കുവൈറ്റിലേക്കുള്ള വൈദ്യപരിശോധനക്കും ഫാമിലി വിസയ്ക്ക് സ്റ്റാമ്പിങ്ങിനുമുളള വിവിധ ഏജന്‍സികളുടെ അംഗീകാരങ്ങള്‍ റദ്ദാക്കി ; വൈദ്യപരിശോധന ഇനി ‘ഗാംക’ സെന്ററുകള്‍ വഴി മാത്രം ; കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്ന ഖദാമത്ത് സെന്ററുകളുടെ അംഗീകാരം നഷ്ടമാകും
കുവൈത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നടത്തുന്നതും ഫാമിലി വിസയ്ക്കുള്ള സ്റ്റാമ്പിങ്ങ് നടത്തുന്നതുമായ വിവിധ ഏജന്‍സികളുടെ അംഗീകാരം കുവൈറ്റ് എംബസി റദ്ദാക്കി. ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നടത്തുന്നതിന് ഖദാമത്ത് ഏജൻസിയ്ക്ക് നല്‍കിയ അംഗീകാരം റദ്ദാക്കി. ഏജൻസി നടത്തുന്ന വൈദ്യപരിശോധനയ്ക്ക് ഇന്നുമുതൽ അംഗീകരമുണ്ടായിരിക്കില്ല. കമ്പനികളെ സംബന്ധിച്ച് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.
ഫാമിലി വിസയ്ക്കുള്ള സ്റ്റാമ്പിങ്ങ് നടത്തുന്നതിൽ നിന്ന് മവാറദ്ദ് സര്‍വീസ്, ഒപ്പുലന്റ്റ് പ്രോജക്ട്സ് യുനൈറ്റഡ് ലിമിറ്റഡ്, ദാനാ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കി. ആവശ്യക്കാര്‍ക്ക് മറ്റു അംഗീകൃത ഏജന്‍സികള്‍ വഴിയും നേരിട്ടും ഇനി സ്റ്റാമ്പിംഗ് നടത്താം .
വൈദ്യപരിശോധനയ്ക്കായി ഉദ്യോഗാർഥികളിൽനിന്ന് ഖദാമത്ത് അമിതഫീസ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. വിവിധസംഘടനകൾ ഏജൻസിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഖദാമത്തിന് അംഗീകാരം റദ്ദാക്കിയതിനെ തുടർന്ന് വൈദ്യപരിശോധനക്കായി കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്ന ഖദാമത്ത് സെന്ററുകളുടെ അംഗീകാരം നഷ്ടമാകും.
ഖദാമത്തിന്റെ അംഗീകാരം നഷ്ടമായതോടെ വൈദ്യപരിശോധനയ്ക്കായി ഉദ്യോഗാർഥികൾ ഇനി ‘ഗാംക’ അംഗീകാരമുള്ള സെന്ററുകളെ സമീപിക്കേണ്ടിവരും. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്‍റെഴ്സ് അസോസിയേഷന്‍ ( ഗാംക ) അംഗീകരിച്ചിട്ടുള്ള പതിമൂന്നോളം സെന്ററുകള്‍ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് പാലാരിവട്ടത്തുള്ള ഗാംകയുടെ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha