കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.
ഖോര്‍ഫക്കാന്‍ ∙ എല്ലാ പ്രാർഥനകളും വിഫലം. ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന്‍ ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ മദാ അണക്കെട്ടില്‍ നിന്ന് ഒമാന്‍ റോയല്‍ പൊലീസാണ് ഇന്ന് രാവിലെ 11.30ന് മൃതദേഹം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ആല്‍ബര്‍ടിന്‍റെ പിതാവ് ജോയി ഒമാനിലേയ്ക്ക് പുറപ്പെട്ടു. മാതാപിതാക്കളും ബന്ധുക്കളും യുഎഇയിലെ മലയാളി സമൂഹവും ആല്‍ബര്‍ട്ടിനെ ജീവനോടെ കണ്‍മുന്‍പിലെത്തിക്കാന്‍ പ്രാര്‍ഥനയോടെ ഇരിക്കുകയായിരുന്നു.
റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി(ബിറ്റ്സ് )യിലെ വിദ്യാർഥിയായ ആൽബർട് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സുഹൃത്തുക്കളോടൊപ്പം തടാകം കാണാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് പെയ്ത ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടാവുകയും വാഹനത്തോടൊപ്പം ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലില്‍ യുഎഇയിലെയും ഒമാനിലെയും മുങ്ങല്‍ വിദഗ്ധരും ഡോഗ് സ്ക്വാഡും പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച മലവെള്ളപാച്ചിലിൽ കാണാതായ റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (ബിറ്റ്സ്)യിലെ മലയാളി വിദ്യാർഥി ആൽബർട് ജോയിയുടെ ഒപ്പമുണ്ടായിരുന്ന എല്ലാ കൂട്ടുകാരും രക്ഷപ്പെട്ടു. വാഹനം രക്ഷപ്പെടുത്താനാണു ആൽബർട്ട് പുറത്തേയ്ക്കു ചാടാതിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തകർക്ക് ആദ്യം ലഭിച്ചത് ആൽബർട്ടിന്റെ ഷർട്ടാണ്.
ഷീസിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് പൊട്ടി ശക്തമായ മലവെള്ളപാച്ചിലായിരുന്നെന്ന് സമീപത്തു താമസിക്കുന്ന സ്വദേശി ഖലീഫ അൽ നഖ്ബി പറഞ്ഞു. രണ്ടുവാഹനത്തിൽവന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവർ മുന്നോട്ടുപോകുന്നത് അപകടമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അവരെ ശ്രദ്ധിച്ചത്. അപകടം കണ്ട് അവരോടു രക്ഷപ്പെടാൻ പറഞ്ഞു, എന്നാൽ ഒരു വിദ്യാർഥി മാത്രം ഇറങ്ങിയില്ല. ഒഴുക്കിൽപ്പെട്ട വാഹനം അണക്കെട്ടിനോട് ചേർന്നാണ് കണ്ടെത്തിയത്. ഇവ പിന്നീട് കരക്കെത്തിച്ചു. ഒഴുക്കിനിടെ വാഹനത്തിന്റെ വാതിൽ തനിയെ തുറന്ന് ആൽബർട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha