യൂ എ ഇ യിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥി ആൽബർട്ട് ജോയിക്കുവേണ്ടി വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
റാസൽഖൈമ ∙കാറിൽ യാത്ര ചെയ്യവേ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയ അഞ്ചു ഇന്ത്യക്കാരിൽ മലയാളിയായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ കിഴക്കൻ മേഖലയിലെ പൊലീസ് റെസ്ക്യു യൂണിറ്റ് തുടരുന്നു. ശക്തമായ മഴയെ തുടർന്ന് യുഎഇയിലെ ഖോർഫക്കാനിലായിരുന്നു ദുരന്തമുണ്ടായത്. വ്യോമയാന വിഭാഗവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അരുവിയിൽ കല്ലുകൾ നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. നെഞ്ചിടിപ്പോടെ വീട്ടുകാരും മലയാളികളും കാത്തിരിപ്പാണ്.
വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്ന് ഖോർഫക്കാനു സമീപം അരുവിയിലെ ഒഴുക്കിൽപ്പെട്ടു കാണാതായ തടത്തിൽ ജോയിയുടെ മകൻ ആൽബർട് ജോയി(18)ക്കു വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ആൽബർട് ജോയിയോടൊപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാരെ ഒഴുക്കിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ബിറ്റ്സ്) കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് ആൽബർട്ട് ജോയി. വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് വാഹനത്തിൽ ഖോർഫക്കാനു സമീപം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നതു കണ്ടു കൂട്ടുകാർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ആൽബർട് ഒഴുക്കിൽപ്പെടുകയായിരുന്നു.
മഴയിൽ സാഹസികമായ ഒരു ഡ്രൈവിനിറങ്ങിയതായിരുന്നു കൂട്ടുകാർ. എന്നാൽ ശക്തമായ മഴവെള്ളപാച്ചിലിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha