രാമേട്ടന്‍ ജയിലിലായിട്ട് രണ്ട് വര്‍ഷമായി; മകളും മരുമകനും ജയിലായതോടെ തികച്ചും ഒറ്റപ്പെട്ടു; ജീവിക്കുന്നത് ആ പ്രതീക്ഷയാല്‍
ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായിരുന്നു അറ്റ്‌ലസിന്റെ തകര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പ്രിയതമയായ ഇന്ദിരയ്ക്ക് വല്ലാത്ത നിരാശ. എല്ലാം തന്റെ കണ്‍മുമ്പിലാണ് രാമേട്ടന്‍ പടുത്തുയര്‍ത്തിയത്. അതേ കണ്‍മുമ്പില്‍ തന്നെയാണ് എല്ലാം തകര്‍ന്നടിഞ്ഞത്. ചില വിശ്വസ്തരുടെ ചതിയാണ് രാമേട്ടനെ കുടുക്കിയെന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പതനത്തിന് പിന്നിലെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. ജയിലിലായപ്പോള്‍ പല സുഹൃത്തുക്കളായ മുതലാളിമാര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അവരുടെ കാലു പിടിച്ചിട്ടും അവര്‍ സഹായിച്ചില്ല. മുങ്ങിയ കപ്പലില്‍ പണം നിക്ഷേപിക്കാന്‍ അവര്‍ തയ്യാറായില്ല.
രാമചന്ദ്രന്റെ ഭാര്യയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. നിസ്സഹയായും ഒറ്റപ്പെട്ടവളുമായെന്ന ചിന്തയും അലട്ടുന്നു.
സ്വര്‍ണ്ണക്കച്ചവടത്തിലൂടെ ലഭിച്ചതെല്ലാം സമൂഹന്മയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ച നന്മയുടെ പ്രതിരൂപമായ രാമചന്ദ്രന്റെ സ്ഥാപനം. മലയാളിക്ക് എപ്പോഴും സഹായത്തിനായി ഓടിച്ചെല്ലാവുന്നിടം. പ്രവാസികളായി യുഎഇയിലെത്തിയ നിരവധി പേര്‍ക്ക് ഈ കുടുംബ താങ്ങും തണലുമായി. ശരണം തേടി എത്തിയവരെ ആരേയും ഈ കുടുംബം കൈവിട്ടില്ല. എന്നിട്ടും അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായപ്പോള്‍ ആരും സഹായത്തിനില്ല.
അദ്ദേഹത്തിന്റെ ഭാര്യ സഹായത്തിനായി മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും ചില വാതിലുകള്‍ മനപ്പൂര്‍വ്വം തുറക്കുന്നില്ല. തന്റെ ഭര്‍ത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിയുകയാണ്. അദ്ദേഹം ജയിലിലായിട്ട് രണ്ട് വര്‍ഷത്തോളമായി. ആരോഗ്യ നില അനുദിനം വഷളാകുന്നു. വീല്‍ചെയറിലാണ് അദ്ദേഹത്തെ ആശുപത്രയില്‍ കൊണ്ടു പോയത്. താനും അറസ്റ്റിന്റെ ഭീതിയിലാണെന്നും ഒരു ബിസിനസ്സിലും ബന്ധപ്പെട്ടിട്ടില്ലാത്ത തന്നേയും ബാങ്കുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. വാടകൊടുക്കാന്‍ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ദിര ഇന്ന്. എങ്ങനേയും ഭര്‍ത്താവിനെ പുറത്തിറക്കണം. അതിന് ആരുടെ സഹായം എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ വേദനിക്കുകയാണ് ശതകോടീശ്വരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയിന്ന്.
അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകള്‍ എന്നേയും ഭീഷണിപ്പെടുത്തുന്നു. ചിലര്‍ സഹായം നല്‍കനായി കോടിക്കണക്കിന് രൂപയാണ് ചോദിക്കുന്നത്. ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്നു കഴിഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയില്ല. ജീവനക്കാരും കാശിനായി സമ്മര്‍ദ്ദം ചെലുത്തുന്നു. കുറേ ജീവനക്കാര്‍ ഒരു ദിവസം വീട്ടിലേക്ക് കയറി വന്നു. ശമ്പള കുടിശിക നല്‍കിയാലേ പോകുവെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. ഭര്‍ത്താവിന്റെ അഭാവത്തില്‍ പലരും കള്ളക്കളികള്‍ നടത്തി. പത്ത്് കോടിയുടെ ഡൈമണ്ട് വെറും മൂന്ന് കോടിക്ക് വില്‍ക്കേണ്ടി വന്നു. അങ്ങനെയാണ് ജീവനക്കാരുടെ ബാധ്യത തീര്‍ത്തത്അവര്‍ പറയുന്നു. തന്റെ ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ ആയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന വിശ്വാസമുണ്ട്. പക്ഷേ ആരോ അതിന് സമ്മതിക്കുന്നി്‌ല്ലെന്നാണ് അവരുടെ വാക്കുകളിലുള്ള സൂചന. ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാല്‍ രാമചന്ദ്രന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ. ബിസിനസ് തകര്‍ക്കാര്‍ ആരോ ബോധപൂര്‍വ്വം ശ്രമിച്ചെന്ന സൂചനയാണ് അവരുടെ വാക്കുകളില്‍ ഒളിച്ചിരിക്കുന്നത്.
മകളും മരുമകനും അറസ്റ്റിലായി. അവരെ പിടികൂടിയത് അറ്റ്‌ലസുമായി ബന്ധമില്ലാത്ത മറ്റൊരു കേസിലാണ്. ഇതോടെ എല്ലാം താന്‍ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയും വന്നു. ചില ബാങ്കുകളുമായി താല്‍കാലി ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്, മസ്‌കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റായിരുന്നു ഇത്. 350 കോടിയാണ് ഇതിലൂടെ നേടിയത്. എന്നാല്‍ മൂന്ന് ബാങ്കുകള്‍ ഒത്തു തീര്‍പ്പിന് വിസമ്മതിക്കുകയാണ്. ഒത്തുതീര്‍പ്പിനായി എല്ലാ വാതിലുകളും ഞാന്‍ മുട്ടുന്നു. അത് സംഭവിച്ചാല്‍ തന്റെ ഭര്‍ത്താവ് ഉടന്‍ ജയില്‍ മോചിതനാകുമെന്നും ഇന്ദിര പറയുന്നു. എല്ലാവരോടും കരുണകാട്ടിയ തന്റെ ഭര്‍ത്താവിന് മനുഷ്യത്വ പരമായ പരിഗണന ആരും നല്‍കിയില്ലെന്നും ഇന്ദിര പറയുന്നു. രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ എല്ലാം പരിഹരിക്കപ്പെടും. അതു മാത്രമാണ് ഇന്ദിരയ്ക്ക് പറയാനുള്ളത്. രാമചന്ദ്രന്റെ ആരോഗ്യ നിലയാണ് അവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്. സര്‍ക്കാരുകളും തന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ഒന്നും ചെയ്യാത്ത വേദനയും അവരുടെ വാക്കുകളില്‍ ഒളിച്ചിരിപ്പുണ്ട്.
പുറത്തിറങ്ങിയാല്‍ ഇന്ത്യയില്‍ അറ്റ്‌ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോള്‍ പലമടങ്ങു വില വര്‍ധിച്ചതുമായ ചില വസ്തുക്കള്‍ വിറ്റാല്‍ പോലും രാമചന്ദ്രന് ബാധ്യത തീര്‍ക്കാം. എന്നാല്‍ ഈ സ്വത്തില്‍ കണ്ണുള്ളവര്‍ അതിന് വിഘാതം സൃഷ്ടിക്കുകയാണ്. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികള്‍ പോലും അട്ടിമറിക്കപ്പെടുകയാണ്. ഇതില്‍ ഗള്‍ഫിലുള്ള മലയാളികളെല്ലാം നിരാശരാണ്. രാമചന്ദ്രന്റെ കാരുണ്യത്തിന്റെ ഫലം അനുഭവിച്ചവരാണ് മലയാളികള്‍ ഏറെയും. ആശുപത്രികളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുമെല്ലാം മനുഷ്യത്വത്തിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. മുതലാളിയെന്നതില്‍ അപ്പുറം സഹജീവികളുടേതെന്ന പോലെ അദ്ദേഹം ഇടപെട്ടു. എന്നാല്‍ സാധാരണക്കാര്‍ എത്രക്കൂട്ടിയാലും രാമചന്ദ്രന്റെ ബാധ്യത തീര്‍ക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. യുഎഇ ഭരണകൂടവുമായും ചര്‍ച്ചകള്‍ നടത്താനുള്ള സ്വാധീനം സാധാരണക്കാര്‍ക്കില്ലെന്നതും രാമചന്ദ്രന് വിനയാകുന്നത്. ഈ നിസ്സഹായത തന്നെയാണ് ഇന്ദിരയെ ഒറ്റപ്പെടുത്തുന്നതും.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 ഓഗസ്റ്റ് 23നാണ് ദുബായില്‍ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാള്‍ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലില്‍ പോകാനിടയാക്കിയത്. രാമചന്ദ്രന്‍ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകള്‍ നടത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല. അറ്റ്‌ലസ് ജുവലറിക്ക് ഗള്‍ഫില്‍ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. 15 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത് ഇന്ത്യയിലേയ്ക്ക് കടത്തിയ രാമചന്ദ്രന്‍ അറ്റ്‌ലസ് ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വന്‍തോതില്‍ നഗരഭൂമികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. യുഎഇയിലെ 19 സ്വര്‍ണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി 52 ശാഖകളാണ് അറ്റ്‌ലസിനുണ്ടായിരുന്നത്.
വായ്പാതട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ സ്വര്‍ണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ഇതോടെയാണ് കുരുക്കുകള്‍ മുറുകിയത്. രാമചന്ദ്രന്റെ ജനകീയ ഇടപെടലുകളെ കുറിച്ച് യുഎഇയ്ക്കും മതിപ്പാണ്. അവര്‍ക്കും രാമചന്ദ്രനെ ദ്രോഹിക്കണമെന്നില്ല. എന്നാല്‍ നിയമം കടുകട്ടിയാതിനാല്‍ പണം തിരിച്ചടച്ചാല്‍ മാത്രമേ മോചനം സാധ്യമാക്കാനാകൂ. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഉറപ്പു നല്‍കിയാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമാണ്. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ വ്യവസായിയെ മറന്ന മട്ടാണ്. അതും സ്വത്ത് മോഹികളായ വമ്പന്മാരുടെ ഇടപെടല്‍ മൂലമെന്ന വാദം സജീവമാണ്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രന്‍ നായര്‍ അറ്റ്‌ലസ് രാമചന്ദ്രനായി വളര്‍ന്നത് അതിവേഗമായിരുന്നു. എന്നാല്‍, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയും ഉണ്ടായിരിക്കുന്നത്.
കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രന്‍ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തില്‍ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളര്‍ച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗള്‍ഫില്‍ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകള്‍ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തില്‍ അനീതി കാട്ടിയപ്പോഴും വിവാദങ്ങളില്‍ പെട്ടപ്പോഴും തല ഉയര്‍ത്തി പരിശുദ്ധ സ്വര്‍ണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂര്‍വ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളര്‍ത്തിയ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവര്‍ക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാര്‍ക്കെതിരെയും അനവധി ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.
നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രന്‍ എന്നും പറയുന്നവര്‍ കുറവല്ല. എന്നാല്‍ രാമചന്ദ്രന്‍ മറ്റ് സ്വര്‍ണ്ണകടകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങള്‍ മൂലം ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. സ്വന്തം സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ സ്വയം ശബ്ദം നല്‍കി രാമചന്ദ്രന്‍ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ടു ഹരിഹര്‍ നഗര്‍, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ആദ്യം നിര്‍മ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയില്‍ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിര്‍മ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാര്‍ഡുകള്‍ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികള്‍. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആര്‍ക്കും ചികില്‍സ കിട്ടുന്നുവെന്ന് പ്രവാസി മലയാളികള്‍ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകള്‍ ഉണ്ടായിരുന്നു.
റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താല്‍പ്പര്യമായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രന്.
https://www.facebook.com/Malayalivartha