പനികളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം. 10 മലയാളികളടക്കം അമ്പതോളം തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് വന്ന ഇവര്‍ ഒരു വര്‍ഷമായി ഇഖാമയില്ലാതെയാണ് പണിയെടുക്കുന്നത്. കമ്പനിയുടെ ഫഹാഹീല്‍, മിന അബ്ദുല്ല ക്യാമ്പുകളിലാണ് താമസം. മിന അബ്ദുല്ല ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്.
നാട്ടിലെ ട്രാവല്‍സ് വഴി 70,000 രൂപ കമീഷന് നല്‍കിയാണ് ഇവര്‍ കുവൈത്തിലെത്തിയത്. ഏജന്‍സി കൈയൊഴിയുകയാണ് ഇപ്പോൾ. ഫഹാഹീല്‍ ക്യാമ്പിലുള്ളവര്‍ സന്നദ്ധ സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ജീവിക്കുന്നത്. ആറുമാസം മുമ്പ് എംബസിയില്‍ പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നോര്‍ക്കയില്‍ പരാതി അയച്ചപ്പോള്‍ എംബസിയിലേക്ക് കത്തുനല്‍കുകയാണ് ചെയ്തത്. ഇതുകൊണ്ടും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം എംബസിയില്‍ കൂട്ടമായി പരാതി നല്കാന് തീരുമാനിച്ചെങ്കിലും വണ്ടിക്കൂലിയില്ലാത്തതിനാല്‍ ഒരു വിഭാഗത്തിന് താമസസ്ഥലത്ത് കഴിയേണ്ടി വന്നു.
.
https://www.facebook.com/Malayalivartha